പൂജപ്പുര ജയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; തടവുകാരൻ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിൽ

പൂജപ്പുര ജയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; തടവുകാരൻ ചാടിയെത്തിയത് മറ്റൊരു ബ്ലോക്കിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരന്റെ വിഫലശ്രമം.‌ ഒരു ബ്ലോക്കിന്റെ മതിൽ ചാടി എത്തിയത് അടുത്ത ബ്ലോക്കിൽ. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതിൽ ചാടി പഴയ ബ്ലോക്കിലെത്തി. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാവേലിക്കര കോടതി റിമാൻഡ് ചെയ്ത മോഷണക്കേസ് പ്രതിയായ യുവാവാണ് ജയിൽ ചാടാൻ ശ്രമിച്ചത്. ഇയാൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. അവധി ദിവസമായതിനാൽ ഇന്ന് തടവുകാർക്ക് ടിവി കാണാനുൾപ്പടെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാൾ തടവുചാടാൻ ശ്രമം നടത്തിയത്.

ഏഴടിപ്പൊക്കമുള്ള മതിൽ ചാടിക്കടന്നപ്പോളാണ് അബദ്ധം മനസിലായത്. സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് തിരക്കിയിറങ്ങിയ വാർഡൻമാരാണ് അടുത്ത ബ്ലോക്കിൽ ഈ തടവുകാരൻ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോൾ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. തടവുകാരൻ മതിൽ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സു‌രക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.

മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിംഗ് നിലച്ചു; വലഞ്ഞ് രോഗികൾ

മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിംഗ് നിലച്ചു; വലഞ്ഞ് രോഗികൾ

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിംഗ് നിലച്ചിട്ട് ഒരു മാസം. ആശുപത്രിയില്‍ എത്തുന്ന ബി.പി.എല്‍. രോഗികള്‍ ഉള്‍പ്പടെ സ്‌കാനിംഗിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. മെഡിക്കല്‍ കോളജില്‍ 2000 രൂപയ്ക്ക് ലഭിക്കുന്ന എം.ആര്‍.ഐയ്ക്ക് മൂന്നിരട്ടിയോളം തുകയാണ് സ്വകാര്യ ലാബുകളില്‍ രോഗികള്‍ നല്‍കേണ്ടി വരുന്നത്.

രോഗാവസ്ഥ സൂക്ഷ്മമായി പരിശോധിക്കാനും ചികിത്സ നിശ്ചയിക്കാനും ഡോക്ടര്‍മാര്‍ ആശ്രയിക്കുന്ന പ്രധാന പരിശോധനയാണ് എം.ആര്‍.ഐ. പക്ഷേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു മാസമായി എം.ആര്‍.ഐ സ്‌കാനിംഗ് നടക്കുന്നില്ല. ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യ നിരക്കിലാണ് മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ പരിശോധ. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാര്‍ ഉള്‍പ്പടെ സ്‌കാനിംഗിന് സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.

2000 രൂപ ചെലവ് വരുന്ന മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐയ്ക്ക് മൂന്നിരട്ടി തുകയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. 13 വര്‍ഷം മുമ്പ് സ്ഥാപിച്ച മെഷീന്‍ അറ്റകുറ്റപ്പണി നടത്താന്‍ 25 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇത് നടത്തിയാലും എത്ര നാള്‍ ഓടുമെന്ന് ഉറപ്പില്ല. പരിഹാരം ആവശ്യപ്പെട്ട് റേഡിയോളജി വിഭാഗം ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയെങ്കിലും തീരുമാനമായില്ല. അര്‍ബുദ രോഗികള്‍ അടക്കം ആയിരത്തിലേറെ പേര്‍ സ്‌കാനിങ്ങിന് തീയതി ലഭിച്ച കാത്തിരിക്കുമ്പോഴാണ് മെഷീന്‍ തകരാറിലായത്.

തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു കെ എസ് കെ ടി യു പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചത് കെ എസ് കെ ടി യു വർക്കിംഗ് അംഗവും ആറ്റിങ്ങൽ എംഎൽഎയുമായ ഓ.എസ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തു ചന്ദ്രകുമാരി അമ്മ ഷേർലി കുമാർ, വസന്ത, സിനി, സിന്ധു, ഗീത, ഷിനനാഥ് തുടങ്ങിയവരും പങ്കെടുത്തു.

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തിൽ നിന്ന് കണ്ടെത്തിയ ബാ​ഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയകരമായ രീതിയിൽ കണ്ട ബാ​ഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഡോ​ഗ് സ്റ്റെഫി ആണ് ബാ​ഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിസ്, എഎസ്ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോ​ഗ് ഹാൻഡ്ലർ അനൂപ് എന്നിവരും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലിസിനെ കണ്ടപ്പോൾ ബാ​ഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാണെന്ന് സംശയിക്കുന്നു.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തലസ്ഥാനത്ത് പ്രസവിച്ചയുടനെ കുഞ്ഞിനെ 3 ലക്ഷത്തിന് വിറ്റു; വാങ്ങിയത് കരമന സ്വദേശിനി

തലസ്ഥാനത്ത് പ്രസവിച്ചയുടനെ കുഞ്ഞിനെ 3 ലക്ഷത്തിന് വിറ്റു; വാങ്ങിയത് കരമന സ്വദേശിനി

തിരുവനന്തപുരം: തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തൽ. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവർ സമ്മതിച്ചു. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേയ്ക്ക് മാറ്റി. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും.