അക്രമി യുപി സ്വദേശിയെന്ന് സംശയം: ട്രാക്കില്‍ നിന്നു ബാഗും കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍

അക്രമി യുപി സ്വദേശിയെന്ന് സംശയം: ട്രാക്കില്‍ നിന്നു ബാഗും കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ തീ കൊളുത്തിയ അക്രമി യുപി സ്വദേശിയെന്ന് സംശയം. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നും കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്‌സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ചോറ്റുപാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ഇത് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിക്കുന്നു. പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. തീവ്രവാദ, മാവോയിസ്റ്റ് ബന്ധം അക്രമത്തിനുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്.

സംഭവം കേന്ദ്രസര്‍ക്കാരും ഗൗരവമായാണ് എടുത്തിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്രെയിനിലെ തീവെപ്പില്‍ റിപ്പോര്‍ട്ട് തേടി. എഎന്‍ഐ അടക്കമുള്ള ഏജന്‍സികളും സംഭവം അന്വേഷിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും ഇന്ന് സംഭവ സ്ഥലത്തെത്തും. ട്രെയിനിന് തീ വെച്ചതിനെ തുടര്‍ന്ന് മൂന്നു പേരാണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ, നൗഫിക് എന്നിവരാണ് മരിച്ചത്. കോരപ്പുഴ പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ തീ വെച്ചപ്പോള്‍ പരിഭ്രാന്തരായി ഇവര്‍ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ ചികിത്സയിലാണ്. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്‌സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഇന്റർ കോളേജിയേറ്റ് ടെക്നോകൾച്ചറൽ ഫെസ്റ്റ്  സംഘടിപ്പിച്ചു

ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ ഇന്റർ കോളേജിയേറ്റ് ടെക്നോകൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിലെ ഇന്റർ കോളേജിയേറ്റ് ടെക്നോ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനവും വവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കുള്ള പുരസ്കാരവിതരണവും ആറ്റിങ്ങൽ ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ അട്ടകുളം വാർഡ് കൗൺസിലർ ശങ്കർജി കോളേജ് മാഗസിൻ പ്രകാശിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി ടി സുനിൽ, പിടിഎ വൈസ് പ്രസിഡന്റ് ബിൻസി, യൂണിയൻ ജനറൽ സെക്രട്ടറി ബിജിൻ ബെന്നി, പി പി സുധീർ ബാബു, എസ് ശ്രീജിത്ത്, ആർ എന്ന് രമ്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി 5 പേർക്ക് പരിക്ക്

ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേർക്ക് പരിക്ക്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനിൽ വച്ച് രാത്രി 10.45 ഓടെ ആന വിരണ്ടത്. അച്ചു (30), വിഷ്ണുവർദ്ധൻ (12), സന്ധ്യ (35), കെസിയ (19), സോനു (28 ) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വിരണ്ടോടിയ ആന സിപിഎം അണിയൂർ ബ്രാഞ്ച് സെക്രട്ടറി അച്ചുവിനെ തൂക്കിയെറിഞ്ഞു. കാഞ്ഞിരക്കാട്ട് ശേഖരൻ എന്ന ആനയാണ് വിരണ്ടത്. അൽപദൂരം ഓടിയ ആനയെ ഉടൻ തന്നെ തളച്ചു. ഘോഷയാത്ര കാണാൻ കൂടിനിന്നവരിൽ ഒരാൾ മദ്യപിച്ച് ആനയുടെ വാലിൽ പിടിച്ചതാണ് ആന വിരളാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

ട്രെയിനിലെ തീവെയ്പ്പ്: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്, ചുവന്ന ഷർട്ടുകാരനായി തെരച്ചിൽ

ട്രെയിനിലെ തീവെയ്പ്പ്: പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്, ചുവന്ന ഷർട്ടുകാരനായി തെരച്ചിൽ

കോഴിക്കോട്; ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ ആക്രമണം നടത്തിയത് ചുവന്ന ഷർട്ടുകാരൻ. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി. ട്രെയിൻ കോരപ്പുഴ എത്തിയപ്പോഴാണ് ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവ് ഡി വൺ കോച്ചിലേക്ക് കയറിയത്. കോരപ്പുഴ പാലം കടക്കുന്നതിനിടെയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. രണ്ട് കുപ്പി പെട്രോൾ ഇയാളുടെ കയ്യിലുണ്ടായിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാർ മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. അതിനിടെ അക്രമിയ് ക്ക് കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

തുടർന്ന് ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തിയ ഇയാൾ റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ബൈക്ക് കാരനെ നേരത്തെ വിളിച്ചുവരുത്തിയതാകാം എന്നാണ് നി​ഗമനം. അതിനിടെ ട്രാക്കിൽ കണ്ടെത്തിയ മൂന്നു മൃതദേഹങ്ങൾക്കൊപ്പം ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാ​ഗ് കണ്ടെത്തി. ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണുമാണ് ഈ ബാ​ഗിലുണ്ടായിരുന്നത്. തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്.

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്നു‌. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ എൻ. എസ്. എസ്. ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ:ഭാസ്കരൻനായരുടെയും (കൊല്ലം), അഡ്വ.പാറുക്കുട്ടിയമ്മയുടെയും (ആറ്റിങ്ങൽ ബാറിലെ ആദ്യകാല അഭിഭാഷക) മകനാണ്.

1983ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. വിരമിച്ച ശേഷം സുപ്രീം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. നിലവിൽ ബഫർ സോൺ വിഷയം പഠിക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒട്ടേറെ ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട അദ്ദേഹം ശ്രദ്ധപിടിച്ചു പറ്റി.

വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ കനത്ത മഴയത്തു തന്റെ വസതിക്കു മുന്നിലെ ഓട വൃത്തിയാകാൻ കൈക്കോട്ടുമായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണണൻ രംഗത്തിറങ്ങിയത് വലിയ വർത്തയായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു.

അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിലെത്തി അപ്പീൽ നൽകും

അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിലെത്തി അപ്പീൽ നൽകും

ന്യൂഡൽഹി: അപകീർത്തി കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. രാഹുൽ കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടും. മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാർ രാഹുലിനൊപ്പമുണ്ടാകും എന്നാണ് വിവരം. മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് ശിക്ഷ വിധിച്ചത്. പിന്നാലെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.

കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുറാലിക്കിടെ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് വിവാദമായത്. ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി സിജെഎം കോടതിയിൽ നൽകിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്. പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ സമാനകേസിൽ ഏപ്രിൽ 12-ന് ഹാജരായി മൊഴി നൽകണമെന്നാവശ്യപ്പെട്ടും രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ കത്യാറിലും കേസ് ഉണ്ട്.