ബാലാവകാശ കമ്മിഷൻ: ഓൺലൈൻ പരാതി സംവിധാനം നിലവിൽ വന്നു

ബാലാവകാശ കമ്മിഷൻ: ഓൺലൈൻ പരാതി സംവിധാനം നിലവിൽ വന്നു

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം നിലവിൽ വന്നു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരാതികൾ ഓൺലൈനായി www.childrights.kerala.gov.in നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മിഷനെ അറിയിക്കാം.

പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും. ഇനി മുതൽ കമ്മിഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും നടപടി സ്വീകരിക്കുക.

താലൂക്ക് തല അദാലത്ത്: ഏപ്രിൽ 15 വരെ പരാതികൾ നൽകാം

താലൂക്ക് തല അദാലത്ത്: ഏപ്രിൽ 15 വരെ പരാതികൾ നൽകാം

‘കരുതലും കൈത്താങ്ങും” എന്ന പേരിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തുകളിലേയ്ക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം. മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുന്നത്. ഓൺലൈനായും അക്ഷയകേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകൾ വഴിയും പരാതികൾ നൽകാം. www.karuthal.kerala.gov.in ലാണ് പരാതികൾ നൽകേണ്ടത്.

പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം. ഭൂമി സംബന്ധമായ പരാതികൾ,​ സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹം/പഠനസഹായം, ക്ഷേമപെൻഷൻ,​ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ധനസഹായം വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്.

വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ, പ്ലസ് ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിക്കുന്നു

വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ, പ്ലസ് ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിക്കുന്നു

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ ചെയ്യണം. എന്നാൽ ഇനിമുതൽ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ക്ലിയർ ചെയ്താലേ വിജയിക്കാനാകൂ. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കസ്തൂരിരംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് നീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ലഭിക്കില്ല

സംസ്ഥാനത്ത് നീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ലഭിക്കില്ല

സംസ്ഥാനത്ത് മുൻഗണന ഇതര വിഭാഗത്തിൽ നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കില്ല. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളുള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലിറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും. നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്ന് പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകി.

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും. ബാലയ്ക്ക് കരള്‍ ദാനം ചെയ്ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഭാര്യ എലിസബത്തിനൊപ്പം പങ്കുവച്ച വഡിയോയില്‍ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. ”മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.”-ബാല അന്നു പറഞ്ഞു.

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കരമന പൊലീസ് പിടികൂടി. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കരമന സി.ഐ സുജിത്ത്, എസ്.ഐ.സന്തു, സി.പി.ഒമാരായ സാജൻ, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.