കൊല്ലം ഇന്ത്യന്‍ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം

കൊല്ലം ഇന്ത്യന്‍ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം

കൊല്ലം: ഇന്ത്യൻ കോഫി ഹൗസിലെ തീൻ മേശയ്ക്ക് മുന്നിലെ രുചിയും ചൂടും നിറഞ്ഞ ബൗദ്ധിക ചര്‍ച്ചകളും ഇനി ഓര്‍മയായി മാറുന്ന രീതിയിലേക്ക്. 58 വര്‍ഷം കൊല്ലം നഗരത്തിലെ സാമൂഹിക – സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം. 15നു മുൻപ് അടച്ചു പൂട്ടാനാണ് തീരുമാനം.

നിലനിന്നു പോകുന്നതിന് ആവശ്യമായ വരുമാനം ഇല്ലെന്നു പറഞ്ഞാണ് കൊല്ലം കോഫി ഹൗസ് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ കാര്യാലയത്തില്‍ നിന്നു സെക്രട്ടറി ഉള്‍പ്പെടെ എത്തിയിരുന്നു. നിലവില്‍ കോഫി ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കാലാവധി 15 ന് അവസാനിക്കുമെന്നും ഇതോടെ കോഫി ഹൗസ് അടച്ചുപൂട്ടി ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത് ഇപ്പോൾ.

തൊഴിലാളികളുടെ സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസ് 1965 ജൂലൈ 27 നാണ് കൊല്ലത്ത് ആരംഭിച്ചത്. കപ്പലണ്ടി മുക്കില്‍ ആയിരുന്നു തുടക്കം. പിന്നീട് ഇത് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് അര്‍ച്ചന – ആരാധന തിയറ്റര്‍ സമുച്ചയത്തിലേക്ക് 2014 ല്‍ കോഫി ഹൗസ് മാറിയത്. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. എങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമം ആയിരുന്നു ഇതുവരെ. ഒന്നര പതിറ്റാണ്ടായി പുതിയ നിയമനം ഇല്ലാത്തതിനാല്‍ ജീവനക്കാരുടെ കുറവും നേരിടുന്നു. രണ്ടു മാസത്തിനിടയില്‍ കോഫി ഹൗസിന്റെ വിവിധ ശാഖകളില്‍ നിന്നു അൻപതിലേറെ ജീവനക്കാര്‍ വിരമിച്ചു. 90 പേര്‍ക്ക് ഇരിപ്പിടമുള്ള ഇവിടെ ഭക്ഷണം നല്‍കുന്നതിന് 2 പേര്‍ മാത്രമാണുള്ളത്. ആകെ ജീവനക്കാര്‍ 20 പേരും.

സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ ബൗദ്ധിക ചര്‍ച്ചകളുടെ ഇടമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. പഴയ കാലത്തെ തിരക്ക് ഇല്ലെങ്കിലും പതിവായി ഇവിടെയെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തുന്ന കൂട്ടായ്മകള്‍ ഇപ്പോഴും ഉണ്ട്. അതെല്ലാം കൊല്ലത്തിന്റെ ഗതകാല സ്മരണകളായി അവശേഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.

കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമ പ്രവർത്തകൻ പിടിയിൽ

കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമ പ്രവർത്തകൻ പിടിയിൽ

മുണ്ടക്കയം: കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാൻ (28) എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 225 ഗ്രാം ഗഞ്ചാവും, തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടികൂടി.

മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവാണ് എക്സൈസ് സംഘ കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തിയിരുന്നത്. മേഖലയിൽ അസി. ക്യാമറമാനായ സുഹൈൽ സുലൈമാൻ സിനിമ പ്രവർത്തനത്തിന് പോകുമ്പോളും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായും എക്സൈസ് പറയുന്നു.

കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവൻ്റീവ് ഓഫീസർ ബിനോദ്. കെ. ആർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടര്‍ പരിചണം ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ കോളേജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്‍കി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ ഈ പ്രവര്‍ത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ടാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് പ്രശ്‌നത്തിലിടപെട്ടു.

മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും യോഗം ചേര്‍ന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹോമുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിവരുടെ പുനരധിവാസം ഉറപ്പാക്കി വരുന്നു. അതിന്റെ ഭാഗമായാണ് 8 രോഗികളെ ശ്രീകാര്യത്തെ ഹോം ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ 17 രോഗികളെയാണ് പുനരധിവസിപ്പിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം

തിരുവനന്തപുരം കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർ നിർമ്മാണം നടത്താനും ശാസ്താ ക്ഷേത്രം, ആയിരവല്ലി ക്ഷേത്രം, ക്ഷേത്ര കാട്ടിലെ വീട് തറവാട്, നാഗർക്കാവ് എന്നിവ പുതുക്കി പണിയാനും ദേവിയുടെ ശ്രീകോവിൽ കരിങ്കല്ലിൽ നിർമിക്കുവാനും ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു.

ബാലാലയ പ്രതിഷ്ഠ നടത്തു ന്നതിനുവേണ്ടിയുള്ള ബാലായത്തിന്റെ സ്ഥാനം നിർണയിച്ച് പുനർനിർമാണ പണികൾ ആരംഭിക്കുന്നതിന്റെ ചടങ്ങുകൾ ക്ഷേത്ര തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി കെ.എ.രാമചന്ദ്രൻ നമ്പൂതിരി നിർവഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായർ, ചെയർമാൻ എം .രാധാകൃഷ്ണൻ നായർ. പ്രസിഡന്റ് എം.വിക്രമൻ നായർ, ട്രെഷറർ വി.എസ്. മണികണ്ഠൻ നായർ,ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി പി ശിവകുമാർ, ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ ജെ ശങ്കരദാസൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കാലവർഷം ദുർബലമാണ്. എന്നാൽ, അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും, ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും സ്വാധീന മൂലമാണ് മഴ ശക്തമായിരിക്കുന്നത്.

തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലുമാണ് കനത്ത മഴ അനുഭവപ്പെടാൻ സാധ്യത.മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ അഞ്ച് ജില്ലകൾക്ക് ഇന്നും നാളെയും യെല്ലോ അലർട്ടാണ്. കേരളതീരത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പുലർത്തേണ്ടതാണ്. നിലവിൽ, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.

മസ്റ്ററിങ് ഡിസംബറിൽ കഴിഞ്ഞതാണെന്നതും അനുബന്ധ രേഖകളാണ് ഇനി അപ്‌ലോഡ്ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ സിഎസ് സി നടത്തിപ്പുകാർ കോടതിയെ സമീപിക്കുകയായിരുന്നു. മസ്റ്ററിങ്ങിന് സിഎസ്സികൾക്കും അക്ഷയ സെൻററുകൾക്കും തുല്യപരിഗണന നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഹർജി 10 ദിവസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.