ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി
ഒ കളുമായി ചേർന്ന് ഇന്റർ ഏജൻസി ഗ്രൂപ്പ് വിപുലീകരിക്കുന്നു. സഹകരിക്കാൻ താൽപ്പര്യമുളള എൻ.ജി. ഒ കൾ https://rb.gy/hsjz9 എന്ന ലിങ്കിൽ ജൂൺ 25 നു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു

കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു

കൊച്ചി: മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പനമ്പള്ളി നഗര്‍ പാലത്തിന് സമീപമായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. അബ്ദുള്ളയും സുഹൃത്തും ഉടന്‍ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്റെ കാറും അബ്ദുള്ളയുടെ കാറും തമ്മിൽ മത്സര ഓട്ടത്തിലായിരുന്നു. ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ

സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ

തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും ഉയരുകയാണ്.

10,060 പരാണ് കഴിഞ്ഞ ദിവസം പനി പിടിച്ച് കേരളത്തിലെ ആശുപത്രികളിലെ ഒപികളിൽ എത്തിയത്. 212 പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. മഴയെത്തുമ്പഴേക്കും, ഇല്ലാത്ത രോഗങ്ങളില്ലെന്ന് പറയാം. സാധാരണ പനി പതിനായിരത്തിന് മുകളിലേറെ പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, എലിപ്പനി, ഡെങ്കിപ്പനിയും പടരുകയാണ്. 63 പേർക്കാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് 6 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നും 280 രൂപ ഇടിഞ്ഞു. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഏപ്രിൽ 3 നാണ് ഇതിനു മുൻപ് വില 44,000 ത്തിന് താഴെ എത്തിയിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4533 രൂപയാണ്.

സംസ്ഥാനത്തെ കാലവർഷം ദുർബലം

വ്യാപിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കാലവർഷം ദുർബലം. കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം. അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശം നൽകി.

രാജ്യത്തെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ജെ ചിഞ്ചുറാണി

രാജ്യത്തെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ജെ ചിഞ്ചുറാണി

കേരളത്തിലെ മിൽമ പാലും കർണാടകത്തിലെ നന്ദിനി പാലുമായുള്ള പോര് മുറുകുന്നു. കേരളത്തിലെ നന്ദിനി പാൽ വില്പനയ്‌ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ട്വന്റിഫോറിനോട് പറഞ്ഞു. നന്ദിനി പാൽ കർണാടകയുടെ പാലാണ്. കർണാടക ഗവൺമെന്റാണ് നേതൃത്വം നൽകുന്നത്.

മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. അന്യസംസ്ഥാന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലയെന്നും മന്ത്രി പറഞ്ഞു.