കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി

കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.

കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.

ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മലയാളി നഴ്സ് മരിച്ചു

ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മലയാളി നഴ്സ് മരിച്ചു

യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ്(34) ജോലിയ് ക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. വിദഗ്ധ പരിശോധനയിൽ തലയിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച കുഴഞ്ഞു വീണ നിമ്യയെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്സിലെ ബെക്സ്ഹിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നിമ്യ ജോലിയിൽ പ്രവേശിച്ചത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയിൽ എത്തിയത്. സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബവും നിമ്യയുടെ തിരിച്ചു വരവിനായി പ്രാർഥനയോടെ കാത്തിരുന്നുവെങ്കിലും എല്ലാ പ്രാർഥനകളും വിഫലമാക്കിയാണ് നിമ്യ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം പിന്നീട് നാട്ടിൽ.

പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം; അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം; അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. വണ്ടിയുടെ പിൻഭാഗത്തുള്ള ലൈറ്റ് പൊട്ടിയിരുന്നുവെന്നാണ് വിദ്യാർത്ഥിനികൾ പൊലീസിന് നൽകിയ മൊഴി. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല. ശനിയാഴ്ച രാത്രിയാണ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചത്.

നേരത്തെ മ്യൂസിയത്ത് വച്ച് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയ്ക്ക് നേരെയുണ്ടായ അക്രമം നഗരത്തിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ പേരൂർക്കടയിലും നന്ദൻകോടിലും പാപ്പനംകോടും വഞ്ചിയൂരും സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായി. ഇതിനടിയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട ജവഹർ നഗറിലും വൈകുന്നേരം സമയത്ത് വിദ്യാർത്ഥിനികൾക്ക് നേരെ ആക്രമണം ഉണ്ടായത്.

പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. വെഞ്ഞാറമൂട് വയ്യേറ്റ്‌ ഷൈനി ഭവനിൽ 34 വയസ്സുള്ള ഷിജുവിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സൂര്യ കൊല്ലപ്പെടുന്നത്. പ്രണയ പകയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് കേസ്. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപം വച്ചാണ് സുഹൃത്തായ ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷിജുവിനെ വെഞ്ഞാറമൂടിലെ വീട്ടിലെ മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്.

തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു. എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. ഈ പകയിലാണ് സൂര്യയെ ഷിജു വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ഈ കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. തുടര്‍വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവെച്ചു. അതിനിടെയാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. പരാമർശം വിവാദമായോടെ ലത്തീൻ സഭയും ഫാ.തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയിലാണ് കേസ്. വ‍ർഗിയ സ്പര്‍ദ്ധയുണ്ടാക്കാനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്.

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ മുഹമ്മദ് ഹക്കീമിന്റെ സംസ്‌കാരം ഇന്ന് നടക്കും

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ മുഹമ്മദ് ഹക്കീമിന്റെ സംസ്‌കാരം ഇന്ന് നടക്കും

പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗര്‍ ദാറുസലാം വീട്ടില്‍ മുഹമ്മദ് ഹക്കീമിന്റെ (35) സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 9നു ഉമ്മിനി ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11നു സൈനിക ബഹുമതികളോടെ ഉമ്മിനി ജുമാ മസ്ജിദില്‍ കബറടക്കും.
ഛത്തീസ് ​ഗഡിലെ സുക്മ ജില്ലയിലെ ചിന്റഗുഫ വനത്തിൽ ഈയിടെ സ്ഥാപിച്ച സൈനിക ക്യാംപിന് നേരെ 29ന് വൈകിട്ട് അഞ്ചോടെ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീമിന് വെടിയേറ്റത്.

തീവ്ര പരിശീലനം ലഭിച്ച കോബ്ര ബറ്റാലിയൻ എലൈറ്റ് യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ഹക്കീമിനെ ജഗൽപൂരിലെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിച്ച ഹക്കീമിന്റെ ഭൗതിക ശരീരം വാളയാർ അതിർത്തിയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന് സേനയുടെ അകമ്പടിയോടെ ആംബുലൻസിൽ രാത്രിയോടെയാണ് ധോണിയിലെ വീട്ടിലെത്തിച്ചത്.