അംഗൻവാടി നേതാവിനെ അപമാനിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നവംബർ 2 ന് ആറ്റിങ്ങൽ പോലീസ്റ്റേഷനിലേയ്ക്ക് മാർച്ച്

അംഗൻവാടി നേതാവിനെ അപമാനിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നവംബർ 2 ന് ആറ്റിങ്ങൽ പോലീസ്റ്റേഷനിലേയ്ക്ക് മാർച്ച്

ആറ്റിങ്ങൽ: മോഷണശ്രമമാരോപിച്ച് നിരപരാധിയായ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐറ്റിയു) ജില്ലാ വൈസ് പ്രസിഡൻ്റും സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗവുമായ ആർ.അനിതയെ പോലീസ് സ്റ്റേഷനിൽ വിളിച്ച് അപമാനിച്ച ആറ്റിങ്ങൽ പോലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നവംബർ 2 ന് രാവിലെ 10 ന് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുന്നു.

കുറ്റം ചെയ്യുന്നവരെ ശിക്ഷിയ്ക്കുന്നതിന് സിഐറ്റിയു എതിരല്ല. അനിത അംഗണവാടിയിലേക്ക് പൂവൻപാറയിൽ നിന്നും ആർകെവി ബസിൽ കയറി വരുന്ന വഴിയിൽ കച്ചേരി നടയിൽ വച്ചാണ് മറ്റൊരു യാത്രക്കാരിയുടെ ബേഗിനകത്ത് സൂക്ഷിച്ചിട്ടുള്ള പഴ്സിനകത്തു നിന്നു അയ്യായിരം രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് അനിതയേയും മറ്റൊരു ഇഞ്ചീനീയറിംഗ് വിദ്യാർത്ഥിനിയേയും മാത്രം ബസിൽ നിന്നിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധന നടത്തി അധിക്ഷേപിച്ചത്. ബസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയോ മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയാ ചെയ്തില്ല. പരാതിക്കാരി ബസിൽ നിന്ന് ഇറങ്ങി കുറച്ചു നേരം കഴിഞ്ഞ് തിരികെ വന്നാണ് കാശ് നഷ്ടപ്പെട്ടെന്ന് പറയുന്നതും.

പോലീസ്റ്റേഷൻ മാർച്ചിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സിഐറ്റിയു ഏര്യാ പ്രസിഡൻ്റ് എം.മുരളിയും സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും നിരപരാധിയായ അനിതയെയും എഞ്ചീനിയറിംഗ് വിദ്യാർത്ഥിനിയെയും മാത്രം സ്റ്റേഷനിൽ കൊണ്ട് പോയി അപമാനിച്ച കുറ്റക്കാരായ പോലീസ്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്
മഹിളാ അസോസിയേഷൻ ഏര്യാ കമ്മറ്റി പ്രസിഡൻ്റ് ലിജാബോസും സെക്രട്ടറി ആർ.സരിതയും സർക്കാരിനോട് ആവശ്യപ്പെട്ടു.

ഷാരോണ്‍ കൊലക്കേസ്; തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്‍മയുടെ അമ്മയും അമ്മാവനും പ്രതികള്‍

ഷാരോണ്‍ കൊലക്കേസ്; തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്‍മയുടെ അമ്മയും അമ്മാവനും പ്രതികള്‍

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. ആശുപത്രിയിൽ കഴിയുന്ന ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് വൈകിട്ടോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. 
കസ്റ്റഡിയിലിരിയ്ക്കെ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

പ്രഥമ കേരള പുരസ്‌കാരങ്ങൾ; എംടിയ്ക്ക് കേരള ജ്യോതി, മമ്മൂട്ടിയ്ക്ക് കേരള പ്രഭ

പ്രഥമ കേരള പുരസ്‌കാരങ്ങൾ; എംടിയ്ക്ക് കേരള ജ്യോതി, മമ്മൂട്ടിയ്ക്ക് കേരള പ്രഭ

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

ഉമ്മന്‍ ചാണ്ടിയ്ക്ക് നേരിട്ടെത്തി പിറന്നാള്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കു നേരിട്ടെത്തി പിറന്നാള്‍ ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആലുവ ഗസ്റ്റ് ഹൗസിലേയ്ക്ക് എത്തുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയെ പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിലാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. രോ​ഗവിവരങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും കുടുംബാം​ഗങ്ങളോടും നേരിട്ട് ചോദിച്ചറിഞ്ഞു. പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജര്‍മ്മനിക്ക് തിരിക്കും.

