രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നാല്‍പ്പതിനായിരം കവിഞ്ഞു. 40,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍ 68 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; 4 ജവാന്മാർക്ക് വീരമൃത്യു

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; 4 ജവാന്മാർക്ക് വീരമൃത്യു

ചണ്ഡീ​ഗഢ്: പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല.

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ഷഹീർ ഷായുടെ നേതൃത്വത്തിൽ എംഡിഎംഎ പിടിച്ചെടുത്തു. പെരുംകുഴി കുഴിയൻ കോളനിയിൽ 25 വയസ്സുള്ള മഹേഷ് എന്നയാളെ 7.650 ഗ്രാം മാരകമായ എംഡിഎംഎ കൈവശം വെച്ച് ഉപയോഗിച്ച് വിപണനം നടത്തിയ കുറ്റത്തിന് എൻ ഡി പി എസ് കേസ് ചിറയിൻകീഴ് റേഞ്ചിൽ അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് ഹോണ്ട ഡിയോ സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ ഒപ്പം ഷിബുകുമാർ, സുനിൽകുമർ, അനിൽകുമാർ, അജിത്കുമാർ, റഹിം, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.

മിന്നല്‍ പരിശോധന; സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി പിടിയില്‍

മിന്നല്‍ പരിശോധന; സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി വിജിലന്‍സിന്റെ പിടിയില്‍. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. ഇയാള്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആ സമയത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. ഡോക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടുകയും ചെയ്തു.

ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. ഇതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ആശുപത്രി ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഭാഗ്യക്കുറി ഒന്നാം സമ്മാനർഹർക്കുള്ള പരിശീലനം ബുധനാഴ്ച

ഭാഗ്യക്കുറി ഒന്നാം സമ്മാനർഹർക്കുള്ള പരിശീലനം ബുധനാഴ്ച

രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കൾക്ക് പരിശീലനപരിപാടിയൊരുങ്ങുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹരായവർക്കായി ധനമാനേജ്‌മന്റ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയിൽ വിനിയോഗിക്കാത്തതു കാരണം ജേതാക്കളിൽ ചിലർക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ ഈ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുൻ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പരിശീനനത്തിന് വേണ്ടി മോഡ്യൂൾ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണ്.
2022 ഓണം മെഗാ ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യവാൻ മുതൽ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ വട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. ധന വിനിയോഗത്തിന് പുറമേ നികുതികൾ, നിക്ഷേപപദ്ധതികൾ, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്നങ്ങളും, ഇൻഷുറൻസ്, മാനസിക സംഘർഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലനപരിപാടിയിലുൾപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 12 ന് രാവിലെ 10 മണിയ്ക്ക് മസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ ധനമന്ത്രി കെ. എൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം എൽ .എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, പ്രൊഫസർ & ഡയറക്ടർ പ്രൊഫ.കെ.ജെ.ജോസഫ്, നഗരസഭ കൗൺസിലർ ഡോ. റീന എന്നിവർ ആശംസകൾ അറിയിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ശ്രീ. എബ്രഹാം റെൻ എസ് സ്വാഗതവും, ജോയിന്റ്‌ ഡയറക്ടർ മനോജ്.പി കൃതജ്ഞതയും രേഖപ്പെടുത്തും.

2023 ആഗസ്റ്റ് 01 മുതൽ മാർച്ച് 31 വരെ 242 നറുക്കെടുപ്പുകളിലായി 190 കോടിയോളം രൂപ ഒന്നാം സമ്മാനമായി നൽകിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ ഏജന്റുമാരുടെ വരുമാനം 2327.3 കോടി രൂപയായിരുന്നു. എന്നാൽ 2022-2023 സാമ്പത്തിക വർഷത്തിൽ ഏജന്റുമാരുടെ വരുമാനം 3830.78 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ സമ്മാനങ്ങളുടെ എണ്ണം 5,22,02,411 ആയിരുന്നത് 2022-2023 സാമ്പത്തിക വർഷത്തിൽ 8,35,15,592 ആയി വർദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്

സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്.

ചാലക്കുടി ഷോപ്പിൽ 65.95 ലക്ഷത്തിന്റെ വിൽപ്പനയുണ്ടായി. നെടുമ്പാശേരിയിലെ ഷോപ്പിൽ 59.12 ലക്ഷം, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷം, തിരുവമ്പാടിയിൽ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവിൽപനയുടെ കണക്ക്. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73.72 കോടിയുടെ വിൽപ്പന ഉണ്ടായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടിയുടെ വർധന. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പനയിലൂടെ 50–55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.