യുപിഐ ഇടപാടുകൾ തടസ്സപ്പെടാറുണ്ടോ? പേയ്മെന്റുകൾ എളുപ്പമാക്കുന്നതിനുള്ള ആറ് മാർഗങ്ങളിതാ

യുപിഐ ഇടപാടുകൾ തടസ്സപ്പെടാറുണ്ടോ? പേയ്മെന്റുകൾ എളുപ്പമാക്കുന്നതിനുള്ള ആറ് മാർഗങ്ങളിതാ

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകൾ ഇന്ന് ഏറെ സജീവമാണ്. യുപിഐ പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർദ്ധിച്ചതിനാൽ, പലരും പണം കൈവശം വയ്ക്കാത്ത സാഹചര്യങ്ങളുമുണ്ട്. എന്നാൽ ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ യുപിഐ ഇടപാടുകൾ പരാജയപ്പെടുമ്പോഴാണ് പണി പാളുക. യുപിഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. മിക്കവർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി പരിശോധിക്കുക

മിക്ക ബാങ്കുകളും യുപിഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.. കൂടാതെ,, ഒരു യുപിഐ ഇടപാടിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാൽ നിങ്ങൾ പ്രതിദിന പരിധി കടന്നാൽ , വീണ്ടും ഇടപാട് നടത്തുന്നതിന് 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും.

യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക

യുപിഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.

സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക

പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ക‍ൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും

കൃത്യമായ യുപിഐ പിൻ നൽകുക

ഫോൺ പാസ്‌വേഡ്, എടിഎം പിൻ, ഇമെയിലുകൾ തുടങ്ങി നിരവധി പാസ് വേർഡുകൾ ഓർത്തുവെക്കേണ്ടതായി ഉണ്ട്: അതിനാൽ നിങ്ങളുടെ യുപിഐ പിൻ മറന്നുപോകാനുള്ള സാധ്യതയുമുണ്ട്. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് യുപിഐ പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഹോട്ട്സ്പോട്ട് ഓണാക്കി ഇടപാട് പൂർത്തിയാക്കാം. കച്ചവടക്കാരുെയോ, ഉപഭോക്താവിന്റെയോ ഒരാളുടെ നെറ്റ് വർക്ക് കണക്ഷൻ കൃത്യമാണെങ്കിലേ ഇടാപാട് പൂർത്തിയാക്കാൻ കഴിയുകയുള്ളു.

യുപിഐ ലൈറ്റ് പരീക്ഷിക്കുക

കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 200 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ പിൻ ചേർക്കാതെയും, ബാങ്ക് സെർവറുകളെ ആശ്രയിക്കാതെയും ഇടപാടുകൾ നടത്താം. നിലവിൽ, പേടിഎം, ഫോൺപേ എന്നിവയിൽ യുപിഐI ലൈറ്റ് സേവനം ലഭ്യമാണ്, മറ്റ് പേയ്‌മെന്റ് ആപ്പുകളിലും ഉടൻ ലഭ്യമാകും.

പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ബഹു ഭാഷാ പണ്ഡിതൻ, സർവ്വ വിജ്ഞാന കോശം കർത്താവുമായ പത്മശ്രീ ഡോ. വെള്ളായണി അർജുനൻ (90) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ന്യുമോണിയ ബാധിതനായി ഒരാഴ്ചയായി ചികിൽസയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാത്രി എട്ടിന് വസതിയിൽ. അൻപതോളം പുസ്തകങ്ങൾ‍ രചിച്ച ഡോ. വെള്ളായണി അർജുനൻ നാലു ഭാഷകളിലെ സാഹിത്യപഠനത്തിൽ ബിരുദാനന്തര ബിരുദവും മൂന്നു ഡി ലിറ്റും നേടിയിട്ടുണ്ട്. സർവ വിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഭാര്യ: പരേതയായ എം. രാധാമണി. മക്കൾ: ഡോ. എ.ആർ.സുപ്രിയ (സർവശിക്ഷാ കേരള ഡയറക്ടർ), എ.ആർ.സാഹിതി, ഡോ. എ.ആർ.രാജശ്രീ, എ.ആർ.ജയശ്രീ, എ.ആർ.ജയശങ്കർ പ്രസാദ്.

