ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു

ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു

കൊച്ചി: ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു. 87 വയസായിരുന്നു. ത്യക്കാക്കരയിലെ വസതിയിലായിരുന്നു അന്ത്യം. 1961 മുതലാണ് മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ആരംഭിക്കുന്നത്. ഇതിലെ നായക കഥാപാത്രമായിരുന്നു രാമു. തന്റെ ഉറ്റ സുഹൃത്തായ ശബരിനാഥിനെ തന്നെ അരവിന്ദൻ രാമു എന്ന കഥാപാത്രമാക്കുകയായിരുന്നു. കാര്‍ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും അരവിന്ദന്‍റെ സുഹ്യത്തുക്കളോ, പരിചയക്കാരോ ആയിരുന്നു. 13 വർഷമാണ് ഈ കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചത്.

ശബരീനാഥ് ആദ്യ കാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചിത്രകലയിലെ വാസനയാണ് ഇരുവരേയും അടുപ്പിച്ചത്. ഫാക്ടില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ശബരിനാഥ് പിന്നീട് ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായി തുടരുകയായിരുന്നു.

കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമായ ശബരിനാഥ് തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിനു സമീപം സ്‌റ്റൈല്‍ എന്‍ക്ലേവ് ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ: സരോജം. മക്കള്‍: അമൃതാനായര്‍, ശ്യാം ശബരിനാഥ്, ആരതി അജിത് കുമാര്‍. മരുമക്കള്‍: ഹരികുമാര്‍, സിന്ധു, അജിത് കുമാര്‍. ശനിയാഴ്ച ഒമ്പതുമുതല്‍ ഫ്‌ളാറ്റിലെ പൊതുദര്‍ശനത്തിനു ശേഷം മൂന്നിന് കാക്കനാട് അത്താണി ശ്മശാനത്തില്‍ സംസ്‌കരിക്കും.

പ്രമുഖ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

പ്രമുഖ കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനിൽ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയനായ കലാ സംവിധായകനായിരുന്നു. വിവിധ ഭാഷകളിലെ സൂപ്പർഹിറ്റ് സിനിമകളുടെ അണിയറയിൽ സുനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണവില ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 40,720 രൂപയാണ്.

ആളൊഴിഞ്ഞ റെയിൽവേ കോർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

ആളൊഴിഞ്ഞ റെയിൽവേ കോർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ അറസ്റ്റിലായ നാസു ആണ് കൊലനടത്തിയത്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപൂർവം റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് യുവതിയുടെ ന​ഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നിൽ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയ വിവരം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.

അഗസ്ത്യാര്‍കൂടം ട്രക്കിങ്; ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍

അഗസ്ത്യാര്‍കൂടം ട്രക്കിങ്; ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് വ്യാഴാഴ്ച(ജനുവരി 5) രാവിലെ 11 മുതല്‍ ആരംഭിക്കും. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ദിവസവും 75 പേര്‍ക്കാണ് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല.

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 09.11.2022 ല്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍‌മാരുടെ എണ്ണം 2,71,62,290 ആയിരുന്നു.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 09.11.2022 മുതല്‍ 18.12.2022 വരെയുള്ള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉള്‍പ്പെടെ 5,65,334 വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ നിര്‍ദേശ പ്രകാരം ജില്ലകള്‍തോറും വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് നീക്കപ്പെട്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ കാലയളവില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നിരന്തരം വീടുകള്‍ സന്ദര്‍ശിച്ചാണ് മരണപ്പെട്ടവരുടേത് ഉള്‍പ്പെടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചത്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.

അന്തിമ വോട്ടര്‍ പട്ടികയിലെ ചില സുപ്രധാന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

▪️ആകെ വോട്ടര്‍മാര്‍ 2,67,95,581,
▪️ആകെ സ്ത്രീ വോട്ടര്‍മാര്‍ 1,38,26,149,
▪️ആകെ പുരുഷ വോട്ടര്‍മാര്‍ 1,29,69,158,
▪️ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ 274 ,

▪️കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറം (32,18,444 ),
▪️കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാട് (6,15,984 ),
▪️കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല മലപ്പുറം(16,08,247),
▪️ കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല തിരുവനന്തപുരം (55 ),

▪️ ആകെ പ്രവാസി വോട്ടര്‍മാര്‍ 87,946 ,
▪️പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കോട് (34,695),
▪️ പതിനെട്ട് വയസുള്ള 41,650 വോട്ടര്‍മാരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്.

17 വയസ് പൂര്‍ത്തിയായ 14,682 പേരാണ് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേ‍ര് ചേര്‍ക്കാനായി അപേക്ഷിച്ചിരിക്കുന്നത്.

ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1, എന്നീ യോഗ്യതാ തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച്‌ അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച്‌ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. സ്കൂള്‍ കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രല്‍ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അപേക്ഷകരുടെ വര്‍ധന.

വിവിധ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ള ആകെ വോട്ടര്‍മാര്‍ – 6,51,678 (സ്ത്രീ- 4,00,391 പുരുഷന്‍- 2,51,284 ടി ജി -3 )