താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 14 മരണം; നിരവധി പേരെ കാണാതായി

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 14 മരണം; നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. 14 പേര്‍ മരിച്ചതായി പ്രാഥമിക വിവരം.കുട്ടികളും സ്ത്രീകളുമടക്കമാണ് മരിച്ചത്‌. 40 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി.

മാരക ലഹരി വസ്തുവായ എംഡിഎംഎ കേരളത്തിലേയ്ക്ക് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മാരക ലഹരി വസ്തുവായ എംഡിഎംഎ കേരളത്തിലേയ്ക്ക് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

മാരക ലഹരിവസ്തുവായ എം ഡി എം എ കേരളത്തിലേക്ക് കടത്തിയ കേസിലെ രണ്ടാം പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ സ്വദേശി ചരുവിള വീട്ടിൽ 26 വയസുള്ള അൽ അമീൻ ആണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. വെട്ടിയറ ഭാഗത്ത് നിന്നും 10 മാസത്തിന് മുൻപ് പള്ളിക്കൽ പോലീസ് മാരക ലഹരിവസ്തുക്കളുമായി നാവായിക്കുളം സ്വദേശി അഖിൽ കൃഷ്ണൻ എന്ന യുവാവിനെ പിടി കൂടിയിരുന്നു. തുടർന്ന് അഖിൽ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കോണ്ടാക്ട് എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അൽ അമീൻ പോലീസിന്റെ പിടിയിലാകുന്നത്. അഖിൽ കൃഷണന് ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ എത്തിച്ചു കൊടുക്കുന്നത് അൽ അമീൻ ആയിരുന്നു.

തിരുവനന്തപുരം റൂറൽ എസ്. പി. ശില്പക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി റാസിത്തിന്റെ നിർദ്ദേശാനുസരണം പള്ളിക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജേഷ് വി. കെ, എസ്. ഐ. സാഹിൽ, ഡാൻസാഫ് ടീം അംഗങ്ങളായ ബിജു, ബിജുകുമാർ, വിനീഷ്, സുനിൽ രാജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.

കളിസ്ഥലത്തോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. കിണറ്റിൽ തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. തുടർന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവ സ്ഥാവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതൽ മെയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണം.

സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു

സ്വകാര്യ ബസ്സുകളില്‍ ഇ-പെയ്‌മെന്റ് സംവിധാനം വരുന്നു

പാലക്കാട്: പോക്കറ്റിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാതിരിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഇ-പേമെന്റ് സംവിധാനം വരാൻപോകുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനാണ് സംവിധാനമൊരുക്കുന്നത്. കൊച്ചിയിലെ ഐ.ടി. സ്റ്റാർട്ടപ്പായ ‘ഗ്രാൻഡ് ലേഡി’യുമായി കൈകോർത്താണ് ബസുകളിൽ ഈ സംവിധാനമൊരുക്കുന്നത്. ‘ജിഎൽ പോൾ’ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക.

ഇ-പേമെന്റ് സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ‘വേൾഡ്ലൈൻ’ ആണ് ഈ സംരംഭത്തിന് സാങ്കേതികപിന്തുണ നൽകുന്നത്. ഇതിനായുള്ള ആപ്പിലൂടെയാണ് എ.ടി.എം., ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, യു.പി.ഐ. വഴി ടിക്കറ്റ് നിരക്ക് വാങ്ങുക.
ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

വൈഫൈ സംവിധാനമുള്ള കാർഡാണെങ്കിൽ യന്ത്രത്തിനുമുകളിൽ കാണിച്ചാൽ ടിക്കറ്റെടുക്കാനാവും. സമയനഷ്ടവുമില്ല. യന്ത്രം വഴി ടിക്കറ്റും യാത്രക്കാർക്ക് ലഭിക്കും. ഇതോടെ, പണം നൽകിയാൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്കു തടയിടാനുമാകും. ശനിയാഴ്ച രാവിലെ 11-ന് പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിക്കും. പാലക്കാട് ബസ് ഭവനിൽ നടക്കുന്ന പരിപാടിയിൽ ഓർഗനൈസേഷൻ പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷനാവും. ആർ.ടി.ഒ.മാരായ ടി.എം. ജേഴ്സൺ, എം.കെ. ജയേഷ്കുമാർ എന്നിവർ മുഖ്യാതിഥികളാവും.

ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു

ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു

കൊട്ടാരക്കര: ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. പ്ലാപ്പള്ളി കാക്കത്താനം ബിന്ദു ബംഗ്ലാവിൽ രവീന്ദ്രൻ പിള്ള, ലളിതാംബിക എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. ഇരുവരും മാത്രമായിരുന്നു താമസം. വീട്ടിലെ സഹായങ്ങൾക്കായി നിന്നിരുന്ന സ്ത്രീ ഇന്നലെ രാവിലെ വന്നപ്പോഴാണ് കുളിമുറിയിൽ രവീന്ദ്രൻ പിള്ള മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വിവരമറിഞ്ഞു നിമിഷങ്ങൾക്കകം ഭാര്യ ലളിതാംബികയും മരിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

മക്കൾ: ബിന്ദു, ബിനു, ബീനാ
മരുമക്കൾ: വേണുഗോപാൽ, കവിത, കൃഷ്ണകുമാർ