കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം നാളെ മുതൽ

കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം നാളെ മുതൽ

ആറ്റിങ്ങൽ: കവലയൂർ ശ്രീ മഹാദേവൻ – മഹാവിഷ്ണു ക്ഷേത്രത്തിലെ തിരു ഉത്സവം 6 മുതൽ 15 വരെ നടക്കും. 6 ന് ഉച്ചയ്ക്ക് 12.10 ന് മേലേടം ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് , രാത്രി 8 ന് കീഴേടം ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ്.

7 ന് രാവിലെ 10.15 ന് കീഴേടം ക്ഷേത്രത്തിൽ നാഗരൂട്ടും പുള്ളുവൻ പാട്ടും, വൈകിട്ട് 6.15 ന് മേലേടം ക്ഷേത്രത്തിൽ ലക്ഷ്മി നാരായണ പൂജ. 8 ന് വൈകിട്ട് 5.40 ന് സമൂഹനീ രാഞ്ജനം. 9 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9 ന് കഥാപ്രസംഗം. 10 ന് രാത്രി 7.30 ന് മാനസ ജപ ലഹരി. 11 ന് രാത്രി 9.30 ന് മേജർ സെറ്റ് കഥകളി. 12 ന് രാത്രി 9 ന് ഗാനമേള. 13 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9.30 ന് നൃത്ത നൃത്യങ്ങൾ. 14 ന് വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, രാത്രി 7 ന് നാദസ്വരം, 8.30 ന് സിംഗിൾ ഡാൻസ്, 9 ന് കാക്കാരശി നാടകം. 15 ന് വൈകിട്ട് 6 ന് തിരു ആറാട്ട് എഴുന്നള്ളത്ത്, 8 ന് തൃക്കൊടിയിറക്ക്.

ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി

ഉത്സത്തിനെത്തിയ യുവാവിന്‍റെ ചെവി ലാത്തികൊണ്ട് അടിച്ചുതകർത്തു; പൊലീസിനെതിരെ പരാതി

നെടുമ്പന: കൊല്ലത്ത് ക്ഷേത്രോത്സവത്തിനെത്തിയ യുവാവിന്‍റെ ചെവി പോലീസ് ലാത്തി കൊണ്ട് അടിച്ചു തകർത്തെന്ന് പരാതി. സാരമായി പരിക്കേറ്റ നെടുമ്പന സ്വദേശി അതുൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണനെല്ലൂര്‍ പൊലീസിനെതിരെയാണ് ആരോപണം. അതേസമയം ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽപ്പെട്ടവരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും മറ്റാരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് കണ്ണനെല്ലൂർ പോലീസിന്റെ വിശദീകരണം.

നെടുമ്പന മരുതൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉത്സവത്തിനെത്തിയവര്‍ തമ്മിലടിച്ചതോടെ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ സംഘര്‍ഷത്തിൽ ഇല്ലാതിരുന്ന യുവാവിനേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതുലിന്റെ ചെവിക്ക് ലാത്തിയടിയേറ്റു. ചെവിയിൽ നിന്നും ചോര വന്നതോടെ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഉത്സവം കാണാനെത്തിയ നിരവധി പേരെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം കണ്ണനല്ലൂർ പൊലീസ് തള്ളി. ഇരു ചേരികളായി തിരിഞ്ഞു വലിയ സംഘര്‍ഷമാണ് ഉത്സവത്തിനിടയുണ്ടായിതെന്നും ഇത് തടയാൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കണ്ണനല്ലൂർ പൊലീസ് അറിയിച്ചു.

ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ

ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ

ആറ്റിങ്ങൽ: ജില്ലയിലെ ആദ്യ നഗരസഭാ തല മോഡൽ സി ഡി എസ് കുടുംബശ്രീ 25 ആം വാർഷികോദ്ഘാടനം നാളെ നടക്കും. നഗരസഭാ അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക സമുദായ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിയ്ക്കും. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻന്റെ 206 സംരംഭകർക്കുള്ള ബൾക്ക് ലോണിന്റെ വിതരണം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിയ്ക്കും. ഒപ്പം 41 ആശ്രയ ഗുണഭോക്താക്കൾക്കായുള്ള ആനുകൂല്യ വിതരണം അഡ്വ. എസ് കുമാരിയും നിർവഹിയ്ക്കും. ചടങ്ങിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദും ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.നജീബ് വൈഖരിയും മുഖ്യപ്രഭാഷണം നടത്തും.

നഗര സഭ വൈസ് ചെയർ മാൻ ജി. തുളസീധരൻ പിള്ള, സുമ ഒ, എ നജാം, രമ്യ സുധീർ, അവനവഞ്ചേരി രാജു, ഗിരിജ സി, ഉണ്ണികൃഷ്ണൻ, സന്തോഷ്, കെ അരുൺ, റീജ എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പൗണ്ടുകുളം കോളനി ഹൗസ് നമ്പര്‍ 100-ല്‍ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. അയല്‍വാസിയായ സുനില്‍കുമാറിനെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തൈക്കാട് പൗണ്ടുകുളത്ത് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.സുനില്‍കുമാറിനെ വീടിനുമുന്നില്‍ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയില്‍ക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്‍മെന്റ് എസ്എച്ച്ഒ ഷാഫി, എസ്‌ഐമാരായ ദില്‍ജിത്ത്, ഷെഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി; ആഘോഷം വേണ്ട, സെല്‍ഫിക്കും വിലക്ക്

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി; ആഘോഷം വേണ്ട, സെല്‍ഫിക്കും വിലക്ക്

കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശയാണ് ഹൈക്കോടതി അംഗീകരിച്ചത്. ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കി. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളതെന്നും വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്.

പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിന് പുറമേ അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ആന ഇതിനോടകം തന്നെ പ്രയാസത്തിലാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ, ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിന് ഇത് തടസ്സമല്ലെന്നും ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അരുണ്‍ സക്കറിയ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി

കൊച്ചി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും 2466ഗ്രാം സ്വർണം പിടിച്ചു. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.

മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1817 ഗ്രാമിലേറെ സ്വർണവും പിടിച്ചെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് നസീഫിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തിയത്.