ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോ​ഗിയടക്കം മൂന്ന് പേർ മരിച്ചു

ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോ​ഗിയടക്കം മൂന്ന് പേർ മരിച്ചു

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്തുവച്ചാണ് നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞത്‌. ഡ്രൈവർ അടക്കം ആറുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്‌. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട്‌ സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വരികയായിരുന്നു ആംബുലൻസ്. ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌.

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു’; പരാതിയുമായി യാത്രക്കാരൻ

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു’; പരാതിയുമായി യാത്രക്കാരൻ

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കണ്ണൂരിൽനിന്ന് കാസർകോട്ടേയ്ക്കു പോയ യാത്രക്കാരനാണ് പരാതിയുമായി രം​ഗത്തെത്തിയത്. തിങ്കളാഴ്ച വന്ദേഭാരതിൽ വിതരണം ചെയ്ത പൊറോട്ടയിൽനിന്നാണ് പുഴുവിനെ ലഭിച്ചത്.

ഇ1 കംപാർട്മെന്റിലാണ് പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്. ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരൻ കാസർകോട് എത്തിയ ഉടനെയാണ് പരാതി നൽകിയത്. കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 5ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കാം.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊടുമൺ നവോദയ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി അടൂർ പ്രകാശ്

കൊടുമൺ നവോദയ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി അടൂർ പ്രകാശ്

ആറ്റിങ്ങൽ: അടൂർ പ്രകാശ് എംപി യുടെ MPLAD 2022-23 ഫണ്ടിൽ നിന്ന് അനുവദിച്ച് കൊടുമൺ നവോദയ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി. നിർവ്വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

സമ്പൂർണ മാലിന്യ മുക്ത കേരള ക്യാമ്പയിന് തുടക്കമായി

സമ്പൂർണ മാലിന്യ മുക്ത കേരള ക്യാമ്പയിന് തുടക്കമായി

മെയ്‌ 2 മുതൽ 14 വരെയാണ് സംസ്ഥാനത്ത് ആദ്യഘട്ടം എന്ന നിലയിൽ പാർട്ടി ഈ ക്യാമ്പയിൻ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശനം, ലഘുലേഖ വിതരണം വ്യാപകമായ ശുചീകരണ പ്രവർത്തനം എന്നീ പരിപാടികൾ ഒന്നാം ഘട്ടത്തിൽ പ്രാവർത്തികമാക്കും.

ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്‌ക്കരിച്ചും അജൈവമാലിന്യം ശേഖരിച്ചും മാലിന്യ കൂനകൾ പൊതുവിടങ്ങളിലും, പൊതു സ്ഥലങ്ങളിലും വരാതെയും, ജലാശയങ്ങൾ മാലിന്യമുക്തമാണെന്നും ഈ ക്യാമ്പയിന്റെ ഭാഗമായി നമുക്ക് ഉറപ്പ് വരുത്താൻ കഴിയണം. മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വർക്കല താലൂക്ക് ആശുപത്രിയിൽ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ നിർവഹിച്ചു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം ന​ഗരസഭ കൗൺസിലർ വി ജി ​ഗിരികുമാറിനെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ​ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പിടിപി ന​ഗർ വാർഡ് കൗൺസിലറാണ് ​ഗിരികുമാർ.

ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗിരികുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. മുന്‍പ് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ​ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി അറസ്റ്റിലായിരുന്നു. കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നാലുപേർ നേരത്തെ പിടിയിലായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചത്.