തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ്: വർക്കലയിൽ മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ്: വർക്കലയിൽ മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

വർക്കല: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ സംഘം നടത്തിയ വാഹന പരിശോധനയിൽ മദ്യം അനധികൃതമായി വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കടമ്പാട്ടുകോണം ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ KL 81 A 9145 നമ്പർ ആക്ടീവ സ്കൂട്ടറിൽ ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ച് വിൽപ്പന നടത്തിയിരുന്ന വിഷ്ണു എന്ന് വിളിക്കുന്ന വിനീഷ് (39) എന്നയാളെയാണ് പിടികൂടിയത്.

പ്രതിയുടെ കൈവശം നിന്നും ഏകദേശം 4 ലിറ്റർ മദ്യവും, മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, സമവർണൻ, ഗിരീശൻ എന്നിവർ പങ്കെടുത്തു.

വർക്കല മാന്തറ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി തിരയിൽപെട്ടു മരിച്ചു

വർക്കല മാന്തറ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി തിരയിൽപെട്ടു മരിച്ചു

വർക്കല മാന്തറ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 19 കാരി തിരയിൽപെട്ടു മരിച്ചു.
ഒഡീഷ്യ സ്വദേശിയായ 19 വയസ്സുള്ള പ്രിയങ്കയാണ് മരിച്ചത്. ബാംഗ്ലൂരിൽ വിവിധ എഞ്ചിനീയറിങ് കോഴ്സുകൾക്ക് പഠിക്കുന്ന നാല് യുവതികളാണ് വർക്കലയിൽ മാന്തറ ബീച്ചിൽ ഇന്ന് വൈകുന്നേരത്തോടെ കുളിക്കാൻ എത്തിയത്. കടലിൽ കുളിക്കുന്നതിനിടയിൽ വലിയ തിരമാലയിൽപ്പെട്ട് പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതികൾ ഇത് കണ്ട് ബഹളം വെച്ച് പ്രദേശവാസികളെ അറിയിച്ചു.

വിവരമറിഞ്ഞ വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ലൈഫ് ഗാർഡുകൾ പെൺകുട്ടിയെ കരയ്ക്ക് എത്തിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാംഗ്ലൂരിൽ പൈലറ്റ് കോഴ്സിന് പഠിക്കുന്ന പെൺകുട്ടിയാണ് മരണപ്പെട്ട പ്രിയങ്ക.

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം

തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷമീന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഷമീനയുടെ ഭര്‍ത്താവാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ അവശയായി കിടക്കുന്ന ഭാര്യയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കട്ടിലിനടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പാണ് അല്‍ത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. എന്നാല്‍ രണ്ടാമത് ഷമീന ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ അപകടം: തമിഴ്‌നാട് സ്വദേശി 60 അടി താഴ്ചയിലേക്ക് വീണു

വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരി 60 അടി താഴ്ചയിലേക്ക് വീണു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

​ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരവണൻ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ സൂചിപ്പിച്ചു.

​ഏകദേശം 60 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ഇയാൾ വീണത്. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വലയുപയോഗിച്ച് ഇയാളെ സുരക്ഷിതമായി മുകളിലെത്തിച്ചു. പരിക്കേറ്റ ശരവണനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.

വാഹനാപകടത്തിൽ മരണപ്പെട്ട കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്തു

വാഹനാപകടത്തിൽ മരണപ്പെട്ട കൃഷ്ണലാലിന്റെ അവയവങ്ങൾ ദാനം ചെയ്തു

സൈക്കിളിൽ സാധനം വാങ്ങാൻ പോയ കൃഷ്ണലാലിനെ കാറിടിച്ചു. മരണത്തിലും തളരാതെ കുടുംബം. 5 പേർക്ക് അവയവങ്ങൾ ദാനം ചെയ്ത് ആ കൃഷ്ണലാല്‍ യാത്രയായി.

തിരുവനന്തപുരം: മരണത്തിന് ശേഷവും 5 പേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ (33) യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ ഹൃദയമടക്കമുള്ള അഞ്ചോളം അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്.

വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി സാധനങ്ങൾ വാങ്ങാനായി സൈക്കിളിൽ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടെ മസ്തിഷ്കമരണം സംഭവിക്കുക ആയിരുന്നു.

പ്രിയപ്പെട്ടവന്റെ വേർപാടിലും മറ്റുള്ളവർക്ക് ജീവൻ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനം മാതൃകാപരമായി. അദ്ദേഹത്തിന്റെ അവയവങ്ങൾ താഴെ പറയുന്ന രീതിയിലാണ് കൈമാറുന്നത്.

ഹൃദയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കായി നൽകും. കിംസ് ആശുപത്രിയിൽ നിന്നും ഗ്രീൻ ചാനൽ വഴി ഹൃദയം കോട്ടയത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ​വൃക്കകൾ: ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും. ​കരൾ: കിംസ് ആശുപത്രിയിലെ രോഗിക്കായി നൽകും. ​നേത്രപടലങ്ങൾ: തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും.

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ഭാര്യയും മരണപ്പെട്ടു

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ഭാര്യയും മരണപ്പെട്ടു

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ഭാര്യയും മരണപ്പെട്ടു. കാട്ടുമ്പുറം പള്ളിവിള വീട്ടിൽ സാവിത്രി (68) ആണ് മരണപ്പെട്ടത്. ഭർത്താവ് ദാസൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

മക്കൾ: ലതിക, ഷീബ, രജനി, ഗീത, അജി, അനി.