മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലുള്ള മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിന്റെ സമീപത്തായാണ് കുരങ്ങിനെ കണ്ടത്.

അനിമല്‍ കീപ്പര്‍മാരാണ് മരത്തില്‍ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഇന്നലെ വൈകിട്ടാണ് ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതാകുന്നത്. അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത്. പെൺകുരങ്ങ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതൽ കുരങ്ങിനെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.

തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനോടുചേർന്ന കടയ്ക്കു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഭാര്യയുമായി പിണക്കത്തിലായ ഇയാൾ കടയോടു ചേർന്ന ചായ്പ്പിലാണ് കിടന്നിരുന്നത്. രാവിലെ വീട്ടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്.

തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ച് മംഗലപുരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് മംഗലപുരം പോലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗലാപുരം പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന രാജു ഒന്നര വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടർന്ന് വീട്ടിനോടു ചേർന്ന് ചായക്കട നടത്തുകയായിരുന്നു. വീട്ടിൽ ഭാര്യയും ഭിന്ന ശേഷിക്കാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കച്ചില്‍ റെഡ് അലര്‍ട്ട്; ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്

കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കച്ചില്‍ റെഡ് അലര്‍ട്ട്; ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്

ഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനം അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൗരാഷ്ട്ര- കച്ച് മേഖലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. ഗുജറാത്ത്, മുംബൈ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന് വില 30 രൂപ കുറഞ്ഞ് 4563 രൂപയിലെത്തി.ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ 5540 രൂപയായിരുന്നു സ്വർണവില. പവന് 44320 രൂപയാണ് പവന് വില.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

പകർച്ചപ്പനിയ്ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

പകർച്ചപ്പനിയ്ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകൾ കെ.എം.എസ്.സി.എൽ. മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികൾ, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങൾ വലിച്ചെറിയരുത്. പാഴ് വസ്തുക്കളിൽ മഴവെള്ളം കെട്ടിനിൽക്കാതെ നോക്കണം. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, ആക്രിക്കടകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങൾ മഴനനയാതിരിക്കാൻ മേൽക്കൂര ഉണ്ടായിരിക്കണം. നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും ഇക്കാര്യം ഉറപ്പ് വരുത്തണം.

രോഗം ബാധിച്ചാൽ ശ്രദ്ധിക്കാതിരുന്നാൽ എലിപ്പനി ഗുരുതരമാകും. അതിനാൽ മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവർ, ജോലി ചെയ്യുന്നവർ, കളിക്കുന്നവർ, തൊഴിലുറപ്പ് ജോലിക്കാർ എന്നിവർ എലിപ്പനി ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവർ ഗ്ലൗസും കാലുറയും ഉപയോഗിക്കണം. എലിപ്പനിയെ പ്രതിരോധിക്കാൻ മണ്ണിലും, ചെളിയിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ കഴിക്കണം. ആരോഗ്യ കേന്ദ്രങ്ങൾ വഴി ഡോക്സിസൈക്ലിൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഏത് പനിയും എലിപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.

മഴക്കാലത്ത് ബാധിക്കുന്ന പ്രധാന രോഗമാണ് വയറിളക്ക രോഗങ്ങൾ. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ഏറ്റവും നല്ലത്. കിണർ തുടങ്ങിയ ജല സ്ത്രോതസുകളിൽ മലിന ജലം കലരാതെ സംരക്ഷിക്കണം. ക്ലോറിനേഷൻ കൃത്യമായി ചെയ്യണം. വെള്ളം എപ്പോഴും മൂടിവയ്ക്കുക. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചാൽ നമ്മുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേയ്ക്ക്; ഗുജറാത്തില്‍ നാലു മരണം; അതീവ ജാഗ്രത; ആളുകളെ ഒഴിപ്പിക്കുന്നു

ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേയ്ക്ക്; ഗുജറാത്തില്‍ നാലു മരണം; അതീവ ജാഗ്രത; ആളുകളെ ഒഴിപ്പിക്കുന്നു

ഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടുക്കുന്നു. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. മരം ഒടിഞ്ഞു വീണും വീട് തകര്‍ന്നും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. സൗരാഷ്ട്ര- കച്ച് മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പോര്‍ബന്തര്‍, ദ്വാരക തുടങ്ങിയ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്.

തീരദേശത്തെ എട്ട് ജില്ലകളില്‍ നിന്നായി മുപ്പത്തേഴായിരത്തിലേറെ പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. നാളെ കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.