വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടുന്നു, മന്ത്രിമാര്‍ അമല്‍ജ്യോതി കോളജിലേക്ക്

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടുന്നു, മന്ത്രിമാര്‍ അമല്‍ജ്യോതി കോളജിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിനിന്ന നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്നു കുടുംബം ആരോപിച്ചിരുന്നു. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ശ്രദ്ധയെ മാനസ്സികമായി തകര്‍ക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോളജില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാന്റാണ് സ്ഥാപിച്ചത്. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചത്.

പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാം. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമിച്ചിരിക്കുന്നത്.

കുട്ടനാട്ടിലെ ജലത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിവുള്ളതുമാണ് പ്ലാന്റ്. ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് കാർഡിന്റെ വിതരണവും നടന്നു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടും

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടും

കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രം​ഗത്ത്. നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാൻ ഫിയോകിൻ്റെ ഭാരവാഹികൾ മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും.

ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.

എഐ ക്യാമറയ്ക്ക് എതിരെ ആറ്റിങ്ങലിൽ കോൺഗ്രസ്‌ പ്രതിഷേധം

എഐ ക്യാമറയ്ക്ക് എതിരെ ആറ്റിങ്ങലിൽ കോൺഗ്രസ്‌ പ്രതിഷേധം

ആറ്റിങ്ങൽ : എഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു. കെ.പി.സിസി. മുൻ നിർവ്വഹകസമിതി അംഗം വി. എസ്.അജിത്കുമാർ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രഡിഡന്റ് പി. ജയചന്ദ്രൻ നായർ, സെക്രട്ടറി എസ്. കെ. പ്രിൻസ് രാജ്, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബി. ബിഷ്‌ണു,കോൺഗ്രസ്‌ നഗര സഭ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ സദസ്സിൽ പങ്കെടുത്തുസംസാരിച്ചു.

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം. സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം. അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല. നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്. താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു