എസ്. പി. സി ക്യാമ്പിന്  സമാപനം

എസ്. പി. സി ക്യാമ്പിന് സമാപനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുദിവസം നീണ്ടുനിന്ന എസ്പിസി ക്യാമ്പിന് സമാപനമായി. ക്യാമ്പിന്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം കമ്മ്യൂണിറ്റി പാർക്ക് സ്ഥാപിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ ,പി ടി എ അംഗങ്ങളായ ശ്രീ വിനയ് എംഎസ്, ഷമികുമാർ, ഓട്ടോ ഡ്രൈവർമാർ, എസ്പിസി കേഡറ്റുകൾ, രക്ഷിതാക്കൾ, സി പിഒ ഷഫീഖ് എ എം, എ സി പി ലാലി ആർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് തോന്നയ്ക്കൽ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മംഗലപുരം എസ് എച്ച് ഒ ശ്രീ സജീഷ് എച്ച് എൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമാധ്യാപകൻ ശ്രീ സുജിത്ത് എസ്, രക്ഷകർതൃ സമിതി കൺവീനർ രജിതകുമാരി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ, ഷെഫീഖ് എ എം, ലാലി ആർ, രാമഭദ്രൻ എന്നിവർ സംസാരിച്ചു.

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭൂരിപക്ഷ വിധി

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വിയോജിച്ചുള്ള വിധി

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു.

രണ്ടാംഘട്ട സമരത്തിനൊരുങ്ങി സിൽവർലൈൻ വിരുദ്ധസമിതി

രണ്ടാംഘട്ട സമരത്തിനൊരുങ്ങി സിൽവർലൈൻ വിരുദ്ധസമിതി

ആറ്റിങ്ങൽ : സിൽവർലൈൻ വിരുദ്ധസമിതി രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നു. പദ്ധതിക്കുവേണ്ടി കല്ലിടൽ നടത്തിയ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ച നടപടി പിൻവലിക്കുക, സമരസമിതി പ്രവർത്തകർക്കെതിരേ രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കുക, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരത്തിനായി സമരസമിതി തയ്യാറെടുക്കുന്നത്. ഒരുകോടിയാളുകളുടെ ഒപ്പുശേഖരിക്കുന്നതിനും നിയമസഭാ മാർച്ച് നടത്താനുമാണ് പദ്ധതി.

ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി ഒൻപതിന് കല്ലമ്പലത്ത് നടക്കും. വീടുവീടാന്തരമുള്ള ഒപ്പുശേഖരണത്തിനു പുറമേ ബൂത്തുകൾ സ്ഥാപിച്ചും ഒപ്പു ശേഖരിക്കും. പൊതുസ്ഥലങ്ങളിലും കലാലയങ്ങൾക്ക് മുന്നിലും ഒപ്പുശേഖരണം നടത്തും. ചിറയിൻകീഴ് പുളിമൂട്, മുരുക്കുംപുഴ എന്നിവിടങ്ങളിൽ കേന്ദ്രീകൃത പരിപാടികളും സംഘടിപ്പിക്കുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. ആലംകോട് ഇസ്ലാംമുക്കിൽ കെ-റെയിൽ വിരുദ്ധസമരം നടന്നിട്ട് ജനുവരി 31-ന് ഒരുവർഷം തികയും. സമരസമിതി ജില്ലാ കൺവീനറുൾപ്പെടെയുള്ളവർ അന്ന് പോലീസിന്റെ മർദനത്തിനിരയാകുകയും അറസ്റ്റുവരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 31-ന് വാർഷികാചരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. ആറ്റിങ്ങലിൽ നടന്ന ജില്ലാ പ്രവർത്തകയോഗം സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രൻ അധ്യക്ഷനായി. കെ.ശൈവപ്രസാദ്, എ.ഷൈജു, ആർ.കുമാർ, മുരളീന്ദ്രകുമാർ, ജയമണി, മുള്ളിയൻകാവ് ബാഹുലേയൻ, സംഗീതവർണൻ, ദീപ, ജി.ആർ.സുഭാഷ്, ഗോവിന്ദ് ശശി, ചന്ദ്രബാബു, നിസാം, ശശിധരൻ എന്നിവർ പങ്കെടുത്തു.

പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി

പുതുവത്സരം ആഘോഷിക്കാനെത്തിയവര്‍ തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രം അഗ്നിക്കിരയാക്കി

വെമ്പായം: പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവര്‍ വെള്ളാണിക്കല്‍ പാറമുകള്‍ വിനോദസഞ്ചാര കേന്ദ്രം അഗ്‌നിക്കിരയാക്കിയെന്ന് പരാതി. വെള്ളാണിക്കല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പച്ചപ്പുകള്‍ അടക്കം കത്തിയമര്‍ന്നു. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് വെള്ളാണിക്കല്‍ പാറമുകള്‍. പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണിത്. പടക്കം പൊട്ടിച്ചും, പന്തം കൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്‌നിക്കിരയാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു. രാത്രി 12 ന് ആണ് ചെറിയ തോതില്‍തീ പടര്‍ന്നു പിടിക്കുന്നത് പ്രദേശ വാസികള്‍ കാണുന്നത്. അഗ്‌നിശമന സേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല. തുടര്‍ന്ന് സേനാംഗങ്ങള്‍ മരച്ചില്ല വെട്ടിയും ചെടികള്‍ പിഴുതെടുത്ത് നിലത്തടിച്ചും കെടുത്താന്‍ ശ്രമിച്ചു.

ലഹരി വില്‍പന സംഘങ്ങള്‍ പാറമുകളില്‍ സജീവമാണെന്നും ഇവിടെ വന്‍തോതില്‍ ലഹരി വില്‍പനയും സംഘര്‍ഷവും നടക്കുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുരാതനമായ ഒരു ക്ഷേത്രം കൂടി നിലനില്‍ക്കുന്ന, 23 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വെള്ളാണിക്കല്‍ പാറകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെനിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. പാറമുകളിലേക്കു വിനോദ സഞ്ചാരികളുടെ പ്രവേശന സമയം രാത്രി എട്ടുവരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ.

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ.

പുതുവര്‍ഷ പുലരിയില്‍ സന്നിധാനത്ത് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ച് കുഞ്ഞ് മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 കുഞ്ഞു നർത്തകിമാരാണ് തിരുവാതിരച്ചുവടുകൾ അവതരിപ്പിച്ചത്.

ജീവ കലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിച്ചത്. സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് ദർശനം നടത്തിയ ശേഷമാണ് കുഞ്ഞു മാളികപ്പുറങ്ങൾ നടപ്പന്തലിലേക്ക് എത്തിയത്.2018 മുതൽ 9 വയസിന് താഴെയുള്ള കുഞ്ഞ് മാളികപ്പുറങ്ങൾ ശബരിമലയിൽ തിരുവാതിര നടനം അവതരിപ്പിച്ച് വരുന്നുണ്ട്.

എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.

ഫാമിൽ കന്നുകാലികളോട് ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

കൊല്ലം ∙ കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ എത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു.

തുടർന്ന് പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.

മുന്‍കാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.