രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

പൂച്ചാക്കൽ: ആലപ്പുഴയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി – ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2) ആണ് മരിച്ചത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ തെരച്ചിൽ നടത്തുന്നതിടയിലാണ് നൂറ് മീറ്റർ അകലെയുള്ള തോട്ടിൽ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ തോട്ടില്‍ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സൗജന്യ ഓൺലൈൻ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു

സൗജന്യ ഓൺലൈൻ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു

കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠന വൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള രക്ഷിതാക്കൾ സെന്ററുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 8289827857

ശാർക്കര ഇലങ്കത്തിൽ കൊടുതി മഹോത്സവത്തിന് 28 ന് തുടക്കം

ശാർക്കര ഇലങ്കത്തിൽ കൊടുതി മഹോത്സവത്തിന് 28 ന് തുടക്കം

ശാർക്കര പ്രദേശത്തെ പ്രശസ്തമായ ആക്കോട്ട് ഇലങ്കം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കൊടുതി മഹോൽസവത്തിന് ഏപ്രിൽ 28 ന് തുടക്കമാകും. കൊടുതി മഹോൽസവവും പുന:പ്രതിഷ്ഠാ വാർഷികവും 28 മുതൽ 30 വരെ, ക്ഷേത്ര തന്ത്രി മുൻ ശബരിമല മേൽശാന്തി തെക്കേടത്തുമന ശ്രീ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

എല്ലാ ദിവസവും രാവിലെ 6.00 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സമൂഹ ലളിത സഹസ്രനാമജപം, പുരാണ പാരായണം, അന്നദാനം, ഭജന എന്നിവയും, കൊടുതിദിനമായ 30 ന് രാവിലെ 9.00 ന് സമൂഹ പൊങ്കാല, 10.00 ന് കളഭാഭിഷേകം, 11.00 ന് നാഗർക്ക് നൂറുംപാലും സമർപ്പണം, വൈകുനേരം 5.00 ന് നാദസ്വര സേവ, 6.00 ന് ശാർക്കര ശാസ്താം നടയിൽ താലപ്പൊലി വിളക്ക്ഷ ഘോഷയാത്ര, രാത്രി 8.00 ന് പൂപ്പടയും യക്ഷി തുള്ളലും, 10.30 ന് ഗുരുസി പൂജയോടെ സമാപനം.

തിരുവനന്തപുരത്ത് യുവാവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു

തിരുവനന്തപുരത്ത് യുവാവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു

തിരുവനന്തപുരം: യുവാവിന് നേരെ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ നിസാമിനെ ഇന്നലെ രാത്രിയോടെയാണ് ഒര സംഘം ആക്രമിച്ചത്. കിള്ളി മേച്ചിറ പാലത്തിന് സമീപത് വച്ചായിരുന്നു സംഭവം.

വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിർത്തി സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയും സർജിക്കൽ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുകയും നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം.

സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയിൽ നിസാമിൻ്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോൾ ആയിരുന്നു ആക്രമണം. അക്രമത്തിൻ്റെ കാരണം എന്താണെന്ന് അന്വേഷിക്കുന്നതായി കാട്ടാക്കട പൊലീസ് അറിയിച്ചു.

534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും

534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു; പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും

ഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു.
സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്ത് അടുത്തത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം സൗദി വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരെ സ്വീകരിക്കാനെത്തിയിരുന്നു. സുഡാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍ കയ്യടികളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്.

ഐഎന്‍എസ് സുമേധയ്ക്ക് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ചും പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ജിദ്ദയിലേക്ക് എത്തിച്ചു. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സ്കൂളിലെത്തി സൗകര്യങ്ങൾ വിലയിരുത്തി. ജിദ്ദയില്‍ നിന്ന് എത്രയും വേഗം ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎന്‍എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാ‍രുണ്ടെന്നാണ് കണക്ക്.

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; വിദ​ഗ്ധ സമിതി റിപ്പോർട്ട്  സർക്കാരിന് ഇന്ന് കൈമാറും

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; വിദ​ഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് ഇന്ന് കൈമാറും

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്നലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. സ്ഥലം ഏതെന്ന് വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ കേടതിയുടെ അനുമതിക്ക് കാത്തു നിൽക്കാതെ ദൗത്യം തുടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു. സ്ഥലപ്പേര് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പെരിയാറിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു.