ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ വാഹനാപകടം

ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ വാഹനാപകടം

ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ വാഹനാപകടം. നാലുപേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്തു നിന്നും തിരുവനന്തത്തേയ്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് അതെ ദിശയിൽ തന്നെ സഞ്ചരിയ്ക്കുകയായിരുന്ന പിക്ക് അപ്പ് വാനിന്റെ പിന്നിലിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പുതിയ റോഡ് നിർമ്മിക്കുന്ന താഴ്ചയുള്ള റോഡിലേയ്ക്ക് പിക്ക് അപ്പ് വാൻ മറിയുകയായിരുന്നു. പിക്കപ്പ് ഇത് ഉണ്ടായിരുന്ന 4 പേരെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ഭുതകരമായാണ് ഇവർ രക്ഷെപെട്ടതെന്നു നാട്ടുകാർ പറയുന്നു.

മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ വി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദുബൈയിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പലതവണ നദീം പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നതായും പരാതിയിൽ പറയുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെ പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ കെ എല്‍ രാഹുലും ടീമില്‍ തിരിച്ചെത്തി.

പരിക്കേറ്റ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയേദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രഹാനെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. വിദേശത്ത് രഹാനെക്കുള്ള മികച്ച റെക്കോര്‍ഡും ഗുണകരമായി.

വി.സാംബശിവന്‍ അനുസ്മരണവും നോവല്‍രാജിന് അനുമോദനവും സംഘടിപ്പിച്ചു

വി.സാംബശിവന്‍ അനുസ്മരണവും നോവല്‍രാജിന് അനുമോദനവും സംഘടിപ്പിച്ചു

വി. സാംബശിവൻ അനുസ്മരണവും കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം നേടിയ എസ്. നോവൽ രാജിന് സ്വീകരണവും സംഘടിപ്പിച്ചു. നഗരൂർ ജംഗ്ഷനിൽ ആണ് പരിപാടികൾ നടന്നത്. നഗരൂർഷാ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം എം. എം പുരവൂർ നിർവഹിച്ചു. ചടങ്ങിൽ വസന്തകുമാർ സാംബശിവൻ മുഖ്യതിഥിയായി. ആറ്റിങ്ങല്‍ നഗരസഭ മുന്‍ അധ്യക്ഷന്‍ സി.ജെ.രാജേഷ്‌കുമാര്‍ സാംബശിവന്‍ അനുസ്മരണപ്രഭാഷണം നടത്തി. എസ്.നോവൽരാജിനെ, വസന്തകുമാർ സാംബശിവനും മറ്റു അതിഥികളും പൊന്നാട അണിയിച്ച് ആദരിച്ചു. രണ്ടാമൂഴം എന്ന കഥയെ ആസ്പദമാക്കി നോവൽരാജ് കഥാപ്രസംഗവും നടത്തി. വൈകിട്ട് 5ന് സാംസ്‌കാരിക സദസ്സും നടന്നു. അനിൽ കെ.പിയും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസായ കൊച്ചി വാട്ടർ മെട്രോ നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസായ കൊച്ചി വാട്ടർ മെട്രോ നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ജലഗതാഗതത്തില്‍ കൊച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് പുതുതുടക്കം കുറിക്കുകയാണ് മെട്രോ സര്‍വീസ്. കൊച്ചി നഗരത്തേയും സമീപത്തുള്ള പത്തു ദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ കാലത്തിന് ചേര്‍ന്ന വിധം ജലഗതാഗതം നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെങ്കിലും നാളെ മുതലാകും പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തുടങ്ങുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. 27 ന് (മറ്റന്നാള്‍) വൈറ്റില- കാക്കനാട് റൂട്ടിലും സര്‍വീസ് തുടങ്ങും.

രാവിലെ ഏഴു മണി മുതല്‍ രാത്രി എട്ടു മണി വരെ സര്‍വീസ് ഉണ്ടാകും. 15 മിനുട്ട് ഇടവിട്ട് ബോട്ടുകള്‍ സര്‍വീസ് നടത്തും. വൈറ്റില-കാക്കനാട് റൂട്ടില്‍ ബോട്ടു സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ല. കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഒരു ബോട്ടു കൂടി ലഭിച്ചതോടെ, സര്‍വീസിനുള്ള ബോട്ടുകള്‍ ഒമ്പതായി. കൂടുതല്‍ ബോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റു റൂട്ടുകളിലും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

2016 ലാണ് വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. വൈപ്പിനിലേക്ക് 20 രൂപയും, വൈറ്റില-കാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പു വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്‌ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസിനുണ്ടാകും. വാട്ടര്‍ മെട്രോ രാജ്യത്തെ മാത്രമല്ല, ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കുതിച്ചു പാഞ്ഞ് വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

കുതിച്ചു പാഞ്ഞ് വന്ദേഭാരത്; പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഇനി കേരളത്തിലൂടെ ചൂളം വിളിച്ചു പായും. കേരളത്തിന് ലഭിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

10.50 ഓടെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി നേരെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. തുടര്‍ന്ന് വന്ദേഭാരത് ട്രെയിനിന് അകത്തേക്ക് മോദി കയറി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി അല്‍പ്പനേരം സംവദിച്ചു. ഇതിനു ശേഷമായിരുന്നു വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്. വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിലെ യാത്രക്കാരെ മോദി അഭിവാദ്യം ചെയ്തു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അല്‍പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചു കൂടിയിരുന്നത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡരികില്‍ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പോയത്.

വന്ദേഭാരതിലെ ഉദ്ഘാടന യാത്രയിൽ മത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം തെരഞ്ഞെടുക്കപ്പെട്ടവരാണ് യാത്ര ചെയ്തത്. ആദ്യയാത്രയിൽ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിർത്തുന്നത്. ട്രെയിൻ സ്ഥിരമായി സർവീസ് നടത്തുമ്പോൾ 8 സ്റ്റോപ്പുകളാണ് ഉള്ളത്. സ്ഥിരം സ്റ്റോപ്പുകളില്ലാത്ത കായംകുളം,ചെങ്ങന്നൂർ തിരുവല്ല, ചാലക്കുടി,തിരൂർ, തലശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലും വന്ദേഭാരത് ഇന്ന് നിർത്തും. ഈ സ്റ്റേഷനുകളിലെല്ലാം ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. നാളെ മുതലാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്.