ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിക്കുന്നതിൽ വീഴ്ച

പത്തനംതിട്ട: ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതാണ് രീതിയെന്നിരിക്കെയാണ് സമയത്തിൽ വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണ ഉരുപ്പടികൾ ശബരിമലയിൽത്തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെന്ന് തിരുവാഭരണം കമ്മിഷണർ അറിയിച്ചു.

വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ മുടങ്ങും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമാക്കാനാണ് തീരുമാനം. 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. വാർദ്ധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻ ​ഗുണഭോക്താക്കളിൽ 10 ലക്ഷത്തോളം പേർ ഇനിയും സർട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്.

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇവർക്ക് 023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല. അനർഹരായി നിരവധി പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇത് ഒഴിവാക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

സരിതക്ക് വിഷം നൽകിയെന്ന കേസ്: സാമ്പിളുകൾ ഫൊറൻസിക് പരിശോധനക്കയച്ചു

സരിതക്ക് വിഷം നൽകിയെന്ന കേസ്: സാമ്പിളുകൾ ഫൊറൻസിക് പരിശോധനക്കയച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിതയുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് കോടതി മുഖേന ഡൽഹി ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. സരിതയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സഹായി ആയിരുന്ന വിനുകുമാറിനെതിരെ 2022 നവംബറിലാണ് വധശ്രമത്തിന് കേസെടുത്തത്.  

കേരളത്തിൽ ആദ്യമായി റോബോട്ട് ആന തിടമ്പേറ്റി

കേരളത്തിൽ ആദ്യമായി റോബോട്ട് ആന തിടമ്പേറ്റി

തൃശ്ശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ റോബോട്ട് ആന തിടമ്പേറ്റി.
പെറ്റ ഇന്ത്യ എന്ന സംഘടന ക്ഷേത്രത്തിന് സമ്മാനിച്ച റോബോട്ട് ആന ഇരിഞ്ഞാടപ്പിള്ളി രാമനാണ് തിടമ്പേറ്റിയത്. കേരളത്തില്‍ ആദ്യമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിന് തിടമ്പേറ്റുന്നത്. യന്ത്ര ആനയ്ക്ക് 11 അടി ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഞായറാഴ്ച ഇരിഞ്ഞാടപ്പിള്ളി രാമന്‍റെ നടയിരുത്തൽ നടത്തിയിരുന്നു.

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി 

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി നീട്ടി 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച്‌ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം.

സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള പ്രമേയം ഗവർണർ റദ്ദാക്കി

സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള പ്രമേയം ഗവർണർ റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെടിയു) വിസിയെ നിയന്ത്രിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്.

കെടിയു വിസി സിസതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ കൂടിയായ ഗവർണർ സസ്പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്. അതേസമയം, ഗവർണറുടെ നടപടി തങ്ങളുടെ വിശദീകരണം തേടാതെയാണെന്ന് സിൻഡിക്കേറ്റ് പ്രതികരിച്ചു.