അധ്യയന വർഷത്തിന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

അധ്യയന വർഷത്തിന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞാലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 20 നകം പ്രഖ്യാപിക്കും.

പെട്രോള്‍, ഡീസല്‍, മദ്യം: നാളെമുതല്‍ വില കൂടും, വാഹന-ഭൂനികുതിയും കൂടും

പെട്രോള്‍, ഡീസല്‍, മദ്യം: നാളെമുതല്‍ വില കൂടും, വാഹന-ഭൂനികുതിയും കൂടും

പുതിയ സാമ്പത്തികവര്‍ഷത്തിലേക്കു കടക്കുമ്പോഴുണ്ടാവുന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇന്ധന സെസ് ആയി രണ്ടുരൂപ ഈടാക്കുന്നതോടെ പെട്രോള്‍, ഡീസല്‍ വില കൂടും. 500 രൂപമുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും ആയിരത്തിനു മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. സാമൂഹികസുരക്ഷാ സെസ് ആയാണ് വര്‍ധന.

അഞ്ചുലക്ഷംമുതല്‍ 15 ലക്ഷംവരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടുശതമാനം നികുതി കൂടും. രണ്ടുലക്ഷംവരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടുശതമാനം ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും കൂട്ടി. അഞ്ചുലക്ഷംവരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനം നികുതി വര്‍ധന. റോഡ് സുരക്ഷാ സെസും കൂടും.

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിക്കും. സറണ്ടര്‍ ഓഫ് ലീസ് ആധാരത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാകും. കെട്ടിടനമ്പര്‍ ലഭിച്ച് ആറുമാസത്തിനുള്ളില്‍ കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില ഏഴുശതമാനമാകും. ഗഹാന് 100 രൂപ സര്‍വീസ് ചാര്‍ജ്.

കെട്ടിടനിര്‍മാണ പെര്‍മിറ്റ് അപേക്ഷാ, പരിശോധന എന്നിവയുടെ ഫീസ് കൂടും. നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. കെട്ടിടനികുതി അടയ്ക്കാത്തതിനുള്ള പിഴ രണ്ടുശതമാനമാകും. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും അവയ്ക്കുകീഴിലെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കും കെട്ടിടനികുതി നല്‍കണം.

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 89 വയസ്സായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ‘ജീവിതം എന്ന നദി’ ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

പ്രൊഫ: സി എൻ ശരത്ചന്ദ്രൻ അന്തരിച്ചു

പ്രൊഫ: സി എൻ ശരത്ചന്ദ്രൻ അന്തരിച്ചു

ആറ്റിങ്ങൽ: വർക്കല എസ് എൻ കോളേജ് കെമിസ്ട്രി പ്രൊഫസർ ആയിരുന്ന സി എൻ ശരത്ചന്ദ്രൻ(73) മരണമടഞ്ഞു. അസുഖം ബാധിച്ച് തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. എസ് എൻ ഡി പി പ്രവർത്തകനും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതാവും ആയിരുന്നു.

ഭാര്യ: ആർ തങ്കച്ചി റിട്ടയേർഡ് എസ് ബി ഐ അസിസ്റ്റന്റ് മാനേജർ (68)
മക്കൾ: സജിൻ എസ് ചന്ദ്രൻ (ഗവ: മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്(42)
ലിജിൻ ശരത്ചന്ദ്രൻ(39)യു എസ് ടി ഗ്ലോബൽ

മരുമക്കൾ: ദിശ സജിൻ(37)എ ഇ വൈദ്യുതി ഭവൻ പട്ടം, ഗീതു വി എസ് (34)
അസി: മാനേജർ, ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ.

ആറ്റിങ്ങൽ വലിയകുന്നിൽ സ്വവസതിയായ ശരത്തിൽ ഉച്ചക്ക് 2മണിക്ക് ക്രിമേഷൻ നടന്നു. ഒട്ടനവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
സഞ്ചയനം 02-04-2023 ഞായറാഴ്ച്ച രാവിലെ 8.30ന് നടക്കും.

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3016 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് 3375 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 13,509 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14 കോവിഡ് ബാധിത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എട്ട് മരണങ്ങളും കേരളത്തിലാണ്. മൂന്ന് മരണങ്ങള്‍ മഹാരാഷ്ട്രയിലും രണ്ടെണ്ണം ഡല്‍ഹിയിലും ഒന്ന് ഹിമാചല്‍ പ്രദേശിലുമാണ്.
കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അടിയന്തര യോഗം വിളിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 300 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു

പൊലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസർകോഡ്: പൊലീസ് ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു.
പെർളടുക്കം സ്വദേശിയായ അശോകൻ സിവിൽ പൊലീസ് ഓഫീസറാണ്. ജോലിക്കിടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.