തുനിഞ്ഞിറങ്ങി  അജിത്; തുനിവ് ന് കേരളത്തിൽ വൻ വരവേൽപ്

തുനിഞ്ഞിറങ്ങി അജിത്; തുനിവ് ന് കേരളത്തിൽ വൻ വരവേൽപ്

പൊങ്കൽ ആഘോഷമാക്കി ജനുവരി 11 ന് റിലീസിനെത്തിയ അജിത് ചിത്രം തുനിവ് ന്
കേരളത്തിൽ വൻ വരവേൽപ് ആണ് ലഭിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് തുനിവ് കേരളത്തിലെത്തിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ആണ് തുനിവിൽ നായികയായെത്തുന്നത്. അജിത്തിന്റെയും മഞ്ജു വാരിയരുടെയും കുടുംബ പ്രേക്ഷകർക്കിടയിലുള്ള ജനപ്രീതി കണക്കിലെടുത്താണ് തുനിവ്‌ കേരളത്തിൽ വിതരണം ചെയ്യാൻ തയാറായതെന്ന് ഗോകുലം ഗോപാലൻ പറയുന്നു.

ബേ വ്യൂ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്നാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത് അജിത് കുമാർ നായകനായെത്തുന്ന തുനിവ് നിർമിച്ചിരിക്കുന്നത്. ജനപ്രിയ സംവിധായകനായ എച്ച്. വിനോദും മലയാളികളുടെയും പ്രിയതാരമായ അജിത്തും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. ധീരനു അധികാരം ഒൻഡ്രു, നേർക്കൊണ്ട പറവൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് എച്ച്. വിനോദ്.

ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്

ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്

വിജയ് ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമായാണ് ‘വാരിസ്’ തിയേറ്ററുകളിലെത്തിയത്. അത് കൊണ്ട് തന്നെ വാരിസ് ഒരു വലിയ ആഘോഷം കൂടിയാണ് തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ പൊതുവെ യുവാക്കള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന മാസ് സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്ന കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിക്കുകയാണ് ‘വാരിസ്.’ വിജയ് ആരാധകര്‍ക്ക് ആവേശമാവുന്ന ചേരുവകള്‍ക്കൊപ്പം അതിമനോഹരമായ ഒരു കുടുംബ കഥയും ചിത്രത്തിലുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആഴമേറിയ അടുപ്പത്തിന്റെയും സ്‌നേഹത്തിന്റെയും കൂടി കഥയാണ് ‘വാരിസ്.’

ഒരു വിജയ് ചിത്രം തിയേറ്ററില്‍ എത്തി കാണാനാഗ്രഹിക്കുന്ന കൈയടി വീഴുന്ന പഞ്ച് ഡയലോഗുകള്‍, ആവേശം തീര്‍ക്കുന്ന പാട്ടുകളും നൃത്തച്ചുവടുകളും, ഒപ്പം ആരാധകരുടെ പ്രിയപ്പെട്ട ദളപതിയുടെ വമ്പന്‍ ആക്ഷന്‍ സീനുകളും ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു തകര്‍പ്പന്‍ സിനിമ അനുഭവമാണ് ‘വാരിസ്’. രണ്ടേമുക്കാല്‍ മണിക്കൂര്‍ പൂര്‍ണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ആഖ്യാനമാണ് ചിത്രത്തിന്റേത്.

എപ്പോഴത്തെയും പോലെ സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുകയാണ് വിജയ്. ആക്ഷന്‍ രംഗങ്ങളിലും പാട്ടുകളിലുമുള്ള നടന്റെ സ്‌ക്രീന്‍ പ്രെസെന്‍സ് മികവേറിയ അനുഭവം തന്നെയാണ്. വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നു. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകര്‍ക്ക് നൊമ്പരമായി മാറുന്നുണ്ട്. ഒരു സൂപ്പര്‍താരം എന്നതിനൊപ്പം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാരിസ് മാറുമെന്നുറപ്പാണ്.

