കാലവര്‍ഷം സജീവമായി: വ്യാപക മഴ തുടരും

കാലവര്‍ഷം സജീവമായി: വ്യാപക മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. തെക്കന്‍ ഗുജറാത്ത് തീരംമുതല്‍ കേരള തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനവും കാലവര്‍ഷക്കാറ്റ് അനുകൂലമായതും ശക്തമായ മഴയ്ക്ക് കാരണമായി. അടുത്ത അഞ്ചു ദിവസവും വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയും ശനിയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് (ബുധനാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

അതിനിടെ, കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മീന്‍പിടിത്തം പാടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ-, പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ ഛത്തീസ്ഗഡ് മുകളിലാണ്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ്,- വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.

കാര്യവട്ടത്ത് കളി ഉണ്ട്, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

കാര്യവട്ടത്ത് കളി ഉണ്ട്, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്.ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരവും നവംബര്‍ 19ന് നടക്കുന്ന ഫൈനല്‍ മത്സരവും ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കും.

ദില്ലി,കൊൽക്കത്ത,മുംബൈ,ധര്‍മ്മശാല,ലക്നൗ,പുണെ,ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളാണ് മറ്റു വേദികൾ.ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 8 ന് ചെന്നൈയിൽ നടക്കും. ഇതിനുപുറമേ ഇന്ത്യ-അഫ്ഗാനിസ്ഥാൻ
(ഒക്ടോബര്‍ 11, ദില്ലി), ഇന്ത്യ – പാകിസ്ഥാൻ (ഒക്ടോബര്‍ 15, അഹമ്മദാബാദ്), ഇന്ത്യ -ബം​ഗ്ലാദേശ് (ഒക്ടോബര്‍ 19, പൂനെ), ഇന്ത്യ- ന്യൂസിലന്റ് (ഒക്ടോബര്‍ 22, ധര്‍മ്മശാല), ഇന്ത്യ-ഇം​ഗ്ലണ്ട് (ഒക്ടോബര്‍ 29, ലഖ്‌നൗ) , ഇന്ത്യ- ക്വാളിഫയര്‍ 2 (നവംബര്‍ 2, മുംബൈ), ഇന്ത്യ-സൗത്ത് ആഫ്രിക്ക (നവംബര്‍ 5, കൊല്‍ക്കത്ത), ഇന്ത്യ -ക്വാളിഫയര്‍ 1 (നവംബര്‍ 11, ബെംഗളൂരു) എന്നിവിടങ്ങളിൽ നടക്കും.

ബിസ്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയുടെ നേർക്ക് പീഡനശ്രമം; പ്രതി പിടിയിൽ

ബിസ്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയുടെ നേർക്ക് പീഡനശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്. ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നായർ നടത്തിവരുന്ന കടയിൽ ബിസ്‌ക്കറ്റ് വാങ്ങാനെത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് ചിതറ പൊലീസിൽ പരാതി നൽകി.

കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാർ ജി ഡിയുടെ നിർദേശപ്രകാരം ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗോപാലകൃഷ്ണൻ നായരെ മടത്തറയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് സി / എസ് ടി, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

  • സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവര്‍ഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

  • നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം

തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.

  • നെല്ല് സംഭരണം – ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി

നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ അടങ്ങുന്നതാണ് ഉപസമിതി.

  • സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍
    ഭേദഗതി

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

  • രണ്ടാമത്തെ ഐടി കെട്ടിടം

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. ഇതില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നാണ്. പദ്ധതിയുടെ എസ്.പി.വി.യായി കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍)നെ നിയോഗിക്കാനും തീരുമാനിച്ചു.

  • ഓഫീസ് സമുച്ചയം

ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കൈവശമുള്ള 4 ഏക്കര്‍ 73 സെന്റ് ഭൂമിയില്‍ നിന്നും 48.8 സെന്റ് സ്ഥലം വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കും.

  • ക്രിമിനല്‍ നടപടി സംഹിതയില്‍ ഭേദഗതി

ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീല്‍ കേള്‍ക്കാന്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിമാര്‍ക്കും ചീഫ് ജുഡീഷയല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും അനുമതി നല്‍കും. ഇതിന് ക്രിമിനല്‍ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.

  • ചികിത്സാസഹായം

മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന്‍ ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
റീ ഇംബേഴ്‌സ് ചെയ്ത് നല്‍കും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടര്‍ ചികിത്സ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.

  • ബക്രീദ് : 29നും അവധി

ബക്രീദ് അവധിയായി നിശ്ചയിച്ച ജൂണ്‍ 28 അവധിയായി നിലനിര്‍ത്തി ജൂണ്‍ 29ന് കൂടി അവധിയായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 29ന് വ്യാഴാഴ്ച ബലിപെരുന്നാള്‍ ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്.

  • പേരിനൊപ്പം കെ.എ.എസ് എന്നു ചേര്‍ക്കാം

സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും.

  • സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍

ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (ഇറിഗേഷന്‍) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറല്‍ ശുപാര്‍ശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി കലൂര്‍ സ്വദേശിയാണ്.

  • പുനര്‍നിയമനം

കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നിര്‍വ്വഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതല്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. ആറു മാസത്തേയ്‌ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.

  • ശമ്പളപരിഷ്‌കരണം

സംസ്ഥാന ഐടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി. പരിഷ്‌ക്കരണം 1.4.2020 മുതല്‍ പ്രാബല്യത്തില്‍ വരും.കേരള സ്റ്റേറ്റ് ബിവറേജസ് കേര്‍പ്പറേഷനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

  • വിരമിക്കല്‍ പ്രായം 56 ആക്കി

കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സില്‍ നിന്നും 56 വയസ്സാക്കി ഉയര്‍ത്തി സര്‍വ്വീസ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

അതിശക്ത മഴ മുന്നറിയിപ്പ്: അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അതിശക്ത മഴ മുന്നറിയിപ്പ്: അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യമാണെങ്കിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ അല്പസമയത്തിനകം ഉയർത്തും ; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ അല്പസമയത്തിനകം ഉയർത്തും ; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ട് , മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിയ്ക്ക് 15cm വീതം, ആകെ60 cm ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.