ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

ഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. അതേസമയം ഡൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്.

കേസിൽ നേരത്തെ എൻഐഎ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ മാറംറ രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിന്നിരുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടർന്നത്.

കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

പേഴ്‌സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽ ഐ സി പമ്പിനിടയ്കും മാമം കോരാണിയ്ക്കിടയിലും വച്ച് പേഴ്‌സ് നഷ്ടപ്പെട്ടു. കീഴാറ്റിങ്ങൽ മംഗലത്ത് വീട്ടിൽ അനീഷ് പിയുടെ പേഴ്‌സ് ആണ് നഷ്ടമായത്. ദയവായി കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക.

9809904026, 8136810800

വന്ദേഭാരതിന്റെ നിരക്ക്: ഏകദേശരൂപമായി, ഏറ്റവും ഉയര്‍ന്ന നിരക്ക് 2150 രൂപയെന്ന് സൂചന

വന്ദേഭാരതിന്റെ നിരക്ക്: ഏകദേശരൂപമായി, ഏറ്റവും ഉയര്‍ന്ന നിരക്ക് 2150 രൂപയെന്ന് സൂചന

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായെന്ന സൂചന നല്‍കി റെയില്‍വെ അധികൃതര്‍. തിരുവനന്തപുരം – കണ്ണൂര്‍ യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,150 രൂപയാവും ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ ഏറ്റവും ഉയര്‍ന്ന നിരക്കാവും ഇത്.

50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെയും നിരക്ക്, തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിച്ചേക്കില്ല. അതേസമയം കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണം സംഘം അപേക്ഷ നൽകിയേക്കില്ല. ഷാറൂഖിന് വേണ്ടി ലീ​ഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരൻ കോടതിയിൽ ഹാജരാകും. ഇയാൾക്കായി ജാമ്യാപേക്ഷയും നൽകിയിരുന്നു. ഷാറൂഖിനെ ട്രെയിൻ ബോഗികളുള്ള കണ്ണൂരിലും പെട്രോൾ വാങ്ങിയ ഷൊർണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. ഷാറൂഖ് തന്നെയാണ് ട്രെയിന്‍ തീവയ്പ് നടത്തിയത് എന്നതില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടതായി എഡിജിപി പറഞ്ഞു.

സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തില്‍ വന്നതെന്നും എഡിജിപി പറഞ്ഞു.

രണ്ടാഴ്ചത്തെ അന്വേഷണം കൊണ്ട് കുറ്റകൃത്യത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരമാവധി ശേഖരിക്കാനായി. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടക്കുകയാണ്, അതിനു കൂടുതല്‍ സമയം വേണ്ടിവരും. ശാസ്ത്രീയമായാണ് അന്വേഷണം മുന്നോട്ടു പോവുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് പ്രതിയില്‍നിന്നു ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്ന് ചോദ്യത്തിനു മറുപടിയായി എഡിജിപി പറഞ്ഞു.

‘അദ്ദേഹം തീവ്രവാദ ചിന്തയുള്ളയാളാണ്, അത്തരം വിഡിയോകള്‍ കാണുന്ന ശീലമുള്ളയാളാണ്, അദ്ദേഹം വരുന്ന ഏരിയയുടെ പ്രത്യേകത നിങ്ങള്‍ക്കറിയാം. ഇത്തരത്തിലൊരു ആക്ഷന്‍ ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം വന്നത്, അതാണ് ചെയ്തതും.’- ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് എഡിജിപി പറഞ്ഞു.

ഇരുപത്തിയേഴു വയസുകാരനായ ഷാറൂഖ് സെയ്ഫി നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. പ്ലസ് ടുവാണ് വിദ്യാഭ്യാസം. ആദ്യമായാണ് സെയ്ഫി കേരളത്തില്‍ വരുന്നതെന്നും എഡിജിപി പറഞ്ഞു

ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ബോട്ടണി) തസ്തികയില്‍ ഭിന്നശേഷി – ശ്രവണപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത : MSc Botany, B Ed, SET or Equivalent. ശമ്പള സ്‌കെയില്‍ 55,200 – 1,15,300. പ്രായപരിധി 01.01.2023ന് 40 കഴിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

യോഗ്യതയുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 25നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സ്ഥാപന മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.