മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു: മത്സ്യത്തൊഴിലാളികൾ ഭീതിയിൽ

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു: മത്സ്യത്തൊഴിലാളികൾ ഭീതിയിൽ

അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായി കുപ്രസക്തി യാർജ്ജിച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അഴിമുഖത്ത് വീണ്ടും മണ്ണ്മൂടൽ പ്രതിഭാസം രൂപപ്പെടുന്നു.

തുറമുഖ ചാലിൽ ക്രമാതീതമായി അടിഞ്ഞുകൂടുന്ന മണൽത്തിട്ടയിൽ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതകളാണ് ഇതോടെ വർദ്ധിച്ചിരിക്കുന്നത്. ഇത് മത്സ്യതൊഴിലാളികളുടെ ജീവനും ഭീഷണി ഉയർത്തുകയാണ്.

ആശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിനാൽ അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞുകൂടിയതിനെ തുടർന്ന് ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
അറുപതിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവനും നഷ്ടമായിട്ടുണ്ട്. കൂടാതെ, വിവിധ അപകടങ്ങളിലായി ലക്ഷങ്ങളുടെ മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുള്ളത്.

അപകടമരണങ്ങൾ സംഭവിക്കുമ്പോൾ പ്രതിഷേധം തണുപ്പിയ്ക്കുവാനായി മുതലപ്പൊഴിയുടെ അശാസ്ത്രീയതയെ കുറിച്ച് പഠിക്കുവാൻ സമിതികളെ നിയമിക്കുകയും തുടർന്ന് തുറമുഖ ഇടനാഴിയിൽ ട്രെഡ്ജിങ് ഉൾപ്പെടെയുള്ളവ നടത്തി മണൽ നീക്കം ചെയ്യുവാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്നതിന്റെ തെളിവാണ് മുതലപ്പൊഴി തുറമുഖ കവാടത്ത് വീണ്ടും മണലടിയുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സ്വദേശിയായ അജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള “അത്യുന്നതങ്ങൾ” എന്ന വള്ളം കഴിഞ്ഞ അഴിമുഖ കവാടത്തിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടം സംഭവിച്ചിരുന്നു. ഈ അപകടത്തിൽ നാലോളം മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ പകടത്തിൽ വള്ളവും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളും തിരയിൽപ്പെട്ട് തകരുകയും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മുതലപ്പൊഴി സുരക്ഷിതമാണെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കൈമാറിയിരിക്കെയാണ് വീണ്ടും അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞു കൂടുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും. എത്രയും പെട്ടെന്ന് തന്നെ ഇതിനുള്ള പരിഹാര നടപടികൾ തുറമുഖ വകുപ്പിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധിയായിട്ടുള്ള അപകടങ്ങൾക്കും ജീവഹാനികൾക്കും കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ചെറിയ പെരുന്നാൾ സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധി

ചെറിയ പെരുന്നാൾ സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധി

സംസ്ഥാനത്ത് വെള്ളിയാഴ്ച്ചയും ശനിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധി
പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ
ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. ഇതിന്റെ
പശ്ചാത്തലത്തിലാണ് ശനിയാഴ്ചയും സർക്കാർ അവധി പ്രഖ്യാപിച്ചത്.
നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി,​ ശനി ദിവസങ്ങളിൽ
സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും. റംസാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്,​ അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന മാസം എന്ന പ്രത്യേകതയും ഇത്തവണ റംസാനുണ്ട്.

മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ; യോഗ്യത പ്രീഡിഗ്രി മാത്രം

മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ; യോഗ്യത പ്രീഡിഗ്രി മാത്രം

മലപ്പുറം: വഴിക്കടവിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള നോർത്ത് പറവൂർ സ്വദേശി രതീഷാണ് പിടിയിലായത്. ഇയാൾ ചികിത്സ ചെയ്ത ഹോസ്പിറ്റലിന്റെ ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. 12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവിൽ ഡോക്ടറായി വിലസിയത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അക്ഷയ തൃതീയ നാളെ; സ്വർണവില വീണ്ടും 45,000ലേയ്ക്ക്

അക്ഷയ തൃതീയ നാളെ; സ്വർണവില വീണ്ടും 45,000ലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. അക്ഷയ തൃതീയയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കേയാണ് സ്വർണവില വർധിച്ച് വീണ്ടും 45000ന് അരികിൽ എത്തിയത്. ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 44,840 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5605 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണവില. 14ന് 45,320 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി.

പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്ന പ്രവണതയാണ് ദൃശ്യമായത്. എന്നാൽ ഒരു പരിധിയ്ക്ക് താഴെ വില കുറയില്ല എന്ന സൂചന നൽകിയാണ് സ്വർണവില വീണ്ടും തിരിച്ചുകയറുന്നത്. ഓഹരിവിപണിയിലെ അസ്ഥിരതയും അമേരിക്കയിലെ ബാങ്ക് തകർച്ചയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണത്തിലേയ്ക്ക് കൂടുതൽ പേർ എത്തുന്നത്.

നിലവിലെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാം 200 രൂപയ്ക്ക്; ഒരു വർഷത്തേക്കാണ് ഇളവ്

നിലവിലെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാം 200 രൂപയ്ക്ക്; ഒരു വർഷത്തേക്കാണ് ഇളവ്

തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്.

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെ കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാം. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം. ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.

മേയ് മുതൽ വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പെറ്റ് ജി കാർഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പഴ്സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല. പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ.കോഡ് എന്നിവ ഇതിലുണ്ട്.