അയര്‍ലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ; സെമി പ്രതീക്ഷ നിലനിര്‍ത്തി

അയര്‍ലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ; സെമി പ്രതീക്ഷ നിലനിര്‍ത്തി

ഗാബ: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയ. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും ഓസീസിന് സാധിച്ചു. 42 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 18.1 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. 48 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 71 റണ്‍സ് വാരിയ ലോര്‍ക്കന്‍ ടക്കറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അയര്‍ലന്‍ഡിന്റെ തോല്‍വി ഭാരം ഇത്രയെങ്കിലും കുറച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ടക്കര്‍ പിന്തുണയ്ക്കാന്‍ ആളില്ലാതെ പുറത്താകാതെ ഹതാശനായി ക്രീസില്‍ നിന്നു. മറ്റെല്ലാവരും ചടങ്ങ് തീര്‍ത്ത് മടങ്ങി. ടക്കറിനെ കൂടാതെ ഗരെത് ഡെല്‍നി (14), പോള്‍ സ്റ്റിര്‍ലിങ് (11), മാര്‍ക് അഡയര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മൂന്ന് പേര്‍.

ഓസീസിനായി പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റേയിനിസ് ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്തി. ടോസ് നേടി അയര്‍ലന്‍ഡ് ഓസീസിനെ ബാറ്റിങിന് വിടുകയായിരുന്നു.
ഓസ്ട്രേലിയക്കായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ചു. ഫിഞ്ചാണ് ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും അഞ്ച് ഫോറും സഹിതം ഫിഞ്ച് 63 റണ്‍സ് അടിച്ചെടുത്തു.

ഈ ലോകകപ്പിലെ മോശം ഫോം തുടര്‍ന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഇന്നിങ്‌സിലെ മൂന്നാം പന്തില്‍ ഓസ്ട്രേലിയക്ക് നഷ്ടമായി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ താരത്തെ ബാരി മക്കാര്‍ത്തി പുറത്താക്കുകയായിരുന്നു. പിന്നാലെ ആരോണ്‍ ഫിഞ്ചിനൊപ്പം മിച്ചല്‍ മാര്‍ഷ് ഓസീസിനെ 50 കടത്തി. ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ മക്കാര്‍ത്തി മിച്ചലിനെ ടക്കറുടെ കൈകളിലെത്തിച്ചു. 22 പന്തില്‍ 28 റണ്‍സാണ് മിച്ചലിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് 25 പന്തില്‍ 35 റണ്‍സുമായി ബോര്‍ഡിലേക്ക് മികച്ച സംഭാവന നല്‍കി. താരം മൂന്ന് ഫോറും ഒരു സിക്സും പറത്തി.

അതേസമയം 18, 19 ഓവറുകളില്‍ അധികം റണ്‍സ് വന്നില്ല. എന്നാല്‍ 20ാം ഓവറില്‍ ടിം ഡേവിഡ് നിര്‍ണായകമായ 20 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. അവസാന ഓവറില്‍ 17 റണ്‍സ് നേടി ടിം ഡേവിഡും, മാത്യു വെയ്ഡും ഓസീസിനെ 179ലെത്തിച്ചു. ഡേവിഡ് 10 പന്തില്‍ 15 റണ്‍സും വെയ്ഡ് മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. ജോഷ്വ ലിറ്റില്‍ രണ്ട് വിക്കറ്റുകള്‍ നേടി. ഐറിഷ് ടീമിനായി ബാരി മക്കാര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു; കുറ്റം നിഷേധിച്ച് ദിലീപും ശരത്തും

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു; കുറ്റം നിഷേധിച്ച് ദിലീപും ശരത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം വായിച്ച് കേട്ട് പ്രതികള്‍. എട്ടാം പ്രതിയായ നടൻ ദിലീപും കൂട്ടുപ്രതി ശരത്തും അധിക കുറ്റപത്രത്തിലെ കുറ്റം നിഷേധിച്ചു. എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചത്. ദിലീപും ശരത്തും കുറ്റം നിഷേധിച്ചു. ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. മഞ്ജു വാര്യർ, ബാലചന്ദ്ര കുമാർ എന്നിവർ ആദ്യ പട്ടികയിൽ ഉള്‍പ്പെടുന്നു. കേസ് നവംബർ 3 ന് വീണ്ടും പരിഗണിക്കും.