പൊന്മുടിയിലേയ്ക്കു കെഎസ്ആർടിസി ബസ് സർവീസ് ഇന്നു മുതൽ

പൊന്മുടിയിലേയ്ക്കു കെഎസ്ആർടിസി ബസ് സർവീസ് ഇന്നു മുതൽ

പൊന്മുടി റൂട്ടിലെ പന്ത്രണ്ടാം വളവിൽ ഉണ്ടായ തകർച്ച പരിഹരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾ ഇന്നു മുതൽ സർവീസ് നടത്തും. മുൻപ് ഉണ്ടായിരുന്ന വിതുര, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നുള്ള എല്ലാ സർവീസുകളും ഇന്നു മുതൽ തന്നെ ഓപ്പറേറ്റ് ചെയ്യുമെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു.അതേ സമയം പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനം വന്നിട്ടില്ല. വിനോദ സഞ്ചാരം ലക്ഷ്യം വച്ച് എത്തുന്ന സ്വകാര്യ വാഹനങ്ങളെ കല്ലാർ ഗോൾഡൻ വാലി ചെക് പോസ്റ്റിൽ തടയുന്ന രീതി തുടരും. അതേ സമയം കെഎസ്ആർടിസി ബസിൽ എത്തുന്ന സഞ്ചാരികൾക്കു ബസ് സർവീസ് അവസാനിപ്പിക്കുന്ന ലോവർ സാനിറ്റോറിയം വരെ പോകാനാകും. ഇവരെ പൊന്മുടി ചെക്പോസ്റ്റ് കടത്തി വിടില്ലെന്ന് വനം അധികൃതർ അറിയിച്ചു.

സ്വർണ വിലയിൽ വർധന

സ്വർണ വിലയിൽ വർധന

സ്വർണ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 39,400 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,080 ആയി.

പിഞ്ചു കുഞ്ഞിന് അച്ഛന്റെ ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

പിഞ്ചു കുഞ്ഞിന് അച്ഛന്റെ ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: അടൂര്‍ മുണ്ടപ്പള്ളിയില്‍ പിഞ്ചു കുഞ്ഞിന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പു കൊണ്ട് അടിച്ചു. വലതു കവിള്‍ ഭാഗത്ത് അടിയേറ്റ കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കുട്ടിയെ ആക്രമിച്ച അച്ഛന്‍ ഷിനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനിടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്കും സ്റ്റീല്‍ പൈപ്പിന് അടിയേറ്റിട്ടുണ്ട്.

വഴക്കിനിടെ അമ്മയെ മര്‍ദ്ദിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. ഇതു കണ്ട ഭാര്യ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ഭാര്യയോടും ദേഷ്യമായി. തുടര്‍ന്ന് സ്റ്റീല്‍ പൈപ്പ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷിനുമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. നാലര വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കായികമേള ലൈവായി കൈറ്റ് വിക്ടേഴ്‌സില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ലൈവായി കൈറ്റ് വിക്ടേഴ്‌സില്‍

തിരുവനന്തപുരം: ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ഈ വര്‍ഷം മുതല്‍ www.sports.kite.kerala.gov.in വഴി 38 മത്സര ഇനങ്ങള്‍ സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് നടത്തുന്നത്. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ്‌യുഐഡി (സ്‌കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഈ വര്‍ഷം പുതുതായി നിലവില്‍ വരുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സില്‍ ലൈവ്

കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 7 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 1 മുതല്‍ 5 വരെയും ഡിസംബര്‍ 4-ന് രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതല്‍ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 12 വരെയും വൈകുന്നേരം 3.20 മുതല്‍ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫെയ്‌സ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.

കഴക്കൂട്ടം മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം

കഴക്കൂട്ടം മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം

കഴക്കൂട്ടത്തെ നാലുവരി മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. നിർമാണം പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും മേൽപ്പാലം തുറന്ന് നൽകുന്നിലെന്നാണ് ആരോപണം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സമയം ലഭിക്കാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. നവംബർ ഒന്നിന് മേൽപ്പാലം യാത്രക്കാർക്കു തുറന്നുകൊടുക്കുമെന്നാണ്‌ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. ചില പണികൾ കൂടി ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബർ 15-നും പിന്നീട് 29-നും ഉദ്ഘാടനം മാറ്റിവച്ചു. ഡിസംബർ രണ്ടിനും ഉദ്ഘാടനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

കേന്ദ്രപദ്ധതിയായതിനാൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ദേശീയഘടകത്തെ അറിയിച്ചു. എന്നാൽ ഉദ്ഘാടനത്തിന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ സമയം ലഭിക്കാത്തതാണ് വൈകാൻ കാരണം. ഡിസംബർ 13ന് ഉദ്ഘാടനം നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മേൽപ്പാലത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയായി. പാലത്തിനടിയിൽ സർവീസ് റോഡിന്റെ ഭാഗത്തുള്ള 10 ശതമാനം ജോലി ബാക്കിയുണ്ട്.