തീയറ്ററുകളില്‍ ഇന്ന് എത്തുന്നത് 9 മലയാള സിനിമകള്‍; റെക്കോര്‍ഡ് റിലീസ്

തീയറ്ററുകളില്‍ ഇന്ന് എത്തുന്നത് 9 മലയാള സിനിമകള്‍; റെക്കോര്‍ഡ് റിലീസ്

വൈഡ് റിലീസിംഗ് രീതിയിലേക്ക് മാറിയതിനു ശേഷം ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ ഓണം, വിഷു, ക്രിസ്മസ് പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വരെ, അപൂര്‍വ്വമാണെങ്കിലും ഇപ്പോഴും എത്താറുമുണ്ട്. എന്നാല്‍ ആ കണക്കുകളെയൊക്കെ നിഷ്പ്രഭമാക്കുന്ന റിലീസ് ആണ് ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒന്നും രണ്ടുമല്ല, മലയാളത്തില്‍ നിന്ന് ഇന്ന് ഒന്‍പത് സിനിമകളാണ് തീയറ്ററുകളില്‍ എത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ്, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍.

അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി തോമസ് സംവിധാനം ചെയ്ത സന്തോഷം, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തീയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.

സംസ്ഥാനത്ത് സ്വർണ വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,170 രൂപയിലും പവന് 41,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഒരാഴ്‌ചയ്ക്കുള്ളിൽ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.

തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

തിരുവനന്തപുരം: കോഴിക്കോട് നിന്ന് പുറപ്പെട്ട എയർഇന്ത്യയുടെ കോഴിക്കോട് – ദമാം വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിംഗ്.

ലാൻഡിംഗ് സുരക്ഷിതമായിരുന്നുവെന്നും യാത്രികർ സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാവുകയായിരുന്നു. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ആദ്യം ലാൻഡ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരമുള്ളത്.

തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ ഇന്ധനം ചോർത്തി കളഞ്ഞ ശേഷമാണ് വിമാനം നിലത്തിറക്കിയത്. അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉള്ളതിനാൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. മാത്രമല്ല, സമീപത്തെ ആശുപത്രികൾക്കും പൊലീസ് സ്റ്റേഷനുകൾക്കും അടിയന്തിര സന്ദേശവും നൽകിയിരുന്നു. ഇതിനുശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്.

മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറിയെ ആദരിച്ച് മന്ത്രി

മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറിയെ ആദരിച്ച് മന്ത്രി

മുൻകേരള സംസ്ഥാന ജനറൽ സെക്രട്ടറി ആർ അജിത് കുമാർ സർവ്വീസിൽ നിന്നും ഫെബ്രുവരി 28ന് വിരമിക്കുന്നു. 15 വർഷക്കാലം കേരള ഫയർ സർവ്വിസ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു ആർ. അജിത് കുമാർ. അജിത്കുമാറിന് തിരുവനന്തപുരം മേഖല നൽകിയ സ്നേഹാദരവ് കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആൻ്റണി രാജു നൽകി ആദരിച്ചു. തിരുവനന്തപുരം ഡി എഫ് ഒ സുരജ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബിജു.എം, മേഖല സെക്രട്ടറി.ബൈജു.പി, പ്രസിഡൻ്റ് അനിൽകുമാർ, ട്രഷറർ മുഹമ്മദ് ഷഫീഖ്, സ്വാഗത സംഘം കൺവീനർ ആർ വി ഗോപകുമാർ എന്നിവർ പങ്കെടുത്തു. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് അമ്പിളിയാണ് ഭാര്യ.

‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറുമായി യുട്യൂബ്

‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറുമായി യുട്യൂബ്

സാൻഫ്രാൻസിസ്കൊ: യുട്യൂബിൽ ഇനി ഭാഷയുടെ അതിർവരമ്പില്ലാതെ വീഡിയോ ആസ്വദിക്കാം. ഭാഷ മനസിലാകാത്തതിനെ തുടർന്ന് കാണാതെ മാറ്റിവെച്ച വിഡിയോകൾ ഇനി നിങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കേട്ട് ആസ്വദിക്കാനുള്ള ‘മൾട്ടി ലാൻ​ഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചർ പരിചയപ്പെടുത്തി യുട്യൂബ്. സബ്‌ടൈറ്റിൽ മാറ്റുന്നത് പോലെ ഇനി ഓഡിയോയും മാറ്റാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ ​ഗുണം. യുട്യൂബ് സെറ്റിങ്‌സിൽ പോയി ക്ലിക്ക് ചെയ്‌താൽ ഓ‍ഡിയോ ട്രാക്ക് എന്ന ഓപ്‌ഷൻ ഉണ്ടാകും അത് പരിശോധിച്ചാൽ ഏതൊക്കെ ഭാഷകളിൽ വീഡിയോ കേൾക്കാമെന്ന് അറിയാൻ സാധിക്കും.

കഴിഞ്ഞ ഒരു വർഷത്തെ പരീക്ഷണത്തിനൊടുവിലാണ് യുട്യൂബ് പുതിയ ഫീച്ചർ പരിചയപ്പെടുത്തുന്നത്. നാൽപ്പതോളം ഭാഷകളിൽ ഡബ് ചെയ്‌ത് 3,500 വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്ന് യുട്യൂബ് അറിയിച്ചു. ഡബ് ചെയ്‌ത വീഡിയോ കാഴ്ചക്കാർക്കിടയിൽ വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ. കണക്കുകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ ഒരു മാസം ഡബ് വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും യുട്യൂബ് അറിയിച്ചു.
‘സബ് ടൈറ്റിൽ എഡിറ്റർ’ എന്ന ടൂൾ ഉപയോ​ഗിച്ച് ക്രിയേറ്റർമാർക്ക് ഓഡിയോ ട്രാക്ക് ഇടാനാകും. യുട്യൂബിൽ നേരത്തെ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലും ഇത്തരത്തിൽ ഡബ് ചെയ്‌ത് വീണ്ടും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും യുട്യൂബ് അറിയിച്ചു.

പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരണപെട്ടു

പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരണപെട്ടു

വർക്കല: പുരയിടത്തിന് തീയിട്ട് പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്നയാൾ മരണപെട്ടു. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് (74) പൊള്ളലേറ്റ് മരിച്ചത്. 74 വയസ്സുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ കണ്ടത് പൊള്ളലേറ്റ് കിടക്കുന്ന അച്ഛനെ. ഇന്നലെ രാവിലെ 11 മണിയോടെ വർക്കല പുന്നമൂട് ഐഐടിക്ക് സമീപം പുരയിടത്തിൽ തീ പടരുന്നതായി നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ചാണ് അഗ്നിശമന സേന സ്ഥലത്ത് എത്തിയത്.

തീ കെടുത്തുന്നതിനിടയിലാണ് ഫയർമാൻ വിഷ്ണു പുരയിടത്തിലെ മാവിന്‍റെ ചുവട്ടിൽ തന്‍റെ പിതാവ് വിക്രമൻ നായരെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടൻ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് എത്തിച്ചു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ വിക്രമൻ നായർ രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹം രാവിലെ പുരയിടത്തിന്റെ റോഡ്‌ ഭാഗം വൃത്തിയാക്കി തീ ഇടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഇത് പുരയിടത്തിലെ പുല്ലിലേക്ക് പടരുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ അകപ്പെട്ട് പോവുകയോ ബോധരഹിതനാവുകയോ ചെയ്തതായിരിക്കാം എന്നാണ് ഫയർഫോഴ്‌സിന്‍റെ നിഗമനം.