ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊച്ചി: ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി പറവൂർ ഡിപ്പോയിലെ ബസ് ഡ്രൈവർ ആന്റണി വി സെബാസ്റ്റ്യനെ ആണ് സസ്പെൻഡ് ചെയ്തത്. ബസിൽ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാൾ അടിക്കുകയായിരുന്നു.

ജനുവരി 30നു വൈകിട്ട് 4ന് പറവൂർ ഡിപ്പോയിൽ നിന്ന് ചാത്തനാട്ടേക്കുള്ള ബസിൽ കയറിയ വിദ്യാർത്ഥിനിക്കാണ് മർദനമേറ്റത്. മുൻപും ഇയാൾ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5590 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4655 രൂപയാണ്. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു.

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

യേശു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. യേശു ക്രിസ്തു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്.

‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം. യേശുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും.

അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും.

അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും. ഓശാന ഞായറാഴ്ചയില്‍ ദേവാലയങ്ങളില്‍ നിന്ന് നല്‍കുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളില്‍ കുരിശ് അടയാളത്തില്‍ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യര്‍ക്ക് നല്‍കിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരം, എന്റെ ഓര്‍മ്മക്കായി ഇത് ഭക്ഷിപ്പിന്‍ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോടേക്കാണ് പൊലീസ് എത്തിച്ചത്. അതിനിടെ ഷാറൂഖ് സെയ്ഫിയെ കൊണ്ടുവന്ന വാഹനം വഴിയിൽ പഞ്ചറായി. കണ്ണൂർ കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഡൽഹി സ്വദേശിയായ ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കേരള പൊലീസിന് പ്രതിയെ കൈമാറിയതിനു പിന്നാലെയാണ് ഇയാളെ കോഴിക്കോടേയ്ക്ക് എത്തിച്ചത്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെയാണ് സ്വകാര്യ കാറിൽ പ്രതിയെ കോഴിക്കോട് എത്തിക്കുന്നത്.

ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതൽ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മേറിലേക്ക് പോകാനിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കളിൽ ചിലർ ഡൽഹിയിൽ കസ്റ്റഡിയിലുണ്ട്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും

ഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നും മുടങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് സഭ ചേരുക. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്. ഇന്നലെ അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം തുടർന്നതിനാൽ പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും സമ്മേളനം ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെ അധ്യക്ഷൻമാർ രണ്ടു മണി വരെ സഭകൾ നിർത്തിവച്ചു. രണ്ടു മണിക്ക് ബഹളം തുടർന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പാർലമെന്ററി സമിതികളുടെ അടക്കം റിപ്പോർട്ടുകൾ സഭയിൽ വച്ച ശേഷമാണ് പിരിഞ്ഞത്.

അതേസമയം ലോക്‌സഭയിൽ ബഹളത്തിനിടെ കോസ്റ്റൽ അക്വാ കൾച്ചർ അതോറിട്ടി ഭേദഗതി ബിൽ അവതരിപ്പിച്ചു. 2016ൽ അമ്രേലിയിലെ ബിജെപി എംപി ബിക്കാഭായ് കച്ചാഡിയയെ മൂന്നുവർഷം തടവിന് ശിക്ഷിച്ചിട്ടും ലോക്‌‌സഭാംഗത്വം റദ്ദാക്കാതിരുന്ന നടപടി ചൂണ്ടിക്കാട്ടി ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അനാവശ്യ ധൃതി കാട്ടിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.