അച്ഛന്റെ മരണാനന്തര ചടങ്ങിന് പൾസർ സുനി എത്തി; ഒരു ദിവസത്തെ പരോൾ

അച്ഛന്റെ മരണാനന്തര ചടങ്ങിന് പൾസർ സുനി എത്തി; ഒരു ദിവസത്തെ പരോൾ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് പ്രതി സുനിൽകുമാറിന് (പൾസർ സുനി) അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ. വിചാരണ തടവുകാരനായ സുനി കഴിഞ്ഞ ദിവസം അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തി. രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് സുനിയ്ക്ക് കോടതി പരോൾ അനുവദിച്ചത്. രാവിലെ 10 മണിക്ക് വീട്ടിലെത്തിച്ച സുനിയെ ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ട് നാലുമണിയോടെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. കേസിൽ അറസ്റ്റിലായി ആറ് വർഷമായി ജയിലിൽ കഴിയുന്ന സുനി ആദ്യമായാണ് പുറത്തിറങ്ങിയത്. വ്യാഴാഴ്ചയാണ് സുനിയുടെ പിതാവ് നെടുവേലിക്കുടി സുരേന്ദ്രൻ (59) മരിച്ചത്.

കോവിഡ് ആശങ്ക; ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരും

കോവിഡ് ആശങ്ക; ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരും

ഡൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരും. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരുന്നത്. അതിനിടെ കോവിഡ് കേസുകൾ വർധിക്കുന്നത് രാജ്യത്ത് ആശങ്കയാവുകയാണ്.

ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ഡൽഹിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം.

കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മോക്ഡ്രില്ലിന് മുമ്പായി തന്നെ ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. സംസ്ഥാനങ്ങളില്‍ ഏതുവകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് കോവിഡ് അവലോകനയോഗം ചേര്‍ന്നത്. കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി, ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടക്കും. ഷാരൂഖ് സെയ്ഫിയുടെ ഡൽഹിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

അതിനിടെ ട്രെയിനിന് തീവെച്ചത് താനാണെന്ന് പ്രതി ഷാരൂഖ്‌ സെയ്ഫി സമ്മതിച്ചതായി എഡിജിപി അജിത് കുമാര്‍ വ്യക്തമാക്കി. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതി എളുപ്പത്തില്‍ എല്ലാവിവരവും അന്വേഷണസംഘത്തോട് പറയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി.

ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു

ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു

ആലംകോട് ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പുണ്യ റമദാൻ റിലീഫിന്റെ ഭാഗമായി റമളാൻ കിറ്റ് കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച നോമ്പ് തുറയും വ്യാഴാഴ്ച നടന്നു. അബ്റോ ടവറിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മെമ്പേഴ്സും എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

ഈ റമദാനിൽ 5 ഇനകർമ്മ പരിപാടികളാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. റമദാൻ 2 ന് ആലംകോട് പള്ളി അങ്കണത്തിൽ അതിവിപുലമായ ഇഫ്താർ സംഗമം നടത്തിയിരുന്നു. കാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഈ കൂട്ടായ്മയിൽ കൂടുതലും പ്രവാസികളും പ്രവാസത്തിൽ നിന്ന് വിരമിച്ചവരുമാണ്.

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

ഇന്നത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി. നാളെ രാവിലെ ആറുമണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
ആദിവാസി കുറുമി സമാജ് പ്രക്ഷോഭം നടക്കുന്നതിലാണ് ട്രെയിൻ റദ്ദാക്കിയത്.

കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിയ്ക്ക് മധുരം നല്‍കി മന്ത്രി

കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിയ്ക്ക് മധുരം നല്‍കി മന്ത്രി

മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.

ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.

ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.