കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും. റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കും.

പുനർമൂല്യനിർണ്ണയത്തിലൂടെ 100% വിജയം നേടി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

പുനർമൂല്യനിർണ്ണയത്തിലൂടെ 100% വിജയം നേടി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ

പുനർമൂല്യനിർണ്ണയത്തിൽ മുഴുവൻ പേരേയും വിജയിപ്പിപ്പ് നൂറുമേനി വിജയം കൊയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ മികവ് ആവർത്തിച്ചു. 270 പേർ പരീക്ഷ എഴുതിയതിൽ നേരത്തേ 269 പേരും വിജയിച്ചിരുന്നു. ഒരു കുട്ടിയ്ക്ക് ഒരു വിഷയത്തിന് മാത്രം ജയിക്കാനായിരുന്നില്ല. പുനർ മൂല്യനിർണയ ഫലം വന്നപ്പോൾ ആ കുട്ടിയും വിജയിച്ചതോടെയാണ് ഈ നേട്ടം സ്കൂളിന് കൈവരിക്കാനായത്.

ഇത്രയും കൂടാതെ 4 പേർക്ക് കൂടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ എ പ്ലസ് നേട്ടം 57 ആയി. വിജയികളെ പി.റ്റി.എ. യും അധ്യാപകരും അനുമോദിച്ചു.
പുനർമൂല്യനിർണയത്തിലൂടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ വി. ഗായത്രി, അനുശ്രീ പ്രകാശ്, യു.ബി. ഗോകുൽകൃഷ്ണ, എസ്.എസ്. പൗർണ്ണമി.

കടയ്ക്കാവൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കടയ്ക്കാവൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

ആക്കുളം എയർ ഫോഴ്സ് ക്യാംപസിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കടയ്ക്കാവൂർ തെക്കും ഭാഗം സ്വദേശി അർജുൻ ഷാ ആണ് ഷോക്കേറ്റ് മരിച്ചത്. ആക്കുളത്ത് എ സി മെക്കാനിക് ആയിരുന്നു മരണപ്പെട്ട അർജുൻ.

നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

മെയ് 26 മുതൽ 30 വരെ ചെന്നൈയിലെ ഇ വി പി ഫിലിം സിറ്റിയിൽ വെച്ച് നടന്ന നാഷണൽ മൊയ് തായ്‌ ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ് അക്കാഡമിയിലെ യോദ്ധാക്കൾ ഉജ്ജ്വലവിജയം നേടി. 3 സ്വർണ്ണവും ഒരു വെള്ളിയും 2 വെങ്കലവുമടക്കം 6 ദേശീയ മെഡലുകളാണ് കേരളത്തിന് വേണ്ടി പ്രൊഫിഷ്യന്റ് അക്കാഡമിയിലെ താരങ്ങൾ വാരിക്കൂട്ടിയത്.
പാലക്കാട് നിന്ന് പ്രമിത എം സീനിയർ വനിതാ വിഭാഗത്തിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും, ശ്രീജിത്ത് എച്ച് ഒരു സ്വർണ്ണവും നേടി. തിരുവനന്തപുരത്ത്‌ നിന്ന് വൈശാഖ് ആർ എസ് ഒരു സ്വർണ്ണവും ഒരു വെങ്കലവും, നിതീഷ്‌കുമാർ ഒരു വെള്ളിയും നേടി.

മൊയ് തായ്, കിക്ക്ബോക്സിങ്, കരാട്ടെ തുടങ്ങിയ ആയോധനകലകളുടെ കേരളത്തിലെ പരിശീലകർ കൂടിയായ ഈ ജേതാക്കളെ മൊയ് തായ് സൗത്ത് ഇന്ത്യൻ ചീഫ് ബിനു ജോസഫ് പ്രത്യേകം അഭിനന്ദിച്ചു. പ്രൊഫിഷ്യന്റ്‌ അക്കാഡമി ചീഫ് കോച്ച് കൂടിയായ വൈശാഖിനെ മൊയ് തായ് നാഷണൽ പ്രസിഡന്റ് പ്രസേൻജിത് സിംഗ വേദിയിൽ ആദരിച്ചു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകൃത സ്പോർട് ഇനം കൂടിയാണ് മൊയ് തായ്. അടുത്ത ലോക മൊയ് തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടാനുള്ള പരിശ്രമത്തിലാണ് പ്രൊഫിഷ്യന്റ്‌ അക്കാഡമിയിലെ താരങ്ങൾ.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഹിന്ദി, സംഗീതം അധ്യാപകരുടേയും യു.പി.വിഭാഗത്തിൽ കായികം, സംസ്കൃതം അധ്യാപകരുടേയും താൽക്കാലിക ഒഴിവ് ഉണ്ട്. അഭിമുഖം 8 ന്‌ രാവിലെ 10 മണിമുതൽ ഹൈസ്കൂൾ വിഭാഗത്തിന്റെയും ഉച്ചയ്ക്ക് 12 മണി മുതൽ യു.പി. വിഭാഗത്തിന്റേയും സ്കൂളിൽ നടക്കും.

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ത്തു; വരും മണിക്കൂറുകള്‍ നിര്‍ണായകം

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ത്തു; വരും മണിക്കൂറുകള്‍ നിര്‍ണായകം

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. ഡാമിന് നേരെ റഷ്യ നടത്തിയ ആക്രമണമാണ് ദുരന്തത്തിന് കാരണമെന്ന് യുക്രൈന്‍ ആരോപിച്ചു. മേഖലയില്‍ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്.