by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി പിടിയിലായത് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോൾ. പൊലീസ് എത്തിയതറിഞ്ഞ് പ്രതി ഷഹറൂഖ് സെയ്ഫി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഏജന്‍സികളും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. പ്രതിയെ പിടികൂടിയ വിവരം കേരള എടിഎസിനെയും അറിയിച്ചിട്ടുണ്ട്.
പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ പരിക്കുകളുണ്ട്. ഇതിനു ചികിത്സ തേടിയപ്പോഴാണ് പിടിയിലാകുന്നതെന്നാണ് വിവരം. പരിക്കേറ്റ പ്രതി കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ പൊലീസ് വ്യാപക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതി ഒറ്റയ്ക്കാണോ, മറ്റേതെങ്കിലും സംഘടന ആക്രമണത്തിന് പിന്നിലുണ്ടോ എന്നതെല്ലാം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്.
എലത്തൂരില്‍ വെച്ച് ട്രെയിനില്‍ ആക്രമണം നടത്തിയ ശേഷം അതേ ട്രെയിനില്‍ തന്നെ പ്രതി കണ്ണൂരിലെത്തുന്നു. അവിടെ നിന്നും അന്നു രാത്രി തന്നെ മംഗലാപുരത്തേക്ക് കടക്കുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു ഷാറൂഖ് സെയ്ഫി പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഷാറൂഖ് സെയ്ഫി മുമ്പ് അധികനാള്‍ കേരളത്തില്‍ താമസിച്ചതായിട്ടോ, തങ്ങി ആക്രമണ പദ്ധതി തയ്യാറാക്കിയതായോ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
ഉത്തരേന്ത്യയില്‍ നിന്നും എത്തി കേരളത്തില്‍ ആക്രമണം നടത്തി തിരിച്ചുപോയി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് എല്ലാ സംസ്ഥാന ഡിജിപിമാരെയും വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിക്കായി നിരീക്ഷണവും നടത്തിവരികയായിരുന്നു. പ്രതി ഷാറൂഖ് സെയ്ഫി സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ്. ഇയാളുടെ ഫോട്ടോയും മൊബൈല്‍ നമ്പറുകളും അന്വേഷണസംഘത്തിന് ലഭിച്ചതും കേസില്‍ നിര്‍ണായകമായി. ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാറൂഖ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ എത്തിയതായി കണ്ടെത്തുന്നത്.
ട്രെയിൻ തീവെയ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടിരുന്നു. ഇത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിലേക്കും വിവിധ സംസ്ഥാന പൊലീസ് സേനകൾക്കും അയച്ചിരുന്നു. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലാണ് സംഭവമുണ്ടായത്. യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുംശേഷം മൂന്നു പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
by Midhun HP News | Apr 5, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. ആദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘ഡോഗി മീം’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ഇഷ്ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍. ഇതിലെ ഡോഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഷിബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ.
ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല്‍ ആപ്പില്‍ മാറ്റം വരുത്തിയിട്ടില്ല. 2013ലാണ് ഷിബു ഇനു എന്ന നായ ഡോഗ് കോയിനിന്റെ ലോഗോയായി മാറിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത്. ഇതില്‍ ചിലത് വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ലോഗോ മാറ്റം.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ആറന്മുളയിൽ നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. ആറന്മുളയിലെ നവജാത ശിശുവിനെ പരിചരിക്കാന്‍ കെയര്‍ ഗിവര്‍, ജീവന്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നു. ആരോഗ്യമന്ത്രി
സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയും അമ്മയും ഇന്നലെ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി, വീട്ടിൽവച്ച് പ്രസവിച്ചെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് യുവതിയുടെ കോട്ട മുളക്കുഴയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബക്കറ്റിലായിരുന്നു കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ട പൊലീസ് ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. മാസം തികയാതെയാണ് കുട്ടി ജനിച്ചത്.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് ശേഷമാണ് തീപടർന്നത്. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീ പടർന്നതിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
by Midhun HP News | Apr 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി അന്തിമ നിലപാട് ഇന്ന് എടുത്തേക്കും. പ്രദേശവാസികളുടെ അഭിപ്രായവും ആശങ്കകളും രേഖപ്പെടുത്തിയ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കോടതി. അതേസമയം അരിക്കൊമ്പനെ പിടികൂടുന്നത് തടയുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
രാവിലെ പത്ത് മണിയ്ക്കാണ് അരികൊമ്പൻ വിഷയം കോടതി പരിഗണിക്കുന്നത്. ആനയെ പിടികൂടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമോയെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അഞ്ചംഗ വിദഗ്ധ സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. കഴിഞ്ഞ ദിവസം സമിതി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രദേശവാസികളുമായും ജനപ്രതിനിധികളുമായും സമിതി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Recent Comments