സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിങ്ങില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ.

2016 ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരിയിട്ടില്ല. മണല്‍വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് 2016ലാണ്. തുടര്‍ന്ന് മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുള്ളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. മണല്‍ ഖനനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിനാണ് റവന്യു വകുപ്പ് അംഗീകാരം നല്‍കിയത്. മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം അതത് ജില്ലാ കലക്ടര്‍മാര്‍ പുറപ്പെടുവിക്കും. ജില്ലാ സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ: മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഷൈൻ സ്റ്റാർ പ്രീപ്രൈമറി സ്കൂളിൻെറ വാഹനത്തിൽ ഇടിച്ച് അപകടത്തിനിടയാക്കിയ ടാങ്കർ ലോറി ഓടിച്ചിരുന്ന വെമ്പായം സ്വദേശി ശ്രീകാന്ത് (35) അറസ്റ്റിൽ.

അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന സ്കൂൾ ഓണർ ദീപു മരണപ്പെട്ടിരുന്നു. സ്കൂൾ വാനിലുണ്ടായിരുന്ന ആയ അശ്വതി പരിക്കുപറ്റി ചികിത്സയിലാണ്.

BLACK OIL എന്ന ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി ഓടിച്ചു വന്ന വാഹനം അപകടത്തിൽപ്പെട്ടാൽ ഈ വാഹനത്തിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന ഹാനികരമായ രാസവസ്തു പൊതുസ്ഥലത്ത് പടർന്ന് പൊതുജന സുരക്ഷയെ പ്രതികൂലമായി ബാധിച്ച് വൻ ദുരന്തമുണ്ടാകാൻ ഇടയുണ്ടെന്ന അറിവും ബോധ്യവുമുള്ള പ്രതി മദ്യ ലഹരിയിൽ അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിച്ചു വന്നാണ് ഇത്തരത്തിൽ അപകടം ഉണ്ടാക്കിയത്.

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

12 കോടിയുടെ ഭാഗ്യശാലി ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റുകള്‍ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് വിറ്റുകഴിഞ്ഞു. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്‍പ്പനകള്‍.

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഭരണപക്ഷ നിരയ്ക്ക് വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്.

പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെന്നിരിക്കെ, തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ മത്സരിക്കും.

മൂന്ന് സീറ്റുകൾ നേടി ഇത്തവണ നിയമസഭയിൽ സാന്നിധ്യമുറപ്പിച്ച ബിജെപിയും സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നു മികച്ച വിജയം കൈവരിച്ച എംഎൽഎ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥി.

ഒരു ബിജെപി സ്ഥാനാർഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് ബിജെപിയുടെ മറ്റ് രണ്ട് ജനപ്രതിനിധികളായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്ന് സഭയിൽ നിർദ്ദേശിക്കും.

ഇന്ന് രാവിലെ 9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭയ്ക്കുള്ളിൽ നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വിഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ഇരിപ്പിടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29നു ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ​ഗവർണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേൽ ചർച്ച നടക്കും.

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
സ്കൂൾ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . സ്കൂൾ ബസ്സിൽ ഡ്രൈവറും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.

വൈകുന്നേരമാണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്ന ദീപു, അശ്വതി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദീപു ചികിത്സയിലിരിക്കെ മരണപ്പെട്ടു. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഓണർ കൂടിയാണ് മരണപെട്ട ദീപു.

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു മോഹന്‍ലാല്‍. ചിത്രം കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണീരണിയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. പിന്നാലെ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു മോഹന്‍ലാല്‍.

‘ദൃശ്യം 3 വളരെയധികം സ്‌നേഹത്തോടെയും, ആവേശത്തോടെയും, നിര്‍മ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്‌നേഹം ഹൃദയസ്പര്‍ശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങള്‍ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നൊരു ചിത്രമാണ് ജീത്തു ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.