പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ സന്ദർശനത്തിന്റെ ഭാ​ഗമായുള്ള സുരക്ഷാ പ​ദ്ധതി ചോർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ഔദ്യോ​ഗിക രഹസ്യ നിയമ പ്രകാരമാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ പദ്ധതിയാണ് ചോർന്നത്.

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ മഴ വ്യാപിക്കും. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ എറണാകുളം പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട മഴ പ്രവചിക്കുമ്പോഴും താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി വരെ ഈ ജില്ലകളിൽ ചൂട് ഉയരും.

പാലക്കാടും കൊല്ലത്തും 39 ഡി​ഗ്രി സെൽഷ്യസായിരിക്കും താപനില. ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡി​ഗ്രി സെൽഷ്യസാണ്. 35 മുതൽ 40 ഡി​ഗ്രി സെൽഷ്യസ് വരെ തുടർച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട്.

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ​ഗുരുതരമാക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

24ന് രാത്രി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദ​ഗ്ദ ചികിത്സയ്ക്കായി മാറ്റി.

ഇന്ന് വാട്ടർ മെട്രോ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ, രാത്രി 8 മണി വരെ സർവീസ്

ഇന്ന് വാട്ടർ മെട്രോ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ, രാത്രി 8 മണി വരെ സർവീസ്

കൊച്ചി: പ്രധാനമന്ത്രി ഇന്നലെ നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രോയിൽ ഇന്നുമുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ഇന്ന് സർവീസ് നടത്തുന്നത്. രാവിലെ ഏഴു മണി മുതൽ രാത്രി എട്ടു മണി വരെ സർവീസ് ഉണ്ടാവും. വൈറ്റില – കാക്കനാട് റൂട്ടിൽ നാളെ മുതൽ സർവീസ് തുടങ്ങും. നാളെ മുതൽ ഫീഡർ സർവീസുകളും കാക്കനാട് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ച് ഉണ്ടാകുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ടിക്കറ്റ് ചാർജ്

20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപയും. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സ‍ർവീസിനു തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വൈറ്റില-കാക്കനാട് റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല.

കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

കേന്ദ്രം വെട്ടിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും

തിരുവനന്തപുരം: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം, ഗുജറാത്ത് കലാപമടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാഠഭാ​ഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉണ്ടായി.

കല്ലമ്പലം നാവായിക്കുളത്ത് നാളെ ഗതാഗത നിയന്ത്രണം

കല്ലമ്പലം നാവായിക്കുളത്ത് നാളെ ഗതാഗത നിയന്ത്രണം

കല്ലമ്പലം നാവായിക്കുളം ശങ്കരനാരാ യണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 26- ന് വൈകീട്ട് 5 മുതൽ രാത്രി 9 മണിവരെ ക്ഷേത്രത്തിനു മുന്നി ലെ റോഡിൽ ഗതാഗതനിയന്ത്ര ണം ഉണ്ടായിരിക്കും. പള്ളിക്കലിൽ നിന്നും കല്ലമ്പലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട ജംഗ്ഷനിൽ നിന്ന് ഇരുപത്തെട്ടാം മൈൽ വഴി ദേശീയപാതയിലെത്തി കല്ലമ്പലത്തേക്കു പോകണം. തുമ്പോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കല്ലമ്പലം-പുതുശ്ശേരിമുക്ക് ഡിസന്റ് മുക്ക് വഴി തുമ്പോട് റോഡിൽ പ്രവേശിക്കണം. ക്ഷേത്രത്തിലേക്ക് എത്തുന്ന വാഹനങ്ങൾ സ്കൂൾ ജംഗ്ഷൻ , പഞ്ചായത്ത്‌ ജംഗ്ഷൻ, വൈരമല റോഡ് എന്നിവിടങ്ങളിൽ നിർത്തിയിടണം.