വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിയ്ക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിയ്ക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം. ഇത് സംബന്ധിച്ച് രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാത്പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. നിര്‍ണായകമായി ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചാൻസിലർ ബില്ല് സംബന്ധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല. ഭരഘണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ അഭിപ്രായവും ഗവര്‍ണര്‍ തേടിയിരുന്നു. അതേസമയം ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മകരവിളക്ക്; വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി

ശബരിമല: മകരവിളക്ക് ദിനമായ ഈ മാസം 14 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. തീർഥാടകരുടെ വരി മരക്കൂട്ടം വരെ നീളാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്.

വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പോലീസ് പിടിയില്‍

വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പോലീസ് പിടിയില്‍

കൊല്ലം: കൊല്ലത്ത് വടിവാളുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. കൊല്ലം അഞ്ചല്‍ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് റെജിയാണ് വടിവാളുമായി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. വീടിന് സമീപം വെച്ച് റെജിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

3 സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി; യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് കണ്ടെത്തല്‍

3 സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി; യുജിസി മാനദണ്ഡപ്രകാരമല്ലെന്ന് കണ്ടെത്തല്‍

കൊച്ചി: സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി. തിരുവനന്തപുരം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, തൃശൂര്‍ ലോ കോളജിലെ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് സെലക്ഷന്‍ പാനല്‍ രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിര്‍ദേശം നല്‍കി.

പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കര്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അര്‍ഹരായ, യോഗ്യതയുള്ള മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചു കൊണ്ട്, അവരുടെ യോഗ്യാതാമാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന്‍ കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുള്ളത്.

വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ച് തകര്‍ന്നു; പൈലറ്റ് മരിച്ചു

വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ച് തകര്‍ന്നു; പൈലറ്റ് മരിച്ചു

ഭോപ്പാല്‍: വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ചിറങ്ങി തകര്‍ന്ന് പൈലറ്റ് മരിച്ചു. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ അറിയിച്ചു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായ പരിക്കേറ്റു. ചോര്‍ഹട്ട എയര്‍ സ്ട്രിപ്പില്‍ നിന്നും വന്ന സ്വകാര്യ എയര്‍ ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചാണ് തകര്‍ന്നത്.

പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിനായി സമഗ്ര മൊബിലിറ്റി പദ്ധതിയുമായി കെ.എം.ആര്‍.എല്‍

തിരുവനന്തപുരം നഗരത്തിനായി സമഗ്ര മൊബിലിറ്റി പദ്ധതിയുമായി കെ.എം.ആര്‍.എല്‍

തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധിതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമികപഠനം ആരംഭിച്ചു. കെ.എം.ആര്‍.എല്‍ന്റെ നേതൃത്വത്തില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയാണ് പഠനം നടത്തുന്നത്. പദ്ധതിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം.ആര്‍.എല്‍ പ്രതിനിധികള്‍ വിശദീകരിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെയ്യാറ്റിന്‍കര നഗരസഭ, മംഗലപുരം, അണ്ടൂര്‍കോണം, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, കല്ലിയൂര്‍, വെങ്ങാനൂര്‍, ബാലരാമപുരം പഞ്ചായത്തുകള്‍ എന്നിവിടങ്ങളാണ് പദ്ധതി പ്രദേശം. ഇത് കൂടാതെ ആറ്റിങ്ങല്‍, നെടുമങ്ങാട് നഗരസഭകള്‍, ചിറയിന്‍കീഴ്, അഴൂര്‍, മുദാക്കല്‍, പോത്തന്‍കോട്, മലയിന്‍കീഴ്, വെമ്പായം, കരകുളം, അരുവിക്കര, കാട്ടാക്കട, കഠിനംകുളം, മാറനല്ലൂര്‍ പഞ്ചായത്തുകള്‍ എന്നിവ പദ്ധതിയുടെ സ്വാധീന മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നഗരത്തിലെ ജനസംഖ്യ, റോഡ്, റെയില്‍ സൗകര്യങ്ങള്‍ എന്നിവ പഠിച്ച് അടുത്ത മുപ്പത് വര്‍ഷത്തിനിടെ ഉണ്ടാകാനിടയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്ര പദ്ധതിക്ക് രൂപം നല്‍കും.

മാര്‍ച്ച് 31 നകം പഠനം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കെ.എം.ആര്‍.എല്‍ പ്രതിനിധികള്‍ പറഞ്ഞു. നഗരത്തിലെ യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പൊതുഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. യോഗത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.