സഹതാരങ്ങളായി എത്തിയ ശരത് കുമാര്‍, ജയസുധ, പ്രകാശ് രാജ് എന്നിവരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ശരത് കുമാറിനും ജയസുധയ്ക്കുമൊപ്പമുള്ള വിജയിയുടെ രംഗങ്ങളൊക്കെ എടുത്ത് പറയേണ്ടതാണ്. അതിഥി താരമായി എത്തി എസ്.ജെ സൂര്യയും ആരാധകരുടെ കൈയടി ഏറ്റുവാങ്ങുന്നു. വിജയിയും രശ്മികയും ഒന്നിച്ചുള്ള ഗാനങ്ങളിലെ നൃത്തച്ചുവടുകളൊക്കെ തിയേറ്ററില്‍ ആവേശം വിതറുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശമയച്ച  പ്രതി പിടിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശമയച്ച പ്രതി നാലുവയൽ സ്വദേശി റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതി വ്യാജ സന്ദേശമയച്ചത്.

ഇന്നലെ വൈകിട്ട് രാത്രി ഒൻപത് മണിയോട് കൂടിയാണ് കണ്ണൂർ റെയിൽവേ പൊലീസിന്റെ ജില്ലാ കൺട്രോൾ റൂമിലേക്ക് സന്ദേശം വന്നത്. റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത ഫോൺ കോൾ സന്ദേശം. കണ്ണൂർ ടൗൺ പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തുകയും ചെയ്തു. പക്ഷേ സംശയകരമായതൊന്നും കണ്ടെത്താത്തതിനാൽ പരിശോധന അവസാനിപ്പിക്കുകയും ചെയ്തു.

റെയിൽവേ സ്റ്റേഷനിൽ പെട്ടെന്നുണ്ടായ പരിശോധന യാത്രക്കാരെ ആകെ ഭീതിയിലാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി റിയാസ് പിടിയിലാവുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയിലാണ് ഇയാൾ ഇത്തരത്തിൽ സന്ദേശം അയച്ചത് എന്നതാണ് പൊലീസിൻ്റെ കണ്ടെത്തൽ.

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പൊലീസ് തിരയുന്ന പ്രവീൺ റാണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോർട്ട് നമ്പറും വിശദാംശങ്ങളും കൈമാറി.

ഇടുക്കി വഴി ഇയാൾ കേരളം വിട്ടതായുള്ള സൂചനയാണ് പൊലീസിന് ലഭിക്കുന്നത്. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ഉറ്റ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്‌. കഴിഞ്ഞ 6 നാണ് ചെലവന്നൂരിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് എത്തുന്നതിന് മുമ്പായി ഇയാൾ കടന്നു കളഞ്ഞത്.

അതേസമയം, കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലീസ് നടപടി തുടങ്ങി. അഡ്മിൻ മാനേജർ സതീഷിൻ്റെ അറസ്റ്റോടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ പോലീസ് പിടിച്ചെടുത്തു സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സേഫ് ആൻഡ് സ്ട്രോങ്ങ് കമ്പനി കേന്ദ്രീകരിച്ച് വ്യാപകമായി കള്ളപ്പണ നിക്ഷേപവും നടന്നിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വലിയ തോതിൽ നിക്ഷേപിച്ചവർ ആരും തന്നെ ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 40 ലേറെ പരാതികളാണ് പൊലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

കോട്ടയം: മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്‍റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ദാരുണ അപകടം സംഭവിച്ചത്. മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു.

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനത്തിന് തുടക്കം

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനത്തിന് തുടക്കം

ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും ജനങ്ങളുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും തേടാനും സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു. ചന്ദ്രദാസിന്റെ വീട്ടിലെ ഗൃഹസന്ദർശന വേളയിൽ എൽ.സി സെക്രട്ടറി മോഹനൻ നായർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, എൽ.സി അംഗം സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, ജി.ആർ ടി ബാബു, കുമാരി തുടങ്ങിയവർ പങ്കെടുത്തു.