ഇന്ന് മുതൽ ടോൾ നിരക്ക് കൂട്ടി എൻഎച്ച്എഐ

ഇന്ന് മുതൽ ടോൾ നിരക്ക് കൂട്ടി എൻഎച്ച്എഐ

ഡൽഹി: എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും വാഹനമോടിക്കുന്നതിന് ഇന്നുമുതൽ ചെലവേറും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രാജ്യത്തുടനീളം ടോൾ നിരക്ക് വർദ്ധിപ്പിച്ചതിനാലാണ് ഇത്. ഏഴ് ശതമാനം വരെയാണ് ടോൾ ഫീസ് ഉയർത്തിയിരിക്കുന്നത്. ടോൾ ​​ഗതാ​ഗതം അനുസരിച്ച് ഫീസ് 3.5 ശതമാനം മുതൽ ഏഴ് ശതമാനം വരെ വ്യത്യാസപ്പെടും. കേരളത്തിൽ അരൂർ – ഇടപ്പള്ളി ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിൽ കുറഞ്ഞ ടോൾ നിരക്ക് 40 രൂപയിൽ നിന്ന് 45 രൂപയാകും.

കാറുകൾക്ക് മടക്കയാത്രയടക്കം 70 രുപയായിരിക്കും ടോൾ ഫീസ്. മിനി ബസ് ഒരു പ്രാവശ്യ യാത്രയ്ക്ക് 75 രൂപയും മടക്കയാത്രയടക്കം 110 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഇന്നുമുതൽ ഒരു പ്രാവശ്യ യാത്രയ്ക്ക് 150രൂപയും മടക്കയാത്രയടക്കം 230 രൂപയുമാണ്. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ടോൾ നിരക്കിലും വർധനവ് ബാധകമാണ്. പാലക്കാട് – തൃശൂർ ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിലും വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിലെ വാളയാർ ടോൾകേന്ദ്രത്തിലും നിരക്ക് കൂടും.
ബം​ഗളൂരു-മൈസൂരു അതിവേ​ഗപാതയിൽ നിലവിലുള്ള നിരക്കിനേക്കാൾ 22 ശതമാനമാണ് വർധിക്കുന്നത്. കാർ, ജീപ്പ്, വാൻ എന്നിവയ്ക്ക് ഒരു വശത്തേക്ക് 135 രൂപയായിരുന്നത് ഇനി മുതൽ 165 രൂപയാകും.

24 മണിക്കൂറിനുള്ളിൽ തിരിച്ചുള്ള യാത്രയ്ക്ക് നേരത്തെ 205 രൂപയായിരുന്നത് 250 രൂപയായി കൂടും. ബസുകൾക്ക് ഒരുവശത്തേക്ക് 565രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 850 രൂപയുമാകും. 2022 സാമ്പത്തിക വർഷത്തിൽ ദേശീയ പാതകളിൽ 33,881.22 കോടി രൂപയാണ് ടോൾ പിരിച്ചെടുത്തത്. മുൻവർഷത്തെക്കാൾ 21 ശതമാനം കൂടുതലാണിത്. 2022 സാമ്പത്തിക വർഷത്തിൽ ദേശീയ പാതകളിൽ 33,881.22 കോടി രൂപയാണ് ടോൾ പിരിച്ചെടുത്തത്.

മുൻവർഷത്തെക്കാൾ 21 ശതമാനം കൂടുതലാണിത്. യാത്ര ചെയ്ത ദൂരത്തിനു മാത്രം ടോൾ ഈടാക്കുന്ന രീതിയും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് ഈ രീതി പരീക്ഷിക്കുക. ടോൾ ബൂത്തുകൾ വഴി പണം പിരിക്കുന്നതിന് പകരം ഓട്ടോമാറ്റിക് ക്യാമറകളുടെ സഹായത്തോടെയാണ് ഈ സംവിധാനത്തിൽ പണം ഈടാക്കുന്നത്. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റീഡിങ് രീതിയായിരിക്കും സ്വീകരിക്കുക.

സര്‍ക്കാര്‍ മുട്ടു മടക്കി; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

സര്‍ക്കാര്‍ മുട്ടു മടക്കി; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ വൈകി വരുന്നതും പഞ്ച് ചെയ്ത ശേഷം മുങ്ങുന്നതും തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി സര്‍ക്കാര്‍. ജീവനക്കാരുടെ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. ഇന്നു മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ബയോമെട്രിക്കുമായി ബന്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല.

പഞ്ചിങ് ചെയ്ത ശേഷം ജീവനക്കാര്‍ സ്ഥലം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ച് എന്നാല്‍ സംഘടനകള്‍ ഇതിനെ എതിര്‍ത്തിരുന്നു. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലും തുടര്‍ന്നു സ്ഥിരമായും നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം വരുന്നതോടെ രാവിലെ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കൂ. ഈ സംവിധാനത്തെ ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ

റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ

റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 18 വരെയാണ് ഓഫർ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സർവീസുകളിലായി നിലവിൽ പതിനാറായിരത്തിലധികം സീറ്റുകൾ ഉണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവിൽ എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങൾ.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, എന്റെ കേരളം സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, എന്റെ കേരളം സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് എറണാകുളത്ത് തുടക്കം. ‘എന്റെ കേരളം’ 2023 പ്രദർശന-വിപണന-കലാമേള എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസമായ ഏപ്രിൽ ഒന്നിന് സ്റ്റീഫൻ ദേവസിയുടെ ബാൻഡ് അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴു മുതൽ ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുർഗ വിശ്വനാഥ് – വിപിൻ സേവ്യർ ഗാനമേള, താമരശ്ശേരി ചുരം ബാൻഡ്, അലോഷിയുടെ ഗസൽ രാത്രി, ആട്ടം ചെമ്മീൻ ബാൻഡ് എന്നിവ അരങ്ങേറും. ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴിന് നടക്കുന്ന ഗിന്നസ് പക്രു സൂപ്പർ മെഗാഷോയോടെ മേള സമാപിക്കും.

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള. ഉദ്ഘാടനം സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേശ് കുമാർ, കെ.പി. മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രസംഗിക്കും. ജില്ലയിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. 63680 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുങ്ങുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 36 തീം സ്റ്റാളുകൾ ഉൾപ്പെടെ 170 സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്.

സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ വ്യവസായ വകുപ്പിന് കീഴിലെ എംഎസ്എംഇ യൂണിറ്റുകൾ, കുടുംബശ്രീ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകൾ മേളയുടെ ആകർഷണമാകും. ഏപ്രിൽ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയയുടെ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്‌നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാൾ.

മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും. യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ എംപ്ലോയ്‌മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഈ വിഭാഗത്തിലുണ്ടാകും. ഊർജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകൾ അനർട്ടിന്റെയും എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനിൽ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.

സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയർ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, സോഷ്യൽ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവർഗം, കയർ, ലീഗൽ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദർശനത്തിൽ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഡോഗ് ഷോ, വാഹന പ്രദർശനം, സ്വയരക്ഷാ പരിശീലന പ്രദർശനം എന്നിവയും പ്രദർശന നഗരിയിൽ അരങ്ങേറും.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44000 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 30 രൂപ ഉയർന്നു. 5500 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയർന്നു. വിപണി വില 4570 രൂപയാണ്.

ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക; തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു

ഒന്നരകോടിയിലേറെ രൂപ കുടിശ്ശിക; തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. ഒന്നരകോടിയിലേറെ രൂപ കുടിശ്ശികയുള്ളതിനാൽ കമ്പനി ഇന്ധന വിതരണം നിർത്തിയിരുന്നു. ഇതോടെ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിലച്ചു.

ബദൽ മാർഗം കണ്ടെത്തണമെന്ന് ഡിജിപിയുടെ ഉത്തരവിറക്കി. പൊലീസ് പമ്പ് അടച്ചതോടെ ബദൽ മാർഗത്തിന് സ്വകാര്യ പമ്പുകളെ ആശ്രയിക്കണ്ടി വരും. ഇന്ധനം നിറയ്ക്കാൻ എസ്എച്ച്ഒ മാർക് യൂണിറ്റ് മേധാവികളും പണം നൽകിയില്ല. സ്വകാര്യ വ്യക്തികളെ ആശ്രയിച്ചും സ്പോൺഷിപ്പിലൂടെയും പണം കണ്ടെത്തേണ്ടി വരും. എല്ലാ യൂണിറ്റുകളിലും പ്രതിസന്ധിയുണ്ടാകും. അഴിമതിക്ക് ഇടയാക്കുന്ന ഉത്തരവാണ് ഇതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.