കോവിഡ് വർധന; പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

കോവിഡ് വർധന; പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ നാലായിരം ഡോസ് വാക്സിൻ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും. നിലവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേര്‍.

4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.
ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്.

കെ. വിനോദ് ചന്ദ്രൻ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കെ. വിനോദ് ചന്ദ്രൻ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ വിനോദ് ചന്ദ്രൻ ഇനി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി. നോർത്ത് പറവൂർ സ്വദേശിയാണ്. 2011ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുൻപു നൽകിയ പല ശുപാർശകളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ മടക്കിയിരുന്നു. തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ഡിസംബറി‍ൽ ശുപാർശ നൽകിയെങ്കിലും അനുകൂലനടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്നയിലേക്കുള്ള ശുപാർശ നൽകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എൻ‌റോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ

കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ

ലണ്ടൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇംഗ്ലണ്ടിലെ ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ സംഗീത കച്ചേരി അവതരിപ്പിക്കാൻ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ.

കോവിഡ് വർധന; പതിനായിരം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം

കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവന്‍ (89) ആണ് മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ഡിഎംഒ നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാധവന്റെ മരണത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. 0.03 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എങ്കിലും മുന്‍ ആഴ്ചകളേക്കാളും മുന്‍ മാസങ്ങളേക്കാളും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു

മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്‍- രമ ദമ്പതികളുടെ മകന്‍ അഭയ് (20) ആണ് മരിച്ചത്. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി.
ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മിനി ലോറി സൈക്കിള്‍ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകള്‍ക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിലനില്‍ക്കില്ലെന്നും, അതിനാല്‍ റദ്ദാക്കുന്നതായും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സതീശ് നൈനാന്‍ ആണ് വിധി പ്രസ്താവിച്ചത്. കേരള സര്‍വകലാശാല വിസിയെ തെരഞ്ഞെടുക്കാനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ ഇതില്‍ തീരുമാനമെടുക്കാതെ വിട്ടു നിന്നതോടെയാണ് ഗവര്‍ണര്‍ അസാധാരണ നടപടിക്ക് മുതിര്‍ന്നത്.

15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചാണ് ഗവര്‍ണര്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചാന്‍സലര്‍ ആയ തനിക്കെതിരെ നിഴല്‍യുദ്ധം നടത്താനാണ് സെനറ്റ് അംഗങ്ങള്‍ ശ്രമിച്ചതെന്ന് ഗവര്‍ണര്‍ കോടതിയില്‍ വാദിച്ചിരുന്നു.