സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,760 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തിയതാണ് കഴിഞ്ഞമാസം വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്താന്‍ കാരണം.

പതിവ് തെറ്റിക്കാതെ മുംബൈ, തുടക്കം തോൽവിയോടെ; ആർസിബി എട്ട് വിക്കറ്റിന് ജയിച്ചു

പതിവ് തെറ്റിക്കാതെ മുംബൈ, തുടക്കം തോൽവിയോടെ; ആർസിബി എട്ട് വിക്കറ്റിന് ജയിച്ചു

ബംഗളൂരു: ആദ്യ മത്സരത്തില്‍ തോൽവിയെന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മുംബൈ തോൽവി സമ്മതിച്ചത്. മുംബൈ ഉയർത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. വിരാട് കോഹ്‍ലിയും ഫാഫ് ഡുപ്ലസിസും ചേർന്ന് 141 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തി. 43 പന്തില്‍ 73 റണ്‍സ് നേടിയാണ് ഫാഫ് പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ദിനേശ് കാർത്തിക്ക് വിക്കറ്റിന് മുന്നിൽ കുടുങ്ങി. വിരാട് കോഹ്‍ലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു.

49 പന്തില്‍ 82 റൺസാണ് കോഹ്‍ലിയുടെ സംഭാവന. മാക്‌സ്‌വെൽ മൂന്ന് പന്തിൽ 11 റൺസ് അടിച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് കൂട്ടത്തകർച്ചയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വര്‍മ്മയുടെ അർധസെഞ്ചുറിയാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തിലക് 46 പന്തില്‍ ഒൻപത് ഫോറും നാല് സിക്‌സും സഹിതം 84* റണ്‍സെടുത്തു.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു.
ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും.

തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളിൽനിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാൻ വന്ദേഭാരതിനു കഴിയുമെന്നതിനാൽ ശരാശരി വേഗം 65ന് മുകളിൽ നിലനിർത്താൻ കഴിയും. കൂടുതൽ സ്റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്.

പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ അഗീകാരം ലഭിച്ചതായി ഒ.എസ്. അംബിക

പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ അഗീകാരം ലഭിച്ചതായി ഒ.എസ്. അംബിക

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രാഥമികാംഗീകാരം ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. മണ്ണ് പരിശോധന, ഡിസൈൻ അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും. 7 കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.

വിശദമായ ഡിസൈൻ പൂർത്തിയായ ശേഷം നിർമ്മാണത്തിനുള്ള ഭരണാനുമതി, സാങ്കേതിക അനുമതി, ടെന്ററിംഗ് എന്നീ നടപടികൾ പൂർത്തീകരിച്ച് സാധ്യമായ പരമാവധി വേഗതയിൽ നിർമ്മാണം ആരംഭിക്കും. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്ന പദ്ധതിക്കാണ് ഇതോടെ ജീവൻ വയ്ക്കുന്നത്. കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ – പട്ട്ള റോഡും ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം ജങ്ഷൻ -വാട്ടർ അതോറിറ്റി – പരവൂർ പുഴ റോഡുമായാണ് പാലം ബന്ധിപ്പിക്കുന്നത്.

കിളിമാനൂർ , കാരേറ്റ് എന്നിവിടങ്ങളിൽ നിന്ന് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കും ഇതുവഴി വേഗത്തിൽ എത്താനാകും. ഇരു കരകളെയും ബന്ധിപ്പിച്ച് മുമ്പുണ്ടായിരുന്ന കടത്തുവള്ളവും വർഷങ്ങൾക്കു മുമ്പ് നിലച്ചതോടെ രണ്ട് നാടുകൾ തമ്മിലുള്ള ആത്മബന്ധവും ഏതാണ്ട് നിലച്ചു എന്നതിനും പാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും. നാടിന്റെ സ്വപ്നങ്ങൾക്ക് എങ്ങനെയാണ് നിറം പകരുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. എം എൽ എ എന്ന നിലയിൽ നാടിന്റെ ആവശ്യം അറിഞ്ഞ് സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്. പദ്ധതിക്ക് അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിന് ഈ നാടിന്റെ നന്ദി അറിയിക്കുന്നതായും എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

വർക്കല: അയിരൂരിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി. താന്നിമൂട് വീട്ടിൽ സുനിൽകുമാറാണ് പിടിയിലായത്. അയിരൂരിൽ ഫെബ്രുവരി എട്ടാം തീയതിയായിരുന്നു സംഭവം. 32 കാരിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയാണ് സുനിൽ കുമാര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പു തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരിച്ചെത്തിയ, യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്.

സഹോദരി ബഹളം വച്ചതോടെ സുനിൽകുമാർ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കളുടെ പരാതിയിലായിരുന്നു അയിരൂര്‍ പൊലീസിന്‍റെ അന്വേഷണം. കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് സംഘം കർണാടകയിലെ റാം ചൂഡിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.