1000 ‘പെസോയില്‍’ മെസി; പുതിയ കറന്‍സി നോട്ടുമായി അര്‍ജന്റീന

1000 ‘പെസോയില്‍’ മെസി; പുതിയ കറന്‍സി നോട്ടുമായി അര്‍ജന്റീന

36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോക കിരീടത്തില്‍ മുത്തമിട്ടതിന്റെ സന്തോഷത്തിലാണ് അര്‍ജന്റീന. ലോക കിരീടത്തിലേക്ക് ടീമിനെ എത്തിച്ചതിന് പിന്നാലെ മെസിയുടെ ചിത്രത്തോടെ കറന്‍സി നോട്ട് പുറത്തിറക്കുകയാണ് രാജ്യം. 1000 പെസോയുടെ ബാങ്ക് നോട്ട് ആണ് അര്‍ജന്റീന പുറത്തിറക്കുന്നത്. മെസിയുടെ ചിത്രം വെച്ച് കറന്‍സി പുറത്തിറക്കാനുള്ള ചിന്ത ഫൈനലിന് മുന്‍പ് തന്നെ അര്‍ജന്റീനയുടെ സെന്‍ട്രല്‍ ബാങ്കിന് മുന്‍പിലുണ്ടായിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിദയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

നിദയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്. കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെ‍ഡറേഷന്‍റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്‍റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിക്കുന്നുണ്ട്.

നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങൾ നാഗ്‍പൂരിലെത്തിയത് കേരള സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമാണ്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ്. ഇതിന്റെ പേരിലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്.

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.

ഐ. എൻ. റ്റി. യു. സി ആറ്റിങ്ങൽ മേഖലാ സമ്മേളനം നടന്നു

ഐ. എൻ. റ്റി. യു. സി ആറ്റിങ്ങൽ മേഖലാ സമ്മേളനം നടന്നു

ഐ. എൻ. റ്റി. യു. സി ആറ്റിങ്ങൽ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. എസ്. എസ് പ്ലാസാ മന്ദിരത്തിൽ നടന്ന ചടങ്ങ് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ്. അജിത്‌ കുമാർ ഉദ്ഘാടനം ചെയ്തു. ചെറുവയ്ക്കൽ പദ്മകുമാർ, ജെ. ശശി, കടയ്ക്കാവൂർ അശോകൻ, എൻ. ആർ ജോഷി, മണനാക്കു ഷിഹാബുദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നോട്ട് നിരോധനത്തിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ജനുവരി രണ്ടിന്

നോട്ട് നിരോധനത്തിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ജനുവരി രണ്ടിന്

ഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, 2016ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി രണ്ടിനു വിധി പറയും. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. സീനിയര്‍ അഭിഭാഷകന്‍ പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി.
ജസ്റ്റിസുമാരായ ബിആര്‍ ഗവായി, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നത്.

രാജീവ് യൂത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു

രാജീവ് യൂത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു

സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് പുത്തൻ സമീപനവുമായി രാജീവ് യൂത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. രാജീവ് യൂത്ത് സെന്ററിന്റെ ഓഫീസ് ഉദ്ഘാടനം കോവളം എംഎൽഎ എം വിൻസന്റ് നിർവഹിച്ചു. യൂത്ത് സെന്ററിന്റെ പ്രസിഡന്റ്‌ ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് യൂത്ത് സെന്റർ ജനറൽ സെക്രട്ടറിയും, കൗൺസിലറുമായ കെ ജെ രവികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ അംബിരാജ്, വി മുരളീധരൻ നായർ, മണ്ഡലം പ്രസിഡന്റ്‌മാരായ പ്രശാന്തൻ, ഉണ്ണികൃഷ്ണൻ, ട്രഷറർ സതീഷ് കുമാർ, നഗരസഭ കൗൺസിലർമാരായ രമാദേവി, സതി തുടങ്ങിയവർ പങ്കെടുത്തു.

വിദേശത്തെ കൊവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധനകൾ കൂട്ടി

വിദേശത്തെ കൊവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധനകൾ കൂട്ടി

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൂട്ടി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. ചൈനയാണ് ഇപ്പോൾ ലോകത്ത് കൊവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം.

141 കോടി ജനസംഖ്യയുള്ള ചൈനയിൽ ഇതുവരെ ഉണ്ടായതിലെ ഏറ്റവും വലിയ കൊവിഡ് തരംഗമാണ് വരാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം പത്ത് ലക്ഷമെന്നാണ് വിലയിരുത്തൽ. മരണ നിരക്ക് 5000 ത്തിൽ എത്തിയിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായ ആരോഗ്യ വിശകലന സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് പറയുന്നു.ജനുവരിയിലും മാർച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങൾക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകൾ 37 ലക്ഷമായി ഉയരും. മാർച്ചിൽ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കൊവിഡ് സീറോയിൽ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വൻ തിരിച്ചടിയാണ് ചൈനയിൽ ഉണ്ടാക്കിയിരിക്കുന്നത്.