ബുധനെ കാണാൻ അപൂർവ്വ അവസരം; ഇന്ന് ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ്

ബുധനെ കാണാൻ അപൂർവ്വ അവസരം; ഇന്ന് ആകാശത്ത് ഗ്രഹങ്ങളുടെ പരേഡ്

അഞ്ച് ഗ്രഹങ്ങളെ ഒരേ സമയം കാണുവാൻ പറ്റിയ അപൂർവ സാഹചര്യം. മാർച്ച് 28 വൈകുന്നേരം 7 മണിയ്ക്ക് പടിഞ്ഞാറ്. ഭൂമി എക്വിനോക്‌സിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി വ്യാഴം, ബുധന്‍, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആകാശത്ത് ഒന്നിച്ചെത്താന്‍ പോകുന്നത്. ഇവര്‍ക്കൊപ്പം ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രനും കൂടി ആകാശത്ത് ഹാജരാകുന്നതോടെ ഒരു അപൂര്‍വ്വ കാഴ്ചയാണ് കൈവരുന്നത്.

മാര്‍ച്ച് അവസാനം വരെ ഈ അഞ്ച് ഗ്രഹങ്ങളും ആകാശത്ത് അടുത്തടുത്തായി ഉണ്ടാകുമെങ്കിലും ഇന്ന് ഇവയെ വളരെ വ്യക്തമായി കാണാനാകും. അസ്തമയം കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ചക്രവാളത്തിന് തൊട്ട് മുകളിലായി വില്ലിന്റെ ആകൃതിയിലാകും ഇവ പ്രത്യക്ഷപ്പെടുക. ശുക്രന്‍, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ വ്യക്തമായി കാണുമെങ്കിലും ഭൂമിയില്‍ നിന്നും താരതമ്യേന വിദൂരത്തിലുള്ള യുറാനസിനെയും ബുധനെയും കാണുക പ്രയാസകരമായിരിക്കും. ശുക്രന്റെ പ്രഭ കാരണം നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ കാണാനാകും.

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണു ഉണ്ടായത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ കുറഞ്ഞു.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5450 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4530 രൂപയാണ്.

സർക്കാർ സ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സർക്കാർ സ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മറ്റ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് പരിഗണന. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപകർ ഒരേ സ്ഥലത്തുതന്നെ തുടരുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. ഹയർ സെക്കൻഡറി സ്കൂളുകളിൽ അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നിലവിലുണ്ട്.

പുതിയ നയം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെയും ഈ പരിധിയിൽ കൊണ്ടു‌വരും. ജില്ലാതല പി എസ് സി പട്ടികയിൽ നിന്നാണ് എൽ പി, യു പി, ഹൈസ്കൂൾ എന്നിവയിലേക്ക് അധ്യാപകരെ നിയമിക്കുന്നത്. അതുകൊണ്ട്, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം എന്ന തരത്തിലാവും പുതിയ നയം. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല.

മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള രീതി. അഞ്ചുവർഷത്തിൽ കൂടുതൽ ഒരു സ്ഥലത്ത് തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റം അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ നിർബന്ധിത സ്ഥലംമാറ്റമുണ്ടാകും.

ഭൂമിയുടെ ന്യായവില: ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം ഉയർത്തി വിജ്ഞാപനമിറക്കി

ഭൂമിയുടെ ന്യായവില: ഏപ്രിൽ ഒന്ന് മുതൽ 20 ശതമാനം ഉയർത്തി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില 20 ശതമാനം ഉയർത്തി. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാവും വില.2010ലാണ് ന്യായവില ആദ്യമായി ഏർപ്പെടുത്തിയത്. പിന്നീട് അഞ്ച് തവണ ബജറ്റിൽ അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2010നെ അപേക്ഷിച്ച് ഇപ്പോൾ ഭൂമിയുടെ ന്യായവിലയിൽ 220 ശതമാനമാണ് ആകെ വർധന.

‌വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചത്.

പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ കൂടി ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതലാകും പുതിയ പരിഷ്‌കാരം നടപ്പിലാക്കുക. പുതിയ സംവിധാനം വന്നാലും നിയമന ശുപാര്‍ശ നേരിട്ട് അയച്ചു കൊടുക്കുന്ന ഇപ്പോഴത്തെ രീതി തുടരും. നിയമനത്തിനുള്ള മെറിറ്റ് സംവരണ ഊഴം (റൊട്ടേഷന്‍) നിശ്ചയിക്കുന്നതിനു പിഎസ്‌സി സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശ തയാറാക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഇതുവരെ ഇതു കൈ കൊണ്ട് എഴുതി നല്‍കുകയായിരുന്നു. ഭൂരിപക്ഷം തസ്തികകളിലെയും റൊട്ടേഷന്‍ ഈ സോഫ്റ്റ്‌വെയറിലേക്കു മാറ്റാനാണ് കമ്മിഷന്‍ ആലോചിക്കുന്നത്.

സോഫ്റ്റ്‌വെയര്‍ മുഖേന റൊട്ടേഷന്‍ തയാറാക്കുന്ന തസ്തികകളിലേക്കുള്ള നിയമന ശുപാര്‍ശയാണ് ആദ്യ ഘട്ടത്തില്‍ ഡിജിലോക്കറില്‍ കൂടി ലഭിക്കുക. ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാനും കൃത്രിമങ്ങള്‍ തടയാനും ഇതു സഹായിക്കും. നിയമന നടപടികള്‍ വേഗത്തിലാകും.

ജില്ലകളില്‍ എന്‍സിസി/ സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്‍മാര്‍), ബാംബൂ കോര്‍പറേഷനില്‍ ടെക്‌നിഷ്യന്‍ ഗ്രേഡ് 2 (ഓപ്പറേറ്റര്‍ ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും പിഎസ് സി യോഗം തീരുമാനിച്ചു.