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമായിരുന്നു. ഡോ.വെള്ളായണി അർജ്ജുനൻ. പഴയ തിരുവിതാംകൂറിലെ വെള്ളായണിയിൽ കൃഷിക്കാരനായ ജി.ശങ്കരപ്പണിക്കരുടെയും വീട്ടമ്മയായ നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അർജുനൻ ജനിച്ചത്. മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ പോയി. പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനായി, അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടി.

2008 -ൽ അദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചു. 2015 -ൽ അലിഗഡ് സർവ്വകലാശാല അദ്ദേഹത്തിന് ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം, മലയാളസാഹിത്യത്തിൽ എന്ന തീസീസിന് മൂന്നാമതൊരു ഡി ലിറ്റ് നൽകുകയുണ്ടായി. മൂന്നു ഡി ലിറ്റ് ബഹുമതികൾ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. അലിഗഡ് യൂണിവേഴ്സിറ്റിയിലെ ആദ്യ മലയാളം അധ്യാപകനായ അദ്ദേഹം അവിടെ നിന്ന് 1964 -ൽ പിഎച് ഡി കരസ്ഥമാക്കി. അലിഗഡിൽ നിന്നും വിട്ടശേഷം അദ്ദേഹം കേരള വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.

സംസ്ഥാന സർക്കാർ ഏജൻസിയായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷനിൽ 1975 മുതൽ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതൽ 2004 വരെ ഡയറക്ടറായും അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത്, 12 വാല്യങ്ങളുള്ള മലയാളം എൻസൈക്ലോപീഡിയ, വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ഏഴ് വാല്യങ്ങൾ പ്രസിദ്ധീകരിച്ചു.

ബാലസാഹിത്യവും നിരൂപണ പഠനങ്ങളും ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഗവേഷണ മേഘല അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ എം.എ മലയാളം ബിരുദാനന്തര കോഴ്‌സിന് നിർദ്ദേശിച്ച പാഠമാണ്. സരോജിനി ഭാസ്‌കരൻ മെമ്മോറിയൽ ചാരിറ്റബിൾ പബ്ലിക് ട്രസ്റ്റിൽ നിന്നുള്ള പരമാചാര്യ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2008-ൽ നാലാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.

ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കടയ്ക്കൽ മണ്ണൂരിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടക്കൽ മൂല ബൗണ്ടർ ശിവ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം. ജൂവലറിയിലെ ജീവനകാരനായിരുന്നു. എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി

വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി

മെയ് 31ന് സർവീസിൽ നിന്നും വിരമിക്കുന്ന വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആദരിച്ചു. എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ അനിൽകുമാർ ജെ.എ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബീന ബീവി ടി.എം, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബൈജു എസ് സൈമൺ, ബിൽഡിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് വി, ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്സ് ഓഫീസർ ഷാജി കുര്യാക്കോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഉദ്യോഗസ്ഥർ നൽകിയ സേവനങ്ങളെ കളക്ടർ അനുമോദിച്ചു. ചടങ്ങിൽ എഡിഎം അനിൽ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ

തിരുവനന്തപുരം: കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക.

അതേസമയം സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 9 എണ്ണം ജയ്പൂരിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. എന്‍സിആര്‍ മേഖലയില്‍ ശക്തമായ മഴയാണ് ഇന്നലെ മുതല്‍ ലഭിക്കുന്നത്. വരുന്ന നാലു ദിവസത്തേക്ക് ഡല്‍ഹിയില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ മേഖലകലില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പത്തു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ ജൂണ്‍ മൂന്നുവരെ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.