കിഴക്കേകോട്ടയിൽ തീപിടിത്തം; പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം കടകളിൽ തീ പടർന്നു

കിഴക്കേകോട്ടയിൽ തീപിടിത്തം; പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം കടകളിൽ തീ പടർന്നു

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ തീപിടിത്തം. പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്തായുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് തീ പടർന്നത്. പ്രദേശത്തെ നാല് കടകളിലേക്ക് തീ പടർന്നു. സമീപപ്രദേശത്തെ ചായക്കടയിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പുക ഉയർന്നതോടെ ഗതാഗത നിയന്ത്രണവും ആരംഭിച്ചിട്ടുണ്ട്.

അനീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

അനീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്തുവെന്ന് പോലീസ് രേഖപ്പെടുത്തിയ കേസ് കൊലപാതകം ആണെന്നാരോപിച്ച് ബന്ധുക്കൾ. വാമനപുരം മേലാറ്റുമൂഴി മുളവന വീട്ടിൽ അനീഷ് 34 ന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് അനീഷിന്റെ മാതാപിതാക്കളായ നഗരൂർ നന്ദായ് വനം കുന്ന് വിള വീട്ടിൽ ഉദയൻ പത്മകുമാരി എന്നിവർ ആഭ്യന്തരമന്ത്രി, പോലീസ് ഉന്നതാധികാരികൾക്കും പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് അഞ്ചിന് രാത്രി 11ന് ആണ് അനീഷ് മരണമടയുന്നത്. അനീഷിന്റെ ശരീരത്തിൽ മൂന്ന് മുറിവുകൾ ഉണ്ടായിരുന്നുവെന്നും ആന്തരികാവയവങ്ങൾ പുറത്ത് ചാടിയ നിലയിലും ആയിരുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു. പോലീസ് ആത്മഹത്യ എന്ന വിധിയെഴുതിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും മരണത്തെ കുറിച്ച്സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

വർക്കലയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ്  അറസ്റ്റിൽ

വർക്കലയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ

വർക്കല: ഒമ്പത് വർഷം മുമ്പ് വിവാഹമോചിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. മുൻഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം.

രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛന്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനിമുതൽ മകൻ വീട്ടിൽ വരില്ലെന്ന് ധരിച്ച ഷൈൻ മദ്യപിച്ച് രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും മർദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

കൈയിൽ ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മുറിവിൽ 16 തുന്നലുകൾ വേണ്ടിവന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മില്‍മ പാല്‍ വില കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക്

മില്‍മ പാല്‍ വില കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക്

തിരുവനന്തപുരം: മില്‍മ പാല്‍ വില നാളെ മുതല്‍ കൂടും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. നീല കവറിലുള്ള പാലിന് വില കൂടില്ല. ഡിസംബറില്‍ പാല്‍ ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.

അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വനം മന്ത്രി

അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വനം മന്ത്രി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും. വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം. പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയമിച്ച വിദഗ്ധ സമിതിയിൽ വിദഗ്ദരില്ലെന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിക്കുന്നത്.

ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

ഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം ഡൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്.

കേസിൽ നേരത്തെ എൻഐഎ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം.