മാര്‍ച്ച് മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

മാര്‍ച്ച് മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഇവരെ വിന്യസിക്കുന്നത്.

ആകെ 1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ആര്‍സിസിയിലേയും 19 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും പിജി ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്ലാത്ത ജില്ലകളില്‍ മറ്റ് ജില്ലകളില്‍ നിന്നും വിന്യസിക്കും. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജില്ലാ, ജനറല്‍ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ടി.ബി. സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക.

ഡോ.ആർ മഹാദേവൻ അന്തരിച്ചു

ഡോ.ആർ മഹാദേവൻ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് റേഡിയോ തെറാപ്പി വിഭാഗം മേധാവി കുടപ്പനക്കുന്ന് എൻ എൻ ആർ എ 61 പ്രണവത്തിൽ ഡോ.ആർ മഹാദേവൻ (62) അന്തരിച്ചു. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കലാ കേശവൻ, മുൻ പ്രിൻസിപ്പൽ ഡോ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 1982-ൽ പഠനം പൂർത്തിയാക്കിയ ഡോ മഹാദേവൻ എം ഡി റേഡിയോ തെറാപ്പിയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ ജോലിയ്ക്കു ചേർന്നു. തുടർന്ന് തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിൽ റേഡിയോ തെറാപ്പി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. എട്ടുവർഷത്തോളം തശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കെ ജി എം സി ടി എ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
ഭാര്യ: ഡോ മിനി (പുലയനാർ കോട്ട നെഞ്ചുരോഗാശുപത്രി)
മകൾ: പാർവതി (എൻജിനീയർ)
മരുമകൻ: ശ്രീരാജ് (എൻജിനീയർ)

പദ്ധതി നിർവഹണത്തിൽ പള്ളിക്കൽ പഞ്ചായത്തിന് രണ്ടാം സ്ഥാനം

പദ്ധതി നിർവഹണത്തിൽ പള്ളിക്കൽ പഞ്ചായത്തിന് രണ്ടാം സ്ഥാനം. 2022-23 സാമ്പത്തിക വർഷം ഇതുവരെ പദ്ധതി നിർവഹണം നടത്തിയതിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തി. പഞ്ചായത്തിന് 71% പദ്ധതി നിർമ്മാണം നടത്താനായി.

ലോക മലയാള ഭാഷാ ദിനം ആചരിച്ച് ശ്രീശങ്കരാ വിദ്യാപീഠം സ്കൂളിലെ കുട്ടികൾ

ലോക മലയാള ഭാഷാ ദിനം ആചരിച്ച് ശ്രീശങ്കരാ വിദ്യാപീഠം സ്കൂളിലെ കുട്ടികൾ

ലോക മലയാള ഭാഷാ ദിനം ആചരിച്ച് ശ്രീശങ്കരാ വിദ്യാപീഠം സ്കൂളിലെ കുട്ടികൾ. ഭാഷ ദിനത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തമായ മൽസരങ്ങളും സംഘടിപ്പിച്ചാണ് ദിനാചരണം നടന്നത്. ഓരോ മൽസരങ്ങളിലും വളരെയധികം താൽപ്പര്യത്തിലും,
ഉൽസാഹത്തിലും സന്തോഷത്തിലും കുട്ടികൾ ഓരോരുത്തരും പങ്കെടുത്തു . പ്രഥമാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള അധ്യാപികമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
ഏഴാം തരത്തിലെ ശ്രാവൺ മാധവന്റെ ചെറു പ്രസംഗത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.മലയാളത്തിൽ മാത്രം സംസാരിക്കുക എന്ന രസകരമായ മൽസരത്തിൽ നാലാംതരത്തിലെ ജിദ മികച്ച പ്രകടനം കാഴ്ചവച്ചു. വായനാ മൽസരം ക്വിസ് മൽസരം എന്നിവയും നടന്നു. മലയാള ഭാഷാധ്യാപികമാരായ സുനിത, ലേഖ എന്നിവരുടെ നേതൃത്വം നൽകി.

ഭാരതിസേവക് സമാജ് ദേശീയ പുരസ്‌കാരത്തിന് അർഹനായി അജിൽ മണിമുത്ത്

ഭാരതിസേവക് സമാജ് ദേശീയ പുരസ്‌കാരത്തിന് അർഹനായി അജിൽ മണിമുത്ത്

സാമൂഹ്യ സേവന രംഗത്തെ മികവുറ്റ പ്രവർത്തങ്ങൾക്ക് ഭാരത് സേവക് സമാജ് നൽകുന്ന ഭാരതിസേവക് സമാജ് ദേശീയ പുരസ്‌കാരത്തിന് അജിൽ മണിമുത്ത് അർഹനായി. ഫെബ്രുവരി 13ആം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ ഭാരത് സേവക് സമാജ് ചെയർമാൻ ബി എസ് ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു. കലാഭവൻമണി സേവന സമിതിയുടെ ചെയർമാനാണ് അജിൽ മണിമുത്ത്.

ഖുശ്ബു ദേശീയ വനിതാ കമ്മീഷൻ അംഗം

ഖുശ്ബു ദേശീയ വനിതാ കമ്മീഷൻ അംഗം

സിനിമാ താരവും സാമൂഹ്യ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര സർക്കാരിനോടും നന്ദി പറയുന്നതായി
ഖുശ്ബു പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഖുശ്ബു വ്യക്തമാക്കി.നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ഖുശ്ബു.