വാഹനാപകടത്തിൽ ഐഎഎസ് ദമ്പതികൾക്ക് പരിക്ക്

വാഹനാപകടത്തിൽ ഐഎഎസ് ദമ്പതികൾക്ക് പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തിൽ ഐഎഎസ് ദമ്പതികൾക്ക് പരിക്കേറ്റു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ കായംകുളത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡോ. വേണു, ഭാര്യയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ, മകന്‍ ശബരി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വേണുവിന് മൂക്കിനും വയറിനുമാണ് പരിക്ക്. ആന്തരിക രക്തസ്രാവവുമുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ വളർത്തു പക്ഷികളെയാണു കൊന്നൊടുക്കുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് അധികൃതർ പ്രതിരോധ നടപടികളുടെ ഭാ​ഗമായി കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാൻ തീരുമാനിച്ചത്. മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊന്നൊടുക്കുന്ന വളർത്തു‍പക്ഷികളിൽ 2 മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, 2 മാസത്തിൽ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക. മുട്ടയൊന്നിന് 8 രൂപയും നൽകും. തീറ്റ കിലോയ്ക്ക് 22 രൂപയും നൽകും.

സ്വഗൃഹം പദ്ധതി: മറ്റൊരു കുടുംബത്തിന് കൂടി കൈത്താങ്ങായി ജില്ലാ ഭരണകൂടം

സ്വഗൃഹം പദ്ധതി: മറ്റൊരു കുടുംബത്തിന് കൂടി കൈത്താങ്ങായി ജില്ലാ ഭരണകൂടം

‘സ്വഗൃഹം’ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്വദേശി ബെനഡിക്ടയുടെ കുടുംബത്തിനുള്ള ഗൃഹോപകരണങ്ങൾ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇവരുടെ വീട്ടിലെത്തി വിതരണം ചെയ്തു. സബ്കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ മേരി, ഡെപ്യൂട്ടി തഹസീൽദാർ വില്ലേജ് ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ സ്വഗൃഹം.

ഈ പദ്ധതിയിലൂടെ രണ്ട് കുടുംബങ്ങൾക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചത്. തുടർന്നും അർഹതയുള്ളവരെ കണ്ടെത്തി സഹായം നൽകും.തീരദേശമേഖലയിലെ വീടുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സഹായം നല്‍കുന്നത്.

സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: ചന്ദനപ്പള്ളി റോസ് ഡെയ്‌ല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ. 13 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സ തേടി. ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നല്‍കിയത്. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്

പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആണ് ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന പ്രഫുല്ലചന്ദ്രൻ സാറിന്റെ (അപ്പു സാറിന്റെ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം.

ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ കണ്ടെത്തിയ ‘കാരുണ്യക്കുടുക്കയിലൂടെ’ ആണ് ഇതിനുള്ള പണം സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ, സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്. ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ – കാരുണ്യ കൂട്ടായ്മയുടെ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.

2017 – 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.ആർ സി സി കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക ഫുഡ് ഫെസ്റ്റ് പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.

‘വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ’ ഡോക്യൂമെന്ററി സി ഡി പ്രകാശനം ചെയ്തു

‘വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ’ ഡോക്യൂമെന്ററി സി ഡി പ്രകാശനം ചെയ്തു

വിഷവൈദ്യചികിത്സയുടെ നാല് തലമുറകൾ ഡോക്യൂമെന്ററി സി ഡി പ്രകാശനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ഡോക്യുമെന്ററി സംവിധായകൻ എ കെ നൗഷാദിന് നൽകി നിർവഹിച്ചു. നൗഷാദ് വൈദ്യൻ, സിപിഐ വക്കം ലോക്കൽ സെക്രട്ടറി അനിൽ ദത്ത്, ബൈജു മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.