സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യജമരണം സൃഷ്ടിച്ച 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യജമരണം സൃഷ്ടിച്ച 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യജമരണം സൃഷ്ടിച്ച 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പായല്‍ ഭാട്ടി എന്ന യുവതിയാണ് പിടിയാലയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ സ്വന്തം വസ്ത്രം അണിയിച്ചാണ് വ്യാജമരണം സൃഷ്ടിച്ചത്. ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലാണ് സംഭവം.

പങ്കാളിയായ അജയ് താക്കൂറിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. പായല്‍ ഭാട്ടിയുമായി ഏറെ സാദൃശ്യമുള്ള യുവതിയെ കൊലപ്പടുത്തിയ ശേഷം പായല്‍ഭാട്ടിയുടെ പേരില്‍ ഒരു ആത്മഹത്യാക്കുറിപ്പ് പതിപ്പിച്ച് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പായലിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവര്‍ അത് സംസ്‌കരിക്കുകയും ചെയ്തു. തന്റെ മുഖം പൊള്ളിച്ച് വികൃതമാക്കിയതിനാല്‍ തനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പായല്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുകയും ചെയ്തു

അജയ്താക്കൂറും പായലും ചേര്‍ന്ന് യുവതിയെ വീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി. അതിനുശേഷം യുവതിയുടെ വസ്ത്രങ്ങള്‍ അണിയിച്ച ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പായലിന്റെ പേരില്‍ ഒരു കുറിപ്പും തയ്യാറാക്കി. തുടര്‍ന്ന് പായല്‍ പങ്കാളിയുമൊത്ത് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആറുമാസം മുന്‍പ് പായലിന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവില്‍ നിന്ന് ബന്ധുക്കള്‍ പണം കടം വാങ്ങുകയും ഇത് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതില്‍ മനംനൊന്ത പിതാവ് ജീവനൊടുക്കി. തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനായിട്ടായിരുന്നു യുവതിയുടെ നാടകം. അതേസമയം, അജയ് താക്കൂറുമായുള്ള ബന്ധം കുടുംബം അംഗീകരിക്കില്ലെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു നാടകം കളിച്ചതെന്നാണ് മുത്തശ്ശന്‍ പറയുന്നത്.

നവംബര്‍ 12 മുതല്‍ മാള്‍ ജീവനക്കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതിനല്‍കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി; മന്ത്രി വീണാ ജോര്‍ജ്

സൗജന്യ ചികിത്സാ സഹായം ഇരട്ടിയാക്കി; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വര്‍ഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതില്‍ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഏതാണ്ട് ഇരട്ടിയോളം ആള്‍ക്കാര്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചു. കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കായി രൂപം നല്‍കിയ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാള്‍ക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാല്‍ കൂടുതല്‍ ആള്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളില്‍ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യ പരിരക്ഷ ഉറപ്പ് വരുത്തി. രാജ്യത്ത് തന്നെ ആദ്യമായാണ് കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള ഈ സംരഭം. പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുള്ള കാഴ്ച പരിമിതരായ കാസ്പ് ഗുണഭോക്താക്കള്‍ക്ക് ബ്രയില്‍ ഭാഷയില്‍ തയ്യാറാക്കിയതാണ് കാര്‍ഡ്. ഏത് കാര്‍ഡിലൂടെയും ഇതുപോലെ കാഴ്ച പരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള മറ്റൊരു ഇടപെടല്‍ നടത്തിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് തന്നെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞു. ഇതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ടീമിനെ മന്ത്രി അഭിനന്ദിച്ചു. ഇനിയും ധാരാളം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. അത് തടയാനുള്ള ഏത് ശ്രമുണ്ടായാലും പിന്നോട്ട് പോകില്ല. മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി വ്യക്തമാക്കി.

32 ആശുപത്രികളില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഹോര്‍ഡിങ്ങുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം, ബ്രയില്‍ ഭാഷയില്‍ തയ്യാറാക്കിയ കാസ്പ് കാര്‍ഡ് ബ്രോഷര്‍ പ്രകാശനം, സൈന്‍ ഭാഷയില്‍ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വീഡിയോ പ്രകാശനം, കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു. എസ്.എച്ച്.എ. എക്‌സി. ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഹൈദരാബാദ് എഎസ്.സി.ഐ. ഡയറക്ടര്‍ ഡോ. സുബോധ് കണ്ടമുത്തന്‍, എസ്.എച്ച്.എ. ജോ. ഡയറക്ടര്‍ ഡോ. ബിജോയ്, മാനേജര്‍ സി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

കൂട്ടയോട്ടം സംഘടിപ്പിച്ച് തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍

കൂട്ടയോട്ടം സംഘടിപ്പിച്ച് തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍

തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന 64 -ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയുടെ പ്രചരണാര്‍ത്ഥം തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൂട്ടയോട്ടം നടത്തി. വേങ്ങോട് ജംഗ്ഷനില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി,പി.റ്റി.എ പ്രസിഡന്‍റ്റ് നസീര്‍.ഇ, എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍,പി.റ്റി.എ വൈസ് പ്രസിഡന്‍റ് ജയകുമാര്‍.ജി,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, പി.റ്റി.എ/എസ്.എം.സി അംഗങ്ങള്‍, അധ്യാപകര്‍, വിവിധ കായിക ഇനങ്ങളില്‍ സ്കൂളിനുവേണ്ടി കളിച്ച കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു. ആനയെ പിന്നീട് തളച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ഇത്തവണ ദാമോദർദാസ് ഇടഞ്ഞത്. കഴിഞ്ഞ മാസവും ഈ ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചിരുന്നു. ആന ഇടഞ്ഞത് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും പെട്ടെന്ന് തളച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. നിരന്തരം ഇടയുന്ന സാഹചര്യത്തിൽ ആനയെ പുറത്തേയ്ക്ക് വിടാതെ കുറച്ചു ദിവസം നിരീക്ഷിയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പത്തിനാണ് ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ദാമോദർ ദാസ് ഇടഞ്ഞത്. അന്ന് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ആന ഇടഞ്ഞത്. ശീവേലിയ്ക്ക് എത്തിച്ചപ്പോഴാണ് ആന അക്രമാസക്തനായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു.

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു സംഭവം. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.

കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മേഘ്‌ന. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു.

നരഭോജി പുലിയെ വെടിവെച്ചു കൊല്ലാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമത്തില്‍ ഇത് രണ്ടാം തവണയാണ് പുലിയുടെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിലും ഒരാള്‍ പുലിയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി; അപ്പീല്‍ തള്ളി

എല്‍ദോസിന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി; അപ്പീല്‍ തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അന്വേഷണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഈ ഘട്ടത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഒറ്റ വരി ഉത്തരവില്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ദീര്‍ഘകാലത്തെ ബന്ധത്തിനിടയില്‍ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. ഇതിനിടെ എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.