അപൂർവരോ​ഗങ്ങളുടെ മരുന്നുകൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി

അപൂർവരോ​ഗങ്ങളുടെ മരുന്നുകൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി

അപൂർവ രോ​ഗങ്ങളുടെ മരുന്നുകൾക്കും ചികിത്സാ ആവശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ. ദേശീയ അപൂർവരോ​ഗ നയത്തിന്റെ പട്ടികയിലുള്ള 51 രോ​ഗങ്ങളുടെ മരുന്നുകൾക്കാണ് ധനമന്ത്രാലയം നികുതി പൂർണമായും ഒഴിവാക്കിയത്. ഇതുവഴി വർഷത്തിൽ പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

അപൂർവരോ​ഗം ബാധിച്ച് വലയുന്നവർക്ക് വലിയ സഹായമാകുന്ന നിർണായക നടപടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. 2021 ലെ അപൂർവ രോ​ഗ ദേശീയ നയത്തിന്റെ ഭാ​ഗമായുള്ള രോ​ഗങ്ങളുടെ പട്ടികയിലെ 51 ഇനം രോ​ഗങ്ങൾക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയിൽനിന്നും പൂർണമായും ഒഴിവാക്കിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽവരും.

ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാർ ഹെൽത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മരുന്നുകൾക്ക് നിലവിൽ 10 ശതമാനമാണ് ഇറക്കുമതി തീരുവ. ജീവൻ രക്ഷാ മരുന്നുകൾക്കും വാക്സിനുകൾക്കും 5 ശതമാനം വരെയും തീരുവയുണ്ട്.

അപൂർവരോ​ഗം ബാധിച്ച കുട്ടികൾക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകൾക്കും ചികിത്സാ ആവിശ്യങ്ങൾക്കായുള്ള ഭക്ഷണ സാധനങ്ങൾക്കും 10 ലക്ഷം മുതൽ ഒരു കോടി രൂപവരെ വർഷം ചെലവിടേണ്ടി വരുന്നുവെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഈ തുകയാണ് ഇനി ലാഭിക്കാനാകുക. സ്പൈനൽ മസ്കുലർ അട്രോഫിയടക്കമുള്ള രോ​ഗങ്ങളുടെ മരുന്നുകൾക്കുള്ള തീരുവയിൽ നേരത്തെ തന്നെ കേന്ദ്രം ഇളവ് നൽകിയിരുന്നു. മറ്റ് മരുന്നുകൾക്കും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ്

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ച് പെരുമാതുറയിൽ ബീച്ച് ക്ലീൻ അപ് ഡ്രൈവ്

2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ക്ലീൻ അപ് ഡ്രൈവ് തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾ ഒഴിവാക്കാനുള്ള മുൻകരുതലുകളാണ് ആവശ്യമെന്നും, പ്രതിസന്ധി ഉണ്ടായാൽ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായി അതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമസേന. ഹരിതകർമസേനയില്ലാതെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടലോരശുചീകരണത്തിൽ മന്ത്രിയും പങ്കാളിയായി.

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2023 മുതൽ എല്ലാ വർഷവും മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനമായി ആചരിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പുനരുപയോഗം പരമാവധിയാക്കാനും മാലിന്യവും ഉപഭോഗവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ, ഹരിതകർമ്മസേനാംഗങ്ങൾ, യുഎസ്ടി ഗ്ലോബൽ ജീവനക്കാർ തുടങ്ങിയവരും ബീച്ച് ക്ലീൻ അപ് ഡ്രൈവിൽ പങ്കെടുത്തു.

കൊല്ലം – ചെങ്കോട്ട പാതയിലൂടെയുള്ള ആദ്യത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു

കൊല്ലം – ചെങ്കോട്ട പാതയിലൂടെയുള്ള ആദ്യത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു

04-05-2023 മുതൽ 15-05-2023 വരെ നീളുന്ന ഐ ആർ സി ടി സിയുടെ പുണ്യ തീർത്ഥ യാത്രയാണ് പ്രഖ്യാപിച്ചത്. കൊച്ചുവേളിയിൽ നിന്നും കൊല്ലം – ചെങ്കോട്ട വഴി പ്രയാഗ് രാജിലേക്കും തിരികേയും ആണ് ട്രയിൻ സർവ്വീസ്.

പുരി, കൊണാർക്ക്, കൽക്കട്ട, ഗയ, വാരാണസി, അയോധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിക്കാവുന്നതാണ്. കേരളത്തിൽ കൊച്ചുവേളിയിലും കൊല്ലത്തും മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. ഈ സ്‌കീമിൽ യാത്രയോടൊപ്പം തന്നെ താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ👇

ചെന്നൈ: 9003140680/682, 8287931964

മധുരൈ: 8287931977, 8287932122

തൃച്ചി: 8287932070

ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധം

ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധം

ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ബന്ധം. നടത്തേണ്ടത്: ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണം. സംസ്ഥാനത്ത് ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ബന്ധം.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാല്‍ നേരത്തെ രണ്ടു തവണ തീയതി നീട്ടി നല്‍കിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ടൈഫോയ്ഡ് വാക്‌സിന്‍ കിട്ടാനില്ലാത്തതും തീയതി നീട്ടാന്‍ കാരണമായി. ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയ്ഡ് വാക്‌സിന്‍, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദേശം. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ സമയത്ത് തുടങ്ങാനായില്ല. 25 ഓളം ശസ്ത്രക്രിയകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. രോഗികകൾക്കും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രതിസന്ധിയുണ്ടായി. ശസ്ത്രക്രിയകൾ ആരംഭിക്കാൻ കാലതാമസം ഉണ്ടായെന്നും ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യുതി തകരാർ മൂലമാണ് ജലവിതരണം മുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കുകയാണ്.

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും

സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച്‌ ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രണ്ട് രൂപ വീതം വര്‍ധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനയായാണ് ഇന്ധന സെസ് പിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് ബുധനാഴ്ചത്തെ വില. ശനിയാഴ്ച ഇത് 107.5 രൂപയും 96.53 രൂപയുമാകും.

അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികള്‍ കാരണമാണ്. നിലവില്‍ ഒരു ലിറ്ററിന് ഇന്ധനം നിറയ്ക്കുന്നതിന് ഒരു രൂപയാണ് കിഫ്ബി ഈടാക്കുന്നത്. ഇതിനുപുറമെ സെസും ഉണ്ട്. ലിറ്ററിന് 25 പൈസയാണ് സെസ്. ഇതുകൂടാതെയാണ് രണ്ട് രൂപയുടെ സാമൂഹിക സെസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 750 കോടി രൂപയാണ് ഇന്ധന സെസ് വഴി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.