എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും

എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും

തിരുവനന്തപുരം.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രവും പ്രതിപക്ഷവും എടുക്കുന്ന സമീപനം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനായെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കും സാമ്പത്തിക നിലപാടിനും എതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗേവിന്ദന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ യാത്ര തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി 20ന് കാസര്‍ഗോഡ് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.

‘റേഷന്‍ വാങ്ങിയില്ലെങ്കില്‍ വെള്ള കാര്‍ഡുകള്‍ റദ്ദാക്കും’; വിശദീകരണവുമായി മന്ത്രി

‘റേഷന്‍ വാങ്ങിയില്ലെങ്കില്‍ വെള്ള കാര്‍ഡുകള്‍ റദ്ദാക്കും’; വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാര്‍ഡ് ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുണ്ടെങ്കില്‍ ഈ മാസം 30നു മുന്‍പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണു പ്രചാരണം. ഇപ്രകാരം ഒരു നടപടിയും ആലോചനയില്‍ ഇല്ലെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ചങ്ങാനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി ആർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്.

കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫെബ്രുവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. മാർ ജോസഫിനു മുൻപ് മാർ ആന്റണി പടിയറയായിരുന്നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത.

ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇസ്ലാം മതവിശ്വാസികള്‍

ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇസ്ലാം മതവിശ്വാസികള്‍

ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇസ്ലാം മതവിശ്വാസികള്‍. റമസാനിനെ വരവേല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേല്‍ക്കുകയാണ് ഓരോ മതവിശ്വാസികളും. പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന നമസ്കാരവും ഖുര്‍ആന്‍ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിയ് ക്കുന്ന ഇഫ്താര്‍ സംഗമങ്ങളും മതപ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികള്‍ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

നോമ്പു തുറ വിഭവങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്.
ഇത്തവണ നോമ്പ് കാലമെത്തുന്നത് വേനലില്‍ ആണെന്നതിനാല്‍ പഴം വിപണിയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. തമിഴ്‌നാട്ടില്‍ നിന്നും വലിയ തോതില്‍ തണ്ണിമത്തന്‍ ജില്ലയില്‍ എത്തുന്നുണ്ട്. വില കിലോയ്ക്ക് 23ന് മുകളിലാണ്. ഈത്തപ്പഴം വിപണി ഇതിനകം തന്നെ സജീവമായിട്ടുണ്ട്.

ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് വിവാഹിതയായി

ആശ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് വിവാഹിതയായി

ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു. മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിം​ഗ് ചെയ്തിരുന്നു.

വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സം​ഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ​ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. മോഡലിം​ഗ് രം​ഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം. ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിം​ഗില്‍ ബിരുദധാരിയാണ് ഉത്തര.

ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ സംഭവം: അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു; ജയിലില്‍ അച്ചടക്കമുള്ള തടവുകാരി

ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊലപ്പെടുത്തിയ സംഭവം: അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപെട്ടു; ജയിലില്‍ അച്ചടക്കമുള്ള തടവുകാരി

ആറ്റിങ്ങലില്‍ ആലംകോട് ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്.

അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.ആറ്റിങ്ങല്‍ ആലംകോട് ഇരട്ടക്കൊലക്കേസില്‍ തൂക്കുകയര്‍ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ മേസ്തിരിപ്പണിയാണ്. അതേസമയം, അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു.

സ്വന്തം കുഞ്ഞിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കൂട്ടുപ്രതിയായ കാമുകന്‍ നിനോ മാത്യുവിന് വധശിക്ഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു.നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിലാവുന്നത്.

അനുശാന്തി ഫോണിലൂടെ നിനോ മാത്യുവിന് അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസില്‍ ഏറെ നിര്‍ണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്. ജയിലില്‍ നിര്‍മ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് സ്‌പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ. ജയിലിലെ ജോലികള്‍ക്ക് അനുശാന്തിക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.