ട്രെയിനിലെ തീവയ്പ്പ്: ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

ട്രെയിനിലെ തീവയ്പ്പ്: ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി പിടിയിലായെന്ന് റിപ്പോർട്ട്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച ഷഹറൂഖ് സെയ്ഫി പിടിയിലായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ ഞായറാഴ്ച രാത്രി ഒൻപതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രെയിനിൽ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.

19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; നാളെ മുതൽ ഏപ്രിൽ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ വന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കുന്നു. കരട് വോട്ടർപട്ടിക നാളെ (ഏപ്രിൽ 5)അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാളെ മുതൽ ഏപ്രിൽ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക 29 ന് പ്രസിദ്ധീകരിക്കും. പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവ്.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്. തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ – ജില്ലാ , തദ്ദേശസ്ഥാപനം, വാർഡു നമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18-മുട്ടട, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ 10- കാനാറ.

കൊല്ലം – അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ 14-തഴമേൽ.

പത്തനംതിട്ട – മൈലപ്ര ഗ്രാമ പഞ്ചായത്തിലെ 05-പഞ്ചായത്ത് വാർഡ്.

ആലപ്പുഴ- ചേർത്തല മുനിസിപ്പൽ കൗൺസിലെ 11-മുനിസിപ്പൽ ഓഫീസ്.

കോട്ടയം- കോട്ടയം മുനിസിപ്പൽ കൗൺസിലെ 38-പുത്തൻതോട്, മണിമല ഗ്രാമ പഞ്ചായത്തിലെ 06-മുക്കട, പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ 01-പെരുന്നിലം.

എറണാകുളം -നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ 06-തുളുശ്ശേരിക്കവല.

പാലക്കാട്- പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08-ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ 17-പറയമ്പള്ളം, ലക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്, കരിമ്പ ഗ്രാമപഞ്ചായത്തിലെ 01-കപ്പടം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03-കല്ലമല

കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07-ചേലിയ ടൗൺ,
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05-കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11-കുറിച്ചകം.

കണ്ണൂർ- കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14-പള്ളിപ്രം,ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16-കക്കോണി.

ചികിത്സാ ധനസഹായം വിദ്യാർത്ഥിനിയ്ക്ക് അഡ്വ.വി ജോയി എം.എൽ.എ കൈമാറി

ചികിത്സാ ധനസഹായം വിദ്യാർത്ഥിനിയ്ക്ക് അഡ്വ.വി ജോയി എം.എൽ.എ കൈമാറി

നാവായിക്കുളം: ചികിത്സയിൽ കഴിയുന്ന നാവായിക്കുളം ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ഒൺ വിദ്യാർഥിനിയ്ക്ക് സിപിഐഎം എതുക്കാട് സ്റ്റാച്യു ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക 1.20 ലക്ഷം രൂപ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി.ജോയി എംഎൽഎ വിദ്യാർത്ഥിനിയ്ക്ക് കൈമാറി.

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

കുഞ്ഞിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ്. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്.

മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

അടൂരിൽ ശക്തമായ കാറ്റും മഴയും; സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ ശക്തമായ കാറ്റും മഴയെയും തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് യാത്രക്കാരൻ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. വിവിധ ഇടങ്ങളിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. കൊല്ലം കൊട്ടാരക്കര മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. പൊലിക്കോട് പെട്രോൾ പമ്പിന്‍റെ മേൽക്കുര തകർന്നു. ​പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു. കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെ മേൽക്കൂര തകർന്നു. ‌ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര പറന്നു പോയി.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയില്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി യുവാവ് പിടിയില്‍. ബംഗളൂരു- കന്യാകുമാരി ഐലന്റ് എസ്പ്രസില്‍ വന്ന യുവാവാണ് അറസ്റ്റില്‍ ആയത്. രണ്ടര ലിറ്റര്‍ പെട്രോള്‍ ആണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്. കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് തൃശൂരില്‍ എത്തിയതാണ് യുവാവ്. ട്രെയിനില്‍ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോള്‍ ആണ് കുപ്പിയില്‍ ഉണ്ടായിരുന്നത് എന്നാണ് യുവാവ് മൊഴി നല്‍കിയത്.

വാഹനം പാര്‍സല്‍ അയക്കുമ്പോള്‍ ടാങ്കില്‍ പെട്രോള്‍ ഉണ്ടാകരുത് എന്നതിനാല്‍ ആണ് പെട്രോള്‍ കുപ്പിയില്‍ സൂക്ഷിച്ചത് എന്നാണ് യുവാവ് പറയുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കം എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ കൈയില്‍ കരുതരുതെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.