യുവാവിനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച സംഭവം: മൂന്നു പേർ പിടിയിൽ

യുവാവിനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച സംഭവം: മൂന്നു പേർ പിടിയിൽ

പോത്തൻകോട്: യുവാവിനെയും സുഹൃത്തിനെയും മുൻവൈരാഗ്യത്തിന്റെ
പേരിൽ വഴിയിൽ തടഞ്ഞുവച്ച് ക്രൂരമായി മർദിക്കുകയും മുഖത്ത് ഇന്റ‍‍ർലോക്ക്
സിമന്റുകട്ട കൊണ്ടിടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ
പള്ളിപ്പുറം പാച്ചിറ പാണ്ടിവിളവീട്ടിൽ എ. ഫൈസൽ, പാച്ചിറ നിജനിവാസിൽ
എസ്. മുഹമ്മദ്ഷാ, പാച്ചിറ റഫീഖ് മൻസിലിൽ കെ. ഷഫീഖ് എന്നിവരെ
മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു.

സംഭവത്തിൽ ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. അണ്ടൂർക്കോണം പാച്ചിറ
ആനൂർപള്ളിക്കു സമീപം പുതുവൽ പുത്തൻവീട്ടിൽ എസ്. വിനോദിനും സുഹൃത്ത്
സജിക്കുമാണ് മർദനമേറ്റത്. ഇതേ തുടർന്ന് വിനോദ് മെഡിക്കൽകോളജ് ആശുപത്രിയിൽ
ചികിൽസ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 10 .30തോടെ അണ്ടൂർക്കോണം
പാച്ചിറയിൽ യത്തീംഖാനയ്ക്കു സമീപമായിരുന്നു സംഭവം.

വെള്ളൂർകോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃആറാട്ട് മഹോത്സവം മാർച്ച് 27 മുതൽ

വെള്ളൂർകോണം കാവിൽ ഭഗവതി ക്ഷേത്രത്തിലെ തിരുഃആറാട്ട് മഹോത്സവം മാർച്ച് 27 മുതൽ

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർ കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും തിരുഃആറാട്ട് മഹോത്സവം മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ അതിവിശിഷ്ട പൂജകളോടും പരിപാടികളോടും കൂടി സംഘടിപ്പിക്കുന്നു. മാർച്ച് 27 ന് തൃക്കൊടിയേറ്റ്, മാർച്ച് 30 ന് ഉത്സവബലി, മാർച്ച് 31 ന് പൊങ്കാല, ഏപ്രിൽ 3 ന് തിരുഃആറാട്ട്, ഏപ്രിൽ 11 ന് സർപ്പബലി എന്നീ ചടങ്ങുകൾ നടക്കും.

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് നീട്ടി റ​ഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് ജൂൺ 30 വരെ നീട്ടി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം. നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല. ജൂൺ 30നു മുൻപു കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കിൽ നിലവിലുള്ള നിരക്കു വീണ്ടും നീട്ടും.

കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്തു നിന്ന് അധിക വൈദ്യുതി വാങ്ങിയതിനു യൂണിറ്റിനു 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം നിലവിൽ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങിയതിനു യൂണിറ്റിന് ഒൻപത് പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മീഷൻ അനുമതി നൽകിയിരുന്നു.

തിരുവനന്തപുരത്ത് യുവതി ആക്രമിയ്ക്കപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് യുവതി ആക്രമിയ്ക്കപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം പേട്ടയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം പാറ്റൂർ ഭാഗത്ത് നിന്നുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ പാറ്റൂർ മുതൽ യുവതിയെ അക്രമി പിന്തുടരുന്നുണ്ട്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയെ ദൃശ്യങ്ങളിൽ കാണാം.

കൂടാതെ പ്രതി പോയത് പാറ്റൂർ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. അതേസമയം യുവതി ആക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ 13 ന് രാത്രി 11 നായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു.

വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു.പേട്ട സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് യുവതി ആരോപിച്ചു. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ്, മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്. പിന്നാലെ പൊലീസുകാരായ ജയരാജ്, രഞ്ജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഖുശ്ബുവിനെതിരെ കേസെടുക്കുമോ? പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്‌

ഖുശ്ബുവിനെതിരെ കേസെടുക്കുമോ? പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്‌

ഡൽഹി: മോദി പരാമർശത്തിൽ രാ​ഹുൽ ​ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭ അം​ഗത്വത്തിൽ നിന്നും അയോ​ഗ്യനാക്കുകയും ചെയ്‌തതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ഒരു ട്വീറ്റ് വൈറലാകുന്നു. അഴിമതി എന്ന വാക്കിന് പകരം മോദി എന്നാക്കണമെന്നായിരുന്നു 2018ൽ പോസ്റ്റ് ചെയ്‌ത ഒരു ട്വീറ്റിൽ ഖുശ്‌ബു പറഞ്ഞത്.

അവർ അന്ന് കോൺ​ഗ്രസ് പ്രവർത്തകയായിരുന്നു. നിരവധി കോൺ​ഗ്രസ് പ്രവർത്തകർ ട്വീറ്റ് റീട്വീറ്റ് ചെയ്‌തിട്ടുണ്ട്. മോദി പരാമർശത്തിൽ രാഹുലിനെതിരെ നടപടിയെടുത്തത് പോലെ ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തു. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

‘എല്ലാ കള്ളൻമാർക്കും എന്തുകൊണ്ടാണ് മോദി എന്ന പൊതുവായ പേര്’ എന്ന പരാമർശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ ലോക്‌സഭ അം​ഗ്വത്തിൽ നിന്നും അദ്ദേഹത്തെ അയോ​ഗ്യനാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ പഴയ ട്വീറ്റ് പിൻവലിക്കുകയോ അതിൽ പ്രതികരിക്കാനോ ഖുശ്ബു ഇതുവരെ തയ്യാറായിട്ടില്ല. കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഖുശ്‌ബു ഇപ്പോൾ ദേശീയ വനിത കമ്മീഷൻ അം​ഗമാണ്. അതേസമയം ​രാഹുൽ ​ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോ​ഗ്യനാക്കിയതിനെ കുറച്ച് ‘നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടേയും എത്തിക്കില്ല’ എന്ന് ഖുശ്ബു ട്വീറ്റ് ചെയ്‌തിരുന്നു.

ലോക്‌സഭ അം​ഗങ്ങൾ ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികമോ വർഷമോ ജയിൽശിക്ഷ ലഭിച്ചാൽ അവരെ അയോ​ഗ്യരാക്കണമെന്നാണ് 1951ലെ ജനപ്രതിനിധി നിയമം. ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകാൻ മുൻപ് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ 2013-ൽ ലില്ലി തോമസ് എന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിൽ അപ്പീൽ സമയമായ മൂന്ന് മാസം അയോഗ്യത കൽപിക്കാനാവില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം

കൊച്ചി: നടൻ ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ് താരമിപ്പോൾ. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

നേരത്തെ അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.