സംസ്ഥാനത്ത് മഴ കനക്കും; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ഇടവപ്പാതി സജീവമാകുന്നതായി കാലാവസ്ഥാ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനത്തിൽ മിക്ക ജില്ലകളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിൽ 20 വരെയാണ് മുന്നറിയിപ്പ്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല പ്രവചനം അനുസരിച്ച് 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ സാധാരണയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ ഒന്നുമുതൽ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴയിൽ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്തു കിട്ടിയത് 126 മില്ലീ മീറ്റർ മാത്രം.

നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ന് രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് യുവതി പേവിഷ ബാധയേറ്റ് മരിച്ചു

തിരുവനന്തപുരത്ത് യുവതി പേവിഷ ബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ഒൻപതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. പിന്നാലെ യുവതിയെ ചികിത്സയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്. നായയിൽ നിന്നു പരിക്കേറ്റപ്പോൾ യുവതി ചികിത്സ തേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി രോ​ഗം പടരുന്നു; ​ജാ​ഗ്രത

സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി രോ​ഗം പടരുന്നു; ​ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോ​ഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയിൽ വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് ജില്ലയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്തു എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. ഇതുവരെയായി 11,123 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേർക്ക് ചിക്കൻ പോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, രണ്ട് പേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ പനി ബാധിച്ചു പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തിൽ തുടർ പരിശോധന നടത്താൻ ആരോ​ഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഏത് പനിയാണ് കുട്ടിയെ ബാധിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരിക.

‘ഇനി എല്ലാം സ്വന്തം ഉത്തരവാദിത്തം’; ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍, മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

‘ഇനി എല്ലാം സ്വന്തം ഉത്തരവാദിത്തം’; ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍, മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ 30നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.

നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. അവസാനമായി ആയിരം രൂപ പിഴ ഒടുക്കി ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും ഓര്‍മ്മപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് ആദായനികുതി വകുപ്പ്. ഇനിയും ആധാറുമായി പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഉപയോക്താവിന് ആയിരിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

‘നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് ഇത് നഷ്ടപ്പെടുത്തുന്നത്’- ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നത് വീണ്ടും ഓര്‍മ്മപ്പെടുത്തി ആദായനികുതി വകുപ്പ് പങ്കുവെച്ച ട്വീറ്റിലെ വാക്കുകള്‍ ഇങ്ങനെ. 1961ലെ ആദായനികുതി നിയമം അനുസരിച്ച് എല്ലാ പാന്‍ ഉടമകളും ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കണമെന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സർക്കാർ വളരെയേറെ പ്രധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ വിതരണം, ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ നിർമിച്ച ഭവനങ്ങളുടെയും, പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറികളുടെയും താക്കോൽദാനം, ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച റഫറൻസ് ലൈബ്രറി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

10 മുച്ചക്ര സ്‌കൂട്ടറുകൾക്കായി 11 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 130 ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിനായി അഞ്ച് കോടി 20 ലക്ഷം രൂപയും പഠനമുറി പദ്ധതിക്കായി 95 ലക്ഷം രൂപയും വിനിയോഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.

ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള ശിവകാമി മെഡിക്കൽസ് പ്രൊപ്രൈറ്റർ കൃഷ്ണ കുമാറിനെ സാമൂഹ്യ വിരുദ്ധ സംഘം ആക്രമിച്ചു. കടയുടെ മുന്നിൽ നിന്ന് സ്ത്രീകളോട് ആഭാസ പ്രകടനം കാണിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു സംഘം പേർ കഴിഞ്ഞ ദിവസം വൈകിട്ട് കടയിൽ കയറി ആക്രമണം നടത്തിയത്. ഇതിനെതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌. ആറ്റിങ്ങൽ ബസ് സ്റ്റാൻഡ് പരിസരം അനാശ്യാസരുടെയും മയക്ക് മരുന്ന് ലോബിയുടെയും പിടിയിലാണെന്നാണ് വ്യാപാര വ്യവസായികൾ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി
സ്വീകരിക്കണമെന്നാണ് വ്യാപാര വ്യവസായി സെക്രട്ടറി കണ്ണൻചന്ദ്ര പ്രസ് അറിയിച്ചത്.