കുടുംബശ്രീ ലോണ്‍ വിവാദം; നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി

കുടുംബശ്രീ ലോണ്‍ വിവാദം; നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി

ആറ്റിങ്ങല്‍: നഗരസഭയിലെ ഏഴുലക്ഷം രൂപയോളം കുടുംബശ്രീ ബള്‍ക്ക് ലോണ്‍ ബി.ജെ.പി കൗണ്‍സിലറുടെ അക്കൌണ്ടിലേയ്ക്ക് അയക്കുകയും കൗണ്‍സിലര്‍ അത് വീട് പണിയ്ക്കായി ചെലവാക്കുകയും തുടര്‍ന്ന് നഗരസഭാ കുടുംബശ്രീ ലോണ്‍ തിരുമറി വിവാദമായപ്പോള്‍ തുക നഗരസഭാ അകൗണ്ടില്‍ തിരിച്ച് അടയ്ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബശ്രീ ആഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കുകയും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ രണ്ടു ദിവസിത്തിനകം നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.എസ്.അരുണ്‍ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ വി.മുരളീധരന്‍ നായരുടെ ചോദ്യത്തിന് മറുപടി പറ‍ഞ്ഞു.

ആറ്റിങ്ങല്‍ കുടുംബശ്രീയില്‍ ഏറെ വിവാദമായ ഈ വിഷയത്തെ ചൊല്ലി കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിക്ഷേധിക്കുകയും. തുടര്‍ന്ന് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെയും പാര്‍ലെമന്‍ററി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നഗരസഭാകവാടത്തിനുമുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കുകയും, കുടുംബശ്രീ മിഷനും, വിജിലന്‍സിനും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിലായ ഭരണപക്ഷം സി.ഡി.എസിലെ ഉദ്യാേഗസ്ഥനെതിരെ നടപടിയെടുത്ത് വിഷയത്തില്‍ നിന്ന് തലയൂരി.

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം.

4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്‌മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും.

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് നിരവധിപ്പേരാണ് ഡെങ്കിപ്പനി അടക്കം ബാധിച്ച് ചികിത്സ തേടുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീൽഡ് തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ, ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടാനും മന്ത്രി നിര്‍ദേശിച്ചു.

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,21 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസ്: മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസ്: മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് മോന്‍സണെതിരെ വിധി പ്രസ്താവിച്ചത്. മോന്‍സണെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. മോന്‍സണ്‍ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. മോന്‍സണെതിരായ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പം നിന്നുവെന്നും ക്രൈംബ്രാഞ്ചിന് നന്ദിയുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.

രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു.