ക്ഷേമ പെന്‍ഷൻ; മസ്റ്ററിങ് ഏപ്രില്‍ ഒന്ന് മുതല്‍

ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിന് ഉള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.

ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പ് രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗ ശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍/ ക്ഷേമനിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/ 29നകം തൊട്ടു മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്.

നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതും തുടര്‍ന്ന് മസ്റ്ററിങ് നടത്തിയ മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

മസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്ക് ശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശ്ശിക ആകുന്ന പെന്‍ഷന്‍ തുക കുടിശ്ശികയ്ക്കായി പണം അനുവദിക്കുമ്പോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.

ഇടുക്കിയിലെ ഹർത്താൽ; 3 പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിലെ ഹർത്താൽ; 3 പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്ന് നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും.

മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം. അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും.

രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.

അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.

അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകൾ. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.

ചിറയിൻകീഴ് താലൂക്ക് അദാലത്ത്: സംഘാടകസമിതി രൂപീകരിച്ചു, ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂൾ അദാലത്ത് വേദിയാകും

ചിറയിൻകീഴ് താലൂക്ക് അദാലത്ത്: സംഘാടകസമിതി രൂപീകരിച്ചു, ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂൾ അദാലത്ത് വേദിയാകും

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് താലൂക്കിൽ സംഘാടക സമിതി രൂപീകരിച്ചു. എം.എൽ.എമാരായ വി.ശശി, ഒ.എസ്. അംബിക എന്നിവരാണ് രക്ഷാധികാരികൾ. മെയ് എട്ടിന് നടക്കുന്ന അദാലത്തിന് ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ വേദിയാകും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്.കുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ജയശ്രീ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘാടക സമിതിയിൽ അംഗങ്ങളായിരിക്കും.

റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, അദാലത്തിന്റെ ഗുണഫലങ്ങൾ താഴെക്കിടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ ഉപസമിതികൾ രൂപീകരിക്കാനും തീരുമാനമായി. വിവിധ പഞ്ചായത്ത് അധ്യക്ഷന്മാർ, ചിറയിൻകീഴ് തഹസിൽദാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്.

പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകൾ അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. 28 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

കെപിഎസ്ടിഎ പ്രതിഷേധ ധർണ്ണ നടത്തി

അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്ത സാഹചര്യം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതാണെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ കുറേ വർഷക്കാലമായി സെഷണൽ സമ്പ്രദായത്തിൽ തുടരുന്ന അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റെയും ആശങ്കയകറ്റണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ എൻ. സാബു, ആർ. ശ്രീകുമാർ, ജില്ലാ ഭാരവാഹികളായ വി. വിനോദ്, സി.എസ്. വിനോദ്, ആർ.എസ്. ലിജിൻ, ഉപജില്ലാ ഭാരവാഹികളായ പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറിയ്ക്ക് ഇതു സംബന്ധിച്ച നിവേദനം സംഘടനയുടെ നേതൃത്വത്തിൽ നൽകി. രക്ഷിതാക്കളേയും വിദ്യാർഥികളേയും അണിനിരത്തി ശക്തമായ സമര പരിപാടികൾക്ക് കെപിഎസ്ടിഎ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏപ്രിൽ 1 മുതൽ സിഗരറ്റ് വില കൂടും

ഏപ്രിൽ 1 മുതൽ സിഗരറ്റ് വില കൂടും

ഏപ്രിൽ ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ വില ഉയരും. ഇതോടെ സിഗരറ്റ് പോലുള്ള വസ്തുക്കളുടെ വില ഉയരും. പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപനയുമായി സർക്കാർ ബന്ധിപ്പിച്ചിരുന്നു.
ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപ എന്നതാകും പുകയിലയുടെ പുതുക്കിയ നിരക്ക്. ഇതിനോടൊപ്പം ഓരോ യൂണിറ്റിന്റെ റീടെയിൽ നിരക്കിന്റെ 100 ശതമാനവും ചുമത്തും. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മേലാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് എടുത്ത് പറയേണ്ടത്.

